രാജ്യത്തെ ടെലികോം മേഖല സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകൾ വൈകാതെ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. ആധാറുമായി ബന്ധിപ്പിക്കാത്ത നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രം ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
2018 ഫെബ്രുവരിയ്ക്ക് ശേഷം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത സിമ്മുകൾ പ്രവർത്തിക്കില്ല. ആധാർ കാർഡ് ഇല്ലെങ്കിൽ പുതിയ സിമ്മും ലഭിക്കില്ല. രാജ്യസുരക്ഷ മുൻനിര്‍ത്തിയാണ് ഇത്തരമൊരു നീക്കവുമായി കേന്ദ്ര സര്‍ക്കാർ മുന്നോട്ടുപോകുന്നത്. കുറ്റവാളികൾ, തട്ടിപ്പുകാർ, ഭീകരർ, നുഴഞ്ഞകയറ്റക്കാർ എന്നിവരുടെ കോളുകൾ ഇതുവഴി തടയാനും നിരീക്ഷിക്കാനുമാകും.
സേവനദാതാക്കളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് പെട്ടെന്ന് ഒരാളെ കണ്ടെത്താനും ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം, നിലവിൽ ആധാറുമായി ബന്ധിപ്പിക്കാത്ത വരിക്കാര്‍ക്ക് ടെലികോം കമ്പനികൾ ദിവസവും സന്ദേശങ്ങൾ അയക്കുന്നുണ്ട്.