ഒരു പെണ്ണിനും അതിജീവിക്കാൻ കഴിയാത്ത ദുരന്തങ്ങളിലൂടെയാണ് അവൾ കടന്നുപോയത്. മൂർച്ചയേറിയ കത്തി നെഞ്ചിൽ തറച്ചു കയറുന്ന വേദനയോടെയല്ലാതെ അവൾക്ക് ഭൂതകാലത്തെ ഓർത്തെടുക്കാനാവില്ല. കെനിയയിലെ നെയ്റോബിയിലെ പാസ്റ്ററായ ടെറിയുടെ ജീവിത കഥ കണ്ണുകലങ്ങാതെ വായിച്ചു തീർക്കാനാവില്ല. ഇത്രയുമൊക്കെ പരീക്ഷണങ്ങൾ ഒരു മനുഷ്യസ്ത്രീയ്ക്ക് അതിജീവിക്കാൻ കഴിയുമോ എന്ന ചോദ്യം മാത്രമേ ടെറിയുടെ ജീവിത കഥ കേട്ടാൽ നമ്മുടെ മനസ്സിൽ അവശേഷിക്കൂ.
വിവാഹദിനത്തിന്റെ തലേദിവസം വധുവും വരനും ഒരുമിച്ചു കഴിയണമെന്ന ആചാരം പാലിച്ചതിനുശേഷം വിവാഹദിനത്തിൽ പള്ളിയിലേക്കു പുറപ്പെടുമ്പോഴാണ് ടെറിയുടെ ജീവിതത്തെ കീഴ്മേൽ മറിക്കാൻ പോന്ന സംഭവങ്ങളുണ്ടായത്. പോകുന്ന വഴിയിൽ കാറിന്റെ മുകളിൽ ഒരു പുരുഷനിരിക്കുന്നത് ടെറി ശ്രദ്ധിച്ചിരുന്നു. അയാളെ കടന്ന് ടെറി നടന്നതും അയാൾ ടെറിയെ പിന്നിലൂടെ കടന്നു പിടിച്ച് കാറിനുള്ളിലേക്കു വലിച്ചിഴച്ചതും ഒരുമിച്ചായിരുന്നു. കുതറിയോടാൻ ശ്രമിച്ചെങ്കിലും കാറിനുള്ളിൽ കാത്തിരുന്ന രണ്ടു പുരുഷന്മാർ ചേർന്ന് അവളുടെ വായിൽ തുണികുത്തിത്തിരുകി അവളെ നിശ്ശബ്ദയാക്കിയ ശേഷം ക്രൂരമായി മനഭംഗം ചെയ്തു.
കാറിനുള്ളിലേക്ക് വലിച്ചിഴയ്ക്കുമ്പോഴേ ഇന്നു തന്റെ വിവാഹമാണ് തന്നെ ഉപദ്രവിക്കരുതെന്ന് ടെറി പറഞ്ഞിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊള്ളാതെ അവർ അവളെ നിശ്ശബ്ദയാക്കി. മൂന്നുപേരും മാറി മാറി മാനഭംഗം ചെയ്ത ശേഷം അവളെ ഓടുന്ന കാറിൽ നിന്നും റോഡിലേക്കു വലിച്ചെറിഞ്ഞു. റോഡിലുണ്ടായിരുന്ന ഒരു കൊച്ചുപെൺകുട്ടി ഇതുകണ്ട് അവളുടെ വീട്ടിൽ വിരമറിയിക്കുകയും അവളുടെ വീട്ടുകാർ പൊലീസിനൊപ്പമെത്തി ടെറിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അവൾ മരിച്ചുവെന്ന ധാരണയിൽ മോർച്ചറിയിലേക്കാണ് ആംബുലൻസ് വിട്ടത്.
എന്നാൽ വഴിയിൽവെച്ച് അവളെ പൊതിഞ്ഞിരുന്ന തുണി അനങ്ങുകയും അവൾ ചുമയ്ക്കുകയും ചെയ്തതോടെയാണ് അവൾക്ക് ജീവനുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ലൈംഗികരോഗങ്ങളും എയ്ഡ്സും വരാതിരിക്കാനുള്ള കുത്തിവെയ്പ്പുകളെടുത്ത ശേഷം ആശുപത്രി അധികൃതർ ടെറിക്കുവേണ്ട പ്രഥമ ശുശ്രൂഷകൾ നൽകി. ശരീരത്തിലെ പരുക്കുകൾ ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.