ഒരേ വേദിയിൽ സഹോദരിമാരെ ഒറ്റയടിക്ക് വിവാഹം കഴിക്കാനുള്ള യുവാവിന്റെ ശ്രമം പാളി. വിവാഹം പോലീസും സാമൂഹ്യക്ഷേമ വകുപ്പും കൂടി മുടക്കിയതോടെ വിവാഹവേദി തർക്കവേദിയായി. ചെന്നെ തിരുച്ചുഴി സ്വദേശി രാമമൂർത്തിയുടെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാഹത്തിൽ ഇടപെടാൻ അധികൃതർ നിർബന്ധിതരായത്. സഹോദരി പുത്രിയുമായി വിവാഹം നിശ്ചയിച്ചതോടെ വിചിത്രമായ നിബന്ധനയുമായി രാമമൂർത്തി എത്തുകയായിരുന്നു.
ഒരേ വേദിയിൽ വച്ച് രണ്ടു പേരെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി രാമമൂർത്തി മറ്റൊരു സഹോദരിയെ സമീപിക്കുകയും സഹോദരി കുടുംബം രാമമൂർത്തിയുടെ നിബന്ധന അംഗീകരിക്കുകയുമായിരുന്നു. സെപ്തബർ നാലിന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. രണ്ട് വധുക്കളോടൊപ്പമുള്ള കല്യാണക്കുറി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സാമൂഹ്യക്ഷേമ വകുപ്പ് വിവാഹ മുടക്കുകയായിരുന്നു. തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടാകുമെന്ന് ജാതകത്തിൽ കണ്ടതിനെ തുടർന്നാണ് ഈ സാഹസത്തിന് മുതിർന്നതെന്നാണ് രാമമൂർത്തി അവകാശപ്പെടുന്നത്.
രാമമൂർത്തിക്കെതിരായി വധുമാരിൽ ഒരാൾ നിലപാടും എടുത്തതോടെ പ്രശ്നം രൂക്ഷമാവുകയും ചെയ്തു. ഏതായാലും ബഹുഭാര്യാത്വം കുറ്റകരമാണെന്ന് ബന്ധുക്കളെ ബോധ്യപ്പെടുത്താൻ സാമൂഹ്യക്ഷേമ വകുപ്പ് അധികൃതർക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. അവസാനം വധുക്കളിൽ ഒരാളുമായി സാമൂഹ്യക്ഷേമ വകുപ്പ് രാമമൂർത്തിയുടെ വിവാഹം നടത്തി.