മഴയും മഞ്ഞും മൂടുപടമിട്ട ഇടുക്കിയിലെ ഒരു നനഞ്ഞ പ്രഭാതം. വട്ടവടയിൽ ഒരു മീറ്റിങ്ങിനു പോകാൻ അതിരാവിലെ ഇറങ്ങിയതാണ്. എടിഎമ്മിൽ കയറണം എന്നുപറഞ്ഞപ്പോൾ ഡ്രൈവർ ചെറുതോണിയിലെ എടിഎമ്മിനു സമീപം വണ്ടി നിർത്തി. ഞാൻ പണം എടുത്ത് തിരിച്ചുകയറുമ്പോൾ ഒരാൾ ഡ്രൈവറുടെ അടുത്തേക്കു വന്നിട്ടു ചോദിച്ചു. ''തന്നേക്കട്ടെ?''
''ശരി, തന്നേക്കൂ.'' ഡ്രൈവർ പറഞ്ഞു.
സംഭവം മറ്റൊന്നുമല്ല, ലോട്ടറിയാണ്. ഡ്രൈവർ ഗണേശൻ മൂന്നോ നാലോ ലോട്ടറി വാങ്ങി.
ഏതാനും മാസം മുൻപ് ഗണേശന് 65 ലക്ഷം രൂപയാണ് ലോട്ടറി അടിച്ചത്. നികുതി എല്ലാം കഴിഞ്ഞ് 42 ലക്ഷത്തോളം രൂപ കയ്യിൽ കിട്ടി. അതും ഇതുപോലൊരു യാത്രയ്‌ക്കിടയിൽ ഇതേ വിൽപനക്കാരൻ ഇതുപോലെ തന്നേക്കട്ടെ എന്നു ചോദിച്ചു കൊടുത്ത ലോട്ടറിക്ക്. അന്ന് 10 ലോട്ടറിയാണ് ഗണേശൻ എടുത്തത്.
കഴിഞ്ഞ 25 വർഷമായി ഗണേശൻ ലോട്ടറി എടുക്കുന്നുണ്ട്. ലോട്ടറി അടിച്ച ശേഷവും അതേ രീതിയിൽ തന്നെ ലോട്ടറി എടുക്കുന്നു. കഴിഞ്ഞയാഴ്‌ച വീണ്ടും 25,000 രൂപ അടിച്ചു എന്ന് ഗണേശൻ പറഞ്ഞു. ഒരു ദിവസം ശരാശരി 100 രൂപയെങ്കിലും ലോട്ടറിക്ക് മുടക്കുന്നു. ഇങ്ങനെ ഒരു വർഷം 30,000 രൂപയോളം മുടക്കുന്നു. ഇതേവരെ 10 ലക്ഷം രൂപയെങ്കിലും ഇങ്ങനെ ചെലവാക്കിയിട്ടുണ്ടാകുമെന്ന് ഞാൻ കണക്കുകൂട്ടി.
കഴിഞ്ഞ 30 വർഷമായി ഡ്രൈവറായി ജോലിനോക്കുകയാണ് ഗണേശൻ. ഓട്ടോറിക്ഷ ഓടിച്ചുകൊണ്ടാണ് തുടക്കം. പിന്നീടു ജീപ്പിലേക്കു മാറി. 10 വർഷം മുൻപ് സ്വന്തമായി ഒരു കാർ വാങ്ങി. നാലു വർഷം മുൻപ് അതൊരു ഇന്നോവയാക്കി. മാസം 40,000 രൂപ വരെ ഓടിക്കിട്ടുന്നു. വണ്ടിയുടെ വായ്‌പാ അടവും ചെലവുകളും കഴിഞ്ഞ് 15,000–20,000 രൂപ മിച്ചം കിട്ടും. അതുകൊണ്ടാണ് ജീവിതം.
''രണ്ടറ്റവും ഒരു വിധം കൂട്ടിമുട്ടിച്ചുപോകുന്നു സാറേ".
വട്ടവടയിലേക്കുള്ള യാത്രയിൽ ഗണേശൻ പറഞ്ഞു.