മൽസ്യത്തൊഴിലാളികളല്ലാത്തവരും നൈനാം വളപ്പിൽ ഇന്നലെ മീൻപിടിത്തക്കാരായി മാറി. രണ്ടര അടി വെള്ളത്തിൽ ഇറങ്ങാൻ ധൈര്യം കാണിച്ച എല്ലാവർക്കും കൈനിറയെ മൽസ്യവുമായി മടങ്ങാനായി. അത്രയ്ക്കു ശാന്തമായിരുന്നു കടൽ.കൈ നനയാതെ മീൻ പിടിക്കുക എന്നു കേട്ടിട്ടില്ലേ, അതിനെ അന്വർഥമാക്കുന്നതായിരുന്നു ഇന്നലത്തെ കാഴ്ച.
കൈ അൽപം നനഞ്ഞെങ്കിലും വലിയ അധ്വാനമില്ലാതെ തന്നെ മീൻ പിടിക്കാനായി. ഇന്നലെ പുലർച്ചെയാണ് മൽസ്യങ്ങൾ നൈനാംവളപ്പ് ബീച്ചിലെ മണലിൽ പതിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയത്. പുറംകടലിൽ മാത്രം കണ്ടുവരുന്ന വീതിയുള്ള മാന്ത, ഞണ്ട്, പൂയാൻ, ഏട്ട തുടങ്ങിയ മൽസ്യങ്ങളാണ് കരയിൽ ചാകര തീർത്തത്.
കടലിൽ അരയ്ക്കു താഴെയുള്ള വെള്ളത്തിൽ മണലിൽ പതിഞ്ഞു കിടക്കുകയായിരുന്നു ഇവ. വിവരമറിഞ്ഞ് രാവിലെ നടക്കാനിറങ്ങിയവരും തീരദേശവാസികളുമെല്ലാം കിട്ടിയ കവറുകളുമായി ബീച്ചിലെത്തി. പിന്നെയൊരു കൊയ്ത്തായിരുന്നു. മൽസ്യത്തെ ചവിട്ടി പിടിച്ച് കൈകളിലാക്കി. പകൽ 11 വരെ ശാന്തമായി കിടന്ന കടലിൽ നിന്നു തീരദേശവാസികൾ മൽസ്യം പിടിച്ചു.