പണ്ടൊക്കെ മാഡമെന്നു പറഞ്ഞാൽ മാഡം ക്യൂറിയോ മദാം ബോവറിയോ ആയിരുന്നു. പിന്നെ ഇടക്കാലത്ത് അതു മാഡം തുസാദും അവരുടെ മെഴുകുപ്രതിമ മ്യൂസിയവുമായി. എന്നാൽ കുറച്ചുകാലമായി പുതിയൊരു മാഡം അവതരിക്കാൻ പോകുന്നതിന്റെ തിരപ്പുറപ്പാടു തുടങ്ങിയിരുന്നു.
പൾസർ സുനിയാണു പുതിയ മാഡത്തിന്റെ ബ്രാൻഡ് അംബാസഡർ. ഇങ്ങനെയൊരാൾ അവതരിക്കാൻ പോകുന്നുവെന്ന് അദ്ദേഹം പറയാൻ തുടങ്ങിയിട്ടു നാളേറെയായി. ആരാണു മാഡമെന്നു മാധ്യമപ്രവർത്തകർ ചോദിക്കുമ്പോഴെല്ലാം ‘സമയമായില്ല പോലും, സമയമായില്ല പോലും’ എന്നോ ‘ഇന്നു വേണ്ടിന്നു വേണ്ടിന്നു വേണ്ടോമലാളേ’ എന്നോ പറഞ്ഞൊഴിയുകയാണു ബ്രാൻഡ് അംബാസഡർ ചെയ്തത്. എന്നാൽ ഒടുവിൽ അദ്ദേഹം ആ പേരു വെളിപ്പെടുത്തുക തന്നെ ചെയ്തു. എന്നാൽ അതു കാറ്റുപോയ ബലൂൺ പോലെയായി. മലയാള മഹാരാജ്യത്തെ എട്ടുംപൊട്ടും തിരിയാത്ത കുട്ടികളുടെ നാക്കിൻതുമ്പത്തു പോലും വിളയാടിയിരുന്ന പേരാണു മാഡമെന്നു പറഞ്ഞതോടെ എല്ലാം കുളമായി.മാഡം ആരെന്നു വെളിപ്പെടുത്തിയതിൽ ഒരു കാവ്യനീതിയുണ്ട്. എന്നാൽ പരിണാമഗുപ്തി പൂർണമായി വെളിപ്പെടുത്താൻ ബ്രാൻഡ് അംബാസഡർ ഇനിയും തയാറായിട്ടില്ല. മാഡത്തിനും മുകളിൽ വേറൊരു ബുദ്ധികേന്ദ്രമുണ്ടത്രെ. ഈ ബുദ്ധികേന്ദ്രത്തിന്റെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും മാഡത്തിനുണ്ടെന്നു തോന്നുന്നില്ല. ഈ കേന്ദ്രത്തിന്റെ പേരു പിന്നാലെ ബ്രാൻഡ് അംബാസഡർ വെളിപ്പെടുത്തും. അതുവരെ ബുദ്ധികേന്ദ്രത്തിനു വീഥിയൊരുക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.