ചെത്തിമിനുക്കിയ ഒന്നര ലക്ഷത്തോളം ചെങ്കല്ലുകൾ... കണക്കുകൂട്ടാൻ കഴിയാത്തത്രയും തൊഴിൽദിനങ്ങൾ... ഒരു കോടിയോളം രൂപ ചെലവ്! ഇത് ഒരു ആഡംബര നിർമിതിയല്ല, ക്ഷേത്രമുറ്റത്തു നാശോൻമുഖമായിക്കൊണ്ടിരുന്ന തീർഥക്കുളത്തിന്റെ പുനർനിർമിതിയാണ്. പൂർവകാലത്തിലേതു പോലെ പ്രൗഢി ഒട്ടും ചോരാതെ ക്ഷേത്രക്കുളത്തെ പുനർജനിപ്പിക്കുകയാണ് ആയമ്പാറ ഗ്രാമം. ആയമ്പാറ മഹാവിഷ്ണു ക്ഷേത്രത്തോടു ചേർന്നാണ് വിസ്മയിപ്പിക്കുന്ന കരവിരുതുമായി തീർഥക്കുളം പുനർജനിക്കുന്നത്.
തച്ചുശാസ്ത്ര വിദഗ്ധൻ രമേശ് കാറന്തരുടെ രൂപകൽപനയിൽ അരവത്തെ പീതാംബരൻ മേസ്ത്രിയുടെ നേതൃത്വത്തിലാണു കുളം നിർമാണം പുരോഗമിക്കുന്നത്. അടി ഭാഗം 60 മീറ്റർ ചുറ്റളവുള്ള കുളത്തിനു മുകൾഭാഗമെത്തുമ്പോൾ നൂറു മീറ്ററിലേറെയാണു ചുറ്റളവ്. എട്ടു കോൽ ഉയരത്തിലാണു നിർമിതി. നിർമാണം പാതിയായപ്പോൾ തന്നെ 70,000 കല്ലുകൾ ഉപയോഗിച്ചുകഴിഞ്ഞു. 2014ൽ ആണു കുളം നിർമാണം തുടങ്ങിയത്.
അവധി ദിനമായ ഞായറാഴ്ചകളിൽ മാത്രമാണു നിർമാണപ്രവൃത്തി നടക്കുന്നത്. ഗ്രാമവാസികൾ ഒന്നാകെ സൗജന്യമായാണു ഞായറാഴ്ചകളിലെ നിർമാണത്തിൽ പങ്കാളികളാകുന്നത്. കല്ലു ചെത്തുന്നതിനായി മെഷീനടക്കമുള്ള ഉപകരണങ്ങൾ കമ്മിറ്റി തന്നെ വാങ്ങി. പകൽ ജോലി കഴിഞ്ഞെത്തുന്നവർ രാത്രികളിൽ കല്ലുചെത്തു ജോലിയും സൗജന്യമായി ചെയ്യുന്നു. ഓരോ ഞായറാഴ്ചകളിലും ആയമ്പാറയിലെ ഓരോ പ്രദേശക്കാർക്കാണു ചുമതല.
ഇതിൽ വനിതകളും പങ്കാളികളാകും. എല്ലാ ഞായറാഴ്ചകളിലും അൻപതിൽ കുറയാത്ത ആളുകൾ സൗജന്യസേവനത്തിനു സ്വയം സന്നദ്ധരായുണ്ടാകും. 2018–19 വർഷത്തിൽ നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു ക്ഷേത്രക്കുളം നവീകരണ കമ്മിറ്റി ചെയർമാൻ വയലപ്രം നാരായണൻ, കൺവീനർ ടി.നാരായണൻ താഴത്ത്, ട്രഷറർ കെ.ബാലകൃഷ്ണൻ ഉരുളംകോടി എന്നിവർ പറഞ്ഞു.
ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള ആയമ്പാറ മഹാവിഷ്ണു ക്ഷേത്രത്തിൽ 1993ൽ ആണു പുനഃപ്രതിഷ്ഠ കലശോത്സവം നടത്തിയത്. എൻ.കേശവൻ അഞ്ഞനംതോടിതായർ(പ്രസി), എം.ദിനേശൻ(സെക്ര), യു.കെ.സത്യനാരായണ ഉരുളംകോടിതായർ(ട്രഷ) എന്നിവർ ഭാരവാഹികളായുള്ള കമ്മിറ്റിയാണു ക്ഷേത്രപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.