അതിർത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ തകർത്ത ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്ക് ദൗത്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മേജർ മൈക് ടാംഗോ. അന്ന് നടന്ന സർജിക്കിൽ സ്ട്രൈക്ക് വിഷയമാക്കി പുറത്തിറക്കിയ ‘ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്; ട്രൂ സ്റ്റോറി ഓഫ് മോഡേൺ മിലിറ്ററി ഹീറോസ് എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. പുസ്തകം ആമസോണിൽ ലഭ്യമാണ്.
പാക് അധീന കശ്മീരിലെ ഭീകരക്യാംപുകളിൽ എത്തിയാണ് ഇന്ത്യൻ സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. 19 പേരടങ്ങുന്ന സംഘത്തിന്റെ മേധാവി മേജർ മൈക് ടാംഗോ ആയിരുന്നു. ഉറി ആക്രമണത്തിനു പ്രതികാരമായാണ് അതിർത്തി കടന്ന് ഭീകരക്യാംപുകൾ ആക്രമിച്ചത്.
ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ പാക് സൈന്യം തിരിച്ചടിച്ചു. വെടിയുണ്ടകൾ തലക്കു സമീപത്തുകൂടെ പാഞ്ഞുപോയി. തിരിച്ചു മടങ്ങുന്ന വഴികകൾ എല്ലാം ദുർഘടം നിറഞ്ഞതായിരുന്നു. മല കയറിയായിരുന്നു മടക്കം. ഭീകര ക്യാംപുകൾ ആക്രമിച്ചുവെന്ന് അറിഞ്ഞതോടെ അതിർത്തിയിലേക്ക് കൂടുതൽ പാക് സൈനികരെത്തി. ഇവർ ഇന്ത്യൻ സേനയെ പിന്തുടർന്നു വെടിയുതിർത്തു. വെടിയുണ്ടകൾ ചെവിക്ക് അരികിലൂടെ പാഞ്ഞുപോയെന്ന് വരെ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
കേവലം കുറച്ച് മുതിർന്ന സൈനികർ മാത്രമാണ് സർജിക്കൽ സ്ട്രൈക്ക് ദൗത്യം ആസൂത്രണം ചെയ്തത്. സംഘത്തിന്റെ മേധാവിയായിരുന്ന മേജർ ടാംഗോയാണ് ദൗത്യത്തിനുള്ള സഹപ്രവർത്തകരെയും തിരഞ്ഞെടുത്തത്. ദൗത്യത്തിന്റെ ഭാഗമായി നാലോളം ഭീകര ക്യാംപുകളാണ് ആക്രമിച്ചത്.
M4A1 5.56 എംഎം കാർബൈൻ, M4A1, ഇസ്രയേലി ടാവർ TAR-21 റൈഫിൾസ്, ഗ്രനേഡ് ലോഞ്ചർ, ഗിൽഡ് സ്പിപ്പർ റൈഫിൾസ് എന്നീ ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. നൈറ്റ് വിഷൻ ഉപകരണങ്ങളും ഉപയോഗപ്പെടുത്തി. കേവലം 500 മീറ്റർ അടുത്തു നിന്നാണ് ഭീകരരെ സൈന്യം ആക്രമിച്ചത്.