രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 12.2 കോടിയോളം രൂപ (70 ലക്ഷം ദിർഹം) സമ്മാനം ലഭിച്ചതു പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി മാനേക്കുടി മാത്യു വർക്കിക്കും (58) രണ്ടു സുഹൃത്തുക്കൾക്കും. അൽഐനിലെ കമ്പനിയിൽ ജോലിചയ്യുന്ന മാത്യു ഇപ്പോൾ നാട്ടിലാണ്. 17നു യുഎഇയിലെത്തിയശേഷം സമ്മാനത്തുക കൈപ്പറ്റും. മാത്യുവിന്റെ പേരിലാണു ടിക്കറ്റ് എടുത്തിരുന്നത്. അധികൃതർ കഴിഞ്ഞയാഴ്ച സമ്മാനവിവരം അറിയിക്കാൻ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഫോൺ വെള്ളത്തിൽ വീണു കേടായതാണു പ്രശ്‌നമായത്. ആറുമാസത്തിനകം ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പണം ജീവകാരുണ്യ പ്രവർത്തനത്തിനു കൈമാറാനായിരുന്നു അധികൃതരുടെ തീരുമാനം.
ഇതിനിടെ, സമ്മാനവാർത്ത വായിച്ചു ബന്ധുക്കളാണു മാത്യുവിനെ വിവരം അറിയിച്ചത്. തുടർന്ന് ഒപ്പം ടിക്കറ്റ് എടുത്ത അൽഐനിലെ സുഹൃത്തുക്കളെയും വിമാനത്താവള അധികൃതരെയും വിളിക്കുകയായിരുന്നു. ടിക്കറ്റ് തുകയായ 500 ദിർഹത്തിൽ പകുതി മാത്യുവാണു മുടക്കിയത്; ബാക്കി തുക മറ്റു രണ്ടുപേർ ചേർന്നും. ഈ വർഷം അവസാനത്തോടെ ജോലി മതിയാക്കി നാട്ടിലേക്കു പോകാനാണു മാത്യുവിന്റെ ആലോചന. ഭാര്യ ചിന്നമ്മ മാത്യു അൽഐൻ ആശുപത്രിയിൽ നഴ്‌സാണ്.