ഹൂസ്റ്റൺ∙ പ്രളയത്തിന്റെ മഹാമാരി പെയ്തൊഴിയാതെ നിന്നപ്പോൾ പ്രണയിനി യെ സ്വന്തമാക്കാൻ പ്രതികൂല കാലാവസ്ഥയിലും വീടു വിട്ടിറങ്ങിയ ഈ യുവാവിന്റെ കഥയ്ക്ക് ഒരു സിനിമാ ടച്ചുണ്ട്. കേട്ടിരിക്കുമ്പോൾ ആരിലും സാഹസികതയുടെ കോൾമയിൽ കൊള്ളുന്ന അനുഭൂതിയു ണ്ട്, പ്രാണപ്രേയസിയുടെ കഴുത്തിൽ മിന്നു ചാർത്താൻ പുറപ്പെട്ട ഈ പ്രതിശ്രുത വരന്റെ യാത്രയിൽ. ഇത് ഹൂസ്റ്റണിൽ നിന്നുള്ള വാർത്ത. ചുഴലി കൊടുങ്കാറ്റ് ഹൂസ്റ്റൺ നിവാസികളെ ദുരിതക്കടലിലാഴ്ത്തിയ കൊടുംഭീകരതയ്ക്കിടയിൽ നിന്നാണ് ഹൃദ്യമായ ഈ വാർത്തയുടെ പിറവി. ഹാർവി കൊടുങ്കാറ്റ് വിഘാതങ്ങൾ സൃഷ്ടിച്ചിട്ടും മനസ്സാന്നിധ്യത്തിനു മുന്നിൽ പ്രകൃതി പോലും വഴിമാറി കൊടുത്ത ഈ കഥയ്ക്ക് രണ്ടു മനസ്സുകളെ ഒന്നിപ്പിച്ചതിന്റെ ക്രെഡിറ്റും അവകാശപ്പെടാം.
കഥ ഇങ്ങനെ. കൂടൽ ഒറ്റപ്ലാക്കൽ കുടുംബാംഗവും മിസ്സൂറിസിറ്റിയിൽ താമസിക്കുന്ന കോശി വർഗീസിന്റെയും പരേതയായ അമ്മിണി വർഗീസിന്റെയും മകൻ ഡോ. റോയി വർഗീസും ന്യൂയോർക്ക് വാലി കോട്ടേജിൽ താമസിക്കുന്ന തൃശൂർ പാണച്ചേരി പരേതനായ സാമുവൽ പാണച്ചേരിയുടെയും തങ്കമ്മ സാമുവലിന്റെയും മകൾ ജേമി (ഏമി റോസ് പാണച്ചേരി) യുടെയും വിവാഹം ന്യുജഴ്സിയിൽ വച്ച് നടത്താൻ കഴിഞ്ഞ വർഷമേ തീരുമാനിച്ചു ഉറപ്പിച്ചതാണ്. ദിവസവും തീരുമാനിച്ചു. സെപ്റ്റംബർ 2 ശനിയാഴ്ച. റിഡ്ജ് വുഡിലുള്ള വെസ്റ്റ് സൈഡ് പ്രസിബിറ്റേറിയൻ ചർച്ച് റോയിയും ജേമിയും കുടുംബാംഗങ്ങളും അഡ്വാൻസും കൊടുത്തു ഉറപ്പിക്കുകയും ചെയ്തു. റിസപ്ഷൻ നോർത്ത് ഹാൽഡിനോണിലെ ദി ടൈറ്റ്സ് ബാങ്ക്വറ്റ് ഹാളിൽ ഉറപ്പിച്ചു. പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും പറഞ്ഞ് രണ്ട് ഗഡു അഡ്വാൻസും നൽകി. ഇതിനിടയിൽ നടക്കേണ്ടതായ ബ്രൈഡൽ ഷവറും മന്ത്രകോടി എടുക്കലും മിന്നെടുക്കലും വജ്രാഭരണങ്ങളൊക്കെ വാങ്ങുകയും ചെയ്തു. ഹൂസ്റ്റണിൽ നിന്നും വരേണ്ട അറുപതോളം പേർക്ക് ഫ്ലൈറ്റ ്ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. കല്യാണ തീയതി അടുത്തപ്പോഴേയ്ക്കും വധുവിന്റെ വീടായ വാലി കോട്ടേജിൽ തകൃതിയായ ഒരുക്കങ്ങളും തുടങ്ങി.
ഓഗസ്റ്റ് 30, 31 ബുധൻ, വ്യാഴം ദിവസങ്ങളിലായി ഡാലസിൽ നിന്നുള്ള ചെറുസംഘങ്ങൾ പല ഫ്ലൈറ്റുകളിലായി ലഗ്വാർസിയിലും ജെ.എഫ്.കെയിലും ഇങ്ങെത്തുന്നതിനും കാർ റെന്റ് ചെയ്യുന്നതിനും ബാങ്ക്വറ്റ് ഹാളിനടുത്തു തന്നെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തിച്ചേരുന്നതിനുമൊക്കെ പ്ലാനും പദ്ധതിയും തയ്യാറാക്കി. ഡാലസിൽ നിന്നുള്ള പ്രതിശ്രുത വരന്റെ പാർട്ടിയുടെ വരവ് പ്രമാണിച്ച് മധുരം വയ്പിന്റെയും ഡ്രെസ് റിഹേഴ്സലിന്റെയും ഫൈനൽ ടച്ചുകളും റെഡി. വെഡ്ഡിങ് പ്ലാനർ ആയ ഡേവീസിന്റെ സേവനവും തയ്യാർ.
സ്ഥലം ഡാലസ്. ഓഗസ്റ്റ് 24, 25. കല്യാണം കലക്കുന്ന അന്തകന്റെ റോളിൽ അപ്പോഴാണ് ഹാർവിയുടെ രംഗപ്രവേശം. 26, 27, 28 അനിശ്ചിതത്വത്തിന്റെ നീണ്ട വിനാഴികകൾ. ഓഗസ്റ്റ് 29 ന് ചുറ്റും നിന്നും കേൾക്കുന്നത് ദുരിതങ്ങളുടെ കഥകൾ. തുള്ളിക്കൊരു കുടം പോലെ പേമാരി. ഇരുനൂറു കിലോമീറ്ററിനു മുകളിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ്. കണ്ണടച്ചു തുറക്കും മുന്നേ നിരത്തുകളൊക്കെയും വെള്ളത്തിനടിയിലായി. പലരും ഒറ്റപ്പെട്ട അവസ്ഥ. ആർക്കും എവിടേക്കും പോകാനോ വരാനോ കഴിയാത്ത അവസ്ഥ. വീടുകളുടെ താഴത്തെ നിലകളിലാകെ വെള്ളം കയറിയതോടെ പലരും ഷെൽറ്ററുകളിലേക്ക് മാറുന്ന കാഴ്ചകൾ. മഴ മാറുന്ന ലക്ഷണമില്ല. ഡാമുകൾ തുറക്കുമെന്ന സന്ദേശം. എവിടെയും വെള്ളം മാത്രം. കൊടുങ്കാറ്റും പേമാരിയും വലച്ച ദുരിതക്കടലിന്റെ വിലാപങ്ങൾ കൊണ്ട് ഡാലസിന്റെ മുഖം കറുത്തു. ദിവസങ്ങളായി കറന്റ് ഇല്ല. വാഹനങ്ങൾ ഇല്ല. ഇന്റർനെറ്റ്, ടിവി, മൊബൈൽ ഫോണുകൾ എല്ലാം നിശ്ചലം. ഹൂസ്റ്റൺ ഹൈവേകളിൽ വെള്ളം പത്തടിക്ക് മുകളിൽ. വെള്ളത്തിന്റെ വരവ് കുറയുന്നതേയില്ല. വീടിനു പുറത്തേക്ക് നോക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവൻ രക്ഷിക്കാനുള്ള അവസ്ഥയിൽ സമ്പാദ്യങ്ങളൊക്കെയും ഉപേക്ഷിച്ച് പലരും സുഹൃത്തുക്കളുടെ വീടുകളിലേക്ക് അഭയം പ്രാപിക്കാനൊരുങ്ങുമ്പോൾ പ്രതിശ്രുത വരൻ റോയി വർഗീസിന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. വധു ജേയ്മിക്കു കൊടുത്ത വാക്ക് പാലിക്കണം. അതിനു ഡാലസ് മുഴുവൻ വെള്ളത്തിൽ മുങ്ങിയാലും എങ്ങനെയും ന്യുയോർക്കിൽ എത്തിയേ തീരൂ. പലരോടും സഹായം അഭ്യർത്ഥിച്ചു. പല വഴികളും ആലോചിച്ചു. നിലയില്ലാ കയത്തിൽ നിന്ന് ഒരു പിടിവള്ളി പോലും കിട്ടാനില്ലാത്ത അവസ്ഥ. എല്ലാ ഒരുക്കങ്ങളും അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്ക.
ഓഗസ്റ്റ് 30 ബുധനാഴ്ച. ഹൂസ്റ്റണിൽ നിന്നു വിമാനം കയറേണ്ട റോയി വർഗീസ് നിസ്സഹായനായി. പ്രകൃതിയെ പഴിച്ച്, കിട്ടിയ സന്ദർഭങ്ങളിൽ ഫോൺ ഓൺ ആയ മുഹൂർത്തങ്ങളിൽ പ്രാണപ്രേയസി ജേയ്മിയെ വിളിച്ച് ധൈര്യം പകരുകയും എങ്ങനെയെങ്കിലും ന്യൂയോർക്കിൽ എത്തുമെന്നു ഉറപ്പും കൊടുത്തു. അപ്പോഴും എങ്ങനെയെന്ന് റോയിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ദൈവത്തെ മാത്രം മനസ്സിൽ വിചാരിച്ചു. ഒടുവിൽ നിശ്ചയിച്ചുറപ്പിച്ചു. എന്തു വന്നാലും എങ്ങനെയും എയർപോർട്ടിൽ എത്തുക. ഇനി വൈകാനാവില്ല. 31 വ്യാഴാഴ്ച രാവിലെ റോയിയും മാതാപിതാക്കളും രണ്ട് സഹോദരി കളും ഒരു സഹോദരി ഭർത്താവും ചേർന്ന് സിയാന പ്ലാന്റേഷനിൽ നിന്നും രണ്ടും കൽപ്പിച്ച് സുഹൃത്തിന്റെ ഒരു വലിയ എസ് യുവിയിൽ ഹൂസ്റ്റണിലെ പ്രളയ വെള്ളത്തെ വകഞ്ഞു മാറ്റി പ്രണയസങ്കൽപ്പങ്ങ ളുടെ ലോകത്ത് ഒരു പുത്തൻ ഭാഷ്യം രചിച്ചു സാഹസികമായി ഡാലസിലേക്ക് വണ്ടിയോടിച്ചു. അതു വെറുമൊരു യാത്രയായിരുന്നില്ല. ജീവന്മരണ യാത്രയായിരുന്നു. ചുറ്റും കഴുത്തറ്റം വെള്ളത്തിൽ പലപ്പോഴും വണ്ടി പുതഞ്ഞു പോയേക്കുമെന്ന ഭയം മാറ്റി വച്ചുള്ള യാത്ര. ദൈവം മാത്രം തുണയായുള്ള ഒരു പുറപ്പാട്. ആ യാത്ര ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്കായിരുന്നുവെന്ന് റോയി ഉറപ്പിച്ചിരുന്നു. എങ്ങനെയൊക്കെയോ ഡാലസിൽ എത്തുകയും ബുക്ക് ചെയ്യുകയും റീ ബുക്ക് ചെയ്യുകയും ചെയ്യുകയും ചെയ്ത ടിക്കറ്റിന്റെ ബലത്തിൽ ലഗ്വാർഡിയയിലേക്ക് ഫ്ളൈറ്റിൽ കയറുകയും ചെയ്തു. വിമാനം ടർമാക് വിട്ട സമയത്ത് റോയിയുടെ മൊബൈലിൽ നിന്നും ജേയ്മിക്ക് ലഭിച്ച സന്ദേശം ഒരു കുടുംബത്തിനു മുഴുവൻ ആഹ്ലാദം പകരുന്നതായിരുന്നു. പിന്നെയെല്ലാം ധൃതഗതിയിലായിരുന്നു. വീടിനു പിറകിൽ പന്തൽ ഉയർന്നു. അത്യാവശ്യം ഡെക്കറേഷനും മേശയും കസേരയും റെഡി. ഹോൾഡിലായിരുന്ന കേറ്ററിങ് കമ്പനിക്കും സന്തോഷം. കാര്യങ്ങൾ വിശദീകരിച്ചതോടെ ദി ടൈറ്റ്സ് ബാങ്ക്വറ്റ്സ് ഹാൾ അധികൃതർ പ്രതിഫലം വെട്ടിച്ചുരുക്കി അവരുടെ പിന്തുണയും വാഗ്ദാനം ചെയ്തു.
വൈകുന്നേരം മധുരം വയ്പിന് ഇരട്ടിമധുരം. വെള്ളിയാഴ്ച ഡ്രസ് റിഹേഴ്സലിന് ജേയ്മിയും റോയിയും കണ്ടു മുട്ടിയത് ഹാർവി പകർന്ന വിഹ്വലതകളെയെല്ലാം മറി കടന്ന ആഹ്ലാദാരവങ്ങളോടെയാണ്. പിറ്റേന്ന് സെപ്റ്റംബർ 2 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് പ്രാർഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ റോയി, ജേയ്മിക്ക് താലിചാർത്തിയപ്പോൾ അതു കണ്ട് നിർവൃതിയടയാൻ ഹൂസ്റ്റണിലെ അമ്പതിൽപരം ബന്ധുമിത്രാദികൾക്കു സാധിക്കാതെ പോയല്ലോ എന്ന ദുഃഖം മാത്രം ബാക്കി– എല്ലാവരിലും. . അതൊഴിച്ചാൽ ഒരു ശുഭപര്യന്താവസാനിയായ കഥയായി. ഈ ഹാർവി കല്യാണം.