മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത പപ്പടത്തിൽ അപകടകരമായ രീതിയിൽ അലക്കുകാരം (സോഡിയം കാർബണേറ്റ്) ചേർക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സ്ഥിരീകരണം. പപ്പട നിർമാതാക്കളിൽ ഭൂരിഭാഗംപേരും അലക്കുകാരം ചേർത്താണ് നിർമിക്കുന്നതെന്നും ഇതു കാൻസർ, അൾസർ തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ.
പപ്പട നിർമാണ കമ്പനികൾക്ക് നൽകാനായി മധുരയിൽനിന്ന് എത്തിച്ച 650 കിലോഗ്രാം സോഡിയം കാർബണേറ്റ് കഴിഞ്ഞമാസം പാലക്കാട്ടുനിന്നു ഭക്ഷ്യസുരക്ഷാ വിഭാഗം മലപ്പുറം എൻഫോഴ്സ്മെന്റ് യൂണിറ്റ് കണ്ടെത്തിയിരുന്നു.ജില്ലയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പപ്പട നിർമാതാക്കളിൽ പലരും ഉഴുന്നുമാവിനൊപ്പം ചേർക്കാൻ ചാക്കുകണക്കിന് അലക്കുകാരമാണ് കൊണ്ടുപോകുന്നതെന്നു വ്യാപാരികളും സ്ഥിരീകരിക്കുന്നു.(യാഥാർഥ്യം)
∙സാധാരണ പപ്പടക്കാരമാണ് (സോഡാക്കാരം– സോഡിയം ബൈ കാർബണേറ്റ്) പരമ്പരാഗത പപ്പട നിർമാതാക്കളിൽ പലരും ഉപയോഗിക്കാറ്. ഈ കാരക്കട്ടകൾ അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപയോഗിച്ചാണ് പപ്പടം നിർമിക്കാറ്. ഈ പപ്പടം മൂന്നു ദിവസത്തിലധികം കേടുകൂടാതെ ഇരിക്കില്ല.
∙ സോഡിയം ബൈ കാർബണേറ്റ് ചേർന്ന സാധാരണ കാരലായനിക്കു പകരം പലരും ഉഴുന്നുമാവിലേക്ക് നേരിട്ട് സോഡിയം കാർബണേറ്റ് അഥവാ അലക്കുകാരം കലർത്തുന്നു. കൂടെ ചേർക്കുന്നത് ഉപ്പും വെള്ളവും. 10 ലീറ്റർ വെള്ളത്തിൽ കലർത്തുന്നത് ഒരു കിലോഗ്രാം അലക്കുകാരം.
∙ ഈർപ്പം നഷ്ടപ്പെടാതെ പപ്പടം കൂടുതൽ ദിവസം സൂക്ഷിക്കാൻ സോഡിയം കാർബണേറ്റ് സഹായിക്കുന്നു. പപ്പടത്തിന് സ്വാദ് ലഭിക്കാനും അലക്കുകാരം ഉപയോഗിക്കുന്നു. എന്നാൽ, സോഡിയം കാർബണേറ്റ് ഭക്ഷ്യയോഗ്യമല്ല. ഇതുപയോഗിക്കുന്നതു വസ്ത്രങ്ങൾ അലക്കാൻ.
∙ അലക്കുകാരം ചേർത്ത പപ്പടം പരിശോധനയ്ക്ക് എടുത്താലും ഇതിന്റെ അളവ് വ്യക്തമാകില്ല. നിർമാണ സമയത്ത് കയ്യോടെ പിടികൂടിയാൽ മാത്രമേ കണ്ടെത്താനാകൂ.
∙ സ്ഥിരമായി ഇത്തരം പപ്പടം ഉപയോഗിക്കുന്നവരിൽ കാൻസർ, അൾസർ അടക്കമുള്ള രോഗങ്ങൾക്ക് സാധ്യതയേറെയെന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സമ്മതിക്കുന്നു.