പതിനേഴാം വയസ്സിൽ ഫെയ്സ്ബുക്ക് ഓഫീസിൽ ജോലിക്കെത്തിയ ആ പയ്യൻ, മൈക്കിൾ സെയ്മാൻ ദിവസങ്ങൾക്ക് മുൻപാണ് ഗൂഗിളിന്റെ ആൽഫബെറ്റിൽ ചേർന്നത്. പതിനേഴാം വയസ്സിൽ ഇന്റേർൺഷിപ്പും പതിനെട്ടാം വയസ്സിൽ ഫെയ്സ്ബുക്കിൽ ജോലിയും സ്വന്തമാക്കിയ മൈക്കിൾ സെയ്മാൻ ടെക് ലോകത്തിന് തന്നെ ഒരു അദ്ഭുതമാണ്. ഇതേക്കുറിച്ച് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ലോകത്തെ ഒന്നടങ്കം സങ്കടപ്പെടുത്തുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.
കുറിപ്പിലെ പ്രധാന ഭാഗങ്ങൾ
ആപ്പുകള്‍ നിര്‍മിക്കുന്ന കുട്ടികള്‍ അദ്ഭുതപ്രതിഭകളാണെന്നാണ് പൊതുവെ സമൂഹം കരുതുന്നത്. ഈ കുട്ടികളില്‍ എന്തോ മായാജാലമുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല. വിജയം മാത്രമാണ് ഇവരുടെ ജീവിതത്തിലെന്നായിരിക്കും പൊതുധാരണ. എന്നാല്‍ സത്യം അതല്ല. വിജയങ്ങളുടേയും നേട്ടങ്ങളുടേയും മറുപുറത്തെക്കുറിച്ചാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്.
നിങ്ങള്‍ തനിച്ചല്ലെന്നാണ് കുട്ടികളോട് എനിക്ക് പറയാനുള്ളത്. കുടിയേറ്റക്കാരാണെങ്കില്‍ പോലും മക്കള്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ് എന്ന മേഖല അന്യമല്ലെന്ന് രക്ഷിതാക്കളെ ഞാൻ ഓര്‍മിപ്പിക്കുന്നു. കഠിനമായി അധ്വാനിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതില്‍ പരാജയപ്പെട്ടവരായിരുന്നു എന്റെ മാതാപിതാക്കള്‍. ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുകയെന്ന എന്റെ ലക്ഷ്യത്തെക്കുറിച്ച് അവര്‍ക്ക് യാതൊരു ധാരണയുമില്ലായിരുന്നു. എന്നിട്ടും അവര്‍ എനിക്ക് 100 ശതമാനം പിന്തുണ നല്‍കി.
പുറം ലോകത്തിന് ഞാൻ പതിനെട്ട് തികയും മുമ്പേ ഫെയ്സ്ബുക്ക് ജോലിക്കെടുത്ത പ്രതിഭയാണ്. പതിമൂന്നാം വയസിലാണ് ഞാന്‍ ആദ്യമായി ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. പതിനേഴാം വയസ്സിൽ ഞാന്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറായാണ് ഫെയ്സ്ബുക്കില്‍ എത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് അതിഗംഭീരമായ നേട്ടമായാണ് ആര്‍ക്കും തോന്നുക. എന്നാല്‍ അതിനായുള്ള വഴികള്‍ എളുപ്പമായിരുന്നില്ല. തുടക്കം മുതല്‍ തന്നെ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ കുറവല്ലായിരുന്നു.
പെറുവില്‍ നിന്നും ബൊളീവിയയില്‍ നിന്നും മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എന്റെ മാതാപിതാക്കള്‍. ബിരുദമുണ്ടായിട്ടും അവര്‍ക്ക് വിദ്യാഭ്യാസയോഗ്യതക്ക് അനുസരിച്ചുള്ള ജോലിയൊന്നും ലഭിച്ചില്ല. അങ്ങനെ അവര്‍ പെറുവിയന്‍ ചെറിയൊരു റെസ്റ്റോറന്റ് ആരംഭിച്ചു. ദിവസത്തിലെ ഏറിയ പങ്കും അവര്‍ ഈ റെസ്റ്റോറന്റിലെ അടുക്കളയിലെ കൊടുംചൂടിൽ അധ്വാനിക്കുകയായിരുന്നു. ഞാനും അനുജത്തിയുമടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായിരുന്നു ഈ കൊച്ചു റെസ്റ്റോറന്റ്.
മാതാപിതാക്കള്‍ റെസ്റ്റോറന്റില്‍ രാപകലില്ലാതെ പണിയെടുക്കുന്നത് കണ്ടാണ് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്. തിരിച്ചെത്തുമ്പോഴും രാത്രി വൈകിയും അവരുടെ ജോലി അവസാനിച്ചിരുന്നില്ല. അമ്മക്ക് ഒരിക്കലും ആവശ്യത്തിന് ഉറക്കം പോലും ലഭിച്ചിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ ഞാനും അനുജത്തിയും നിരവധി ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അമ്മേ, എന്തിനാണ് സ്‌കൂളില്‍ പോകുന്നത്? ഹോം വര്‍ക്ക് ചെയ്യുന്നത് എന്നൊക്കെ ആയിരുന്നു ചോദ്യങ്ങള്‍.
ഇതിന് അമ്മ നല്‍കിയ മറുപടി ഞാനിന്നും മറന്നിട്ടില്ല. നന്നായി പഠിച്ചാലേ നിങ്ങള്‍ക്ക് കോളജില്‍ പോകാനാകൂ. കോളജില്‍ പോയാലേ നല്ല ജോലിയും ജീവിതവുമുണ്ടാകൂ. ഞങ്ങളെ കണ്ടില്ലേ രാവും പകലുമില്ലാതെ അധ്വാനിച്ചിട്ടും ജീവിക്കാന്‍ നമ്മള്‍ കഷ്ടപ്പെടുന്നത് കണ്ടില്ലേ. നിങ്ങള്‍ക്കും ആ ഗതി വരരുത്. അതുകൊണ്ട് നിങ്ങള്‍ നന്നായി പഠിക്കണം. അന്ന് സ്പാനിഷില്‍ അമ്മ ലളിതമായി പകര്‍ന്നു തന്നത് വലിയൊരു ഉപദേശമായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ഉണര്‍ന്ന് നോക്കുമ്പോള്‍ പോലും പലപ്പോഴും അമ്മയെ ഞങ്ങള്‍ റസ്‌റ്റോറന്റിലാണ് കണ്ടിരുന്നത്. ഇപ്പോള്‍ കഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനെവിടെയും എത്തില്ലെന്ന തോന്നലുണ്ടായത് അമ്മയുടെ ദുരിതങ്ങൾ കാരണമായിരുന്നു.