ബേപ്പൂർ ∙ മത്സ്യത്തൊഴിലാളികൾക്കു ചാകരയായി ബേപ്പൂർ, ഗോതീശ്വരം തീരങ്ങളിൽ മീൻകൂട്ടം കരയടിഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെയാണ് ഏട്ട, മാന്തൾ, പൂയാൻ, ചെറിയഇനം തെരണ്ടി എന്നിവ വ്യാപകതോതിൽ തീരത്തെത്തിയത്. ചെറുതും വലുതുമായ ഏട്ടയും മാന്തയുമായിരുന്നു കൂടുതലും.
വിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികൾ ആവുന്നത്ര വലയിലാക്കി. വിവരമറിഞ്ഞു സമീപപ്രദേശങ്ങളിലുള്ളവരും വലയുമായെത്തി. തീരദേശത്തെ സ്ത്രീകളും കുട്ടികളും മീൻ പിടിക്കാൻ കടലിലിറങ്ങിയതു വേറിട്ട കാഴ്ചയായി. ഓരോരുത്തർക്കും നാലും അഞ്ചും പെട്ടി വരെ മത്സ്യം ലഭിച്ചു. പലരും കിട്ടിയ മീൻ കടപ്പുറത്തു തന്നെ കുറഞ്ഞ വിലയ്ക്ക് വിറ്റു.
ബേപ്പൂർ പുലിമുട്ടിലും ഗോതീശ്വരം, മാറാട് ഭാഗങ്ങളിലും അനേകമാളുകൾ മീൻ പിടിക്കാനെത്തിയിരുന്നു. ബീച്ച് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയവർ കൈ നിറയെ മത്സ്യവുമായാണ് മടങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്താൽ കടൽവെള്ളത്തിന് അസാധാരണ തണുപ്പ് അനുഭവപ്പെട്ടതാണ് മീനുകൾ കൂട്ടത്തോടെ കരയിലേക്കെത്താൻ ഇടയായതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പുലിമുട്ടിലും ഗോതീശ്വരത്തും കരയടിഞ്ഞ മീൻ പിടിക്കുന്നതു കാണാനും ഒട്ടേറെപ്പേർ എത്തിയിരുന്നു.