മയക്കുമരുന്നിന്റെയും ലൈംഗികകച്ചവടക്കാരില്‍ നിന്നും പത്തുവയസുകാരിയായ മകളെ രക്ഷിക്കാന്‍ ഒരു പിതാവിന് ചങ്ങലയ്ക്കിടേണ്ട ഗതികേട് എത്ര സങ്കടകരമാണ്. അദ്ദേഹത്തിന് ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് കണ്ണുനീരോടെയാണ് ആ പിതാവ് പറയുന്നത്. ഓരോ ദിവസവും മകളുടെ കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിക്കുമ്പോൾ ചങ്കുപൊട്ടുകയാണെന്നും ഇതല്ലാതെ വേറൊരു മാർഗവും തന്റെ മുന്നിലില്ലെന്നും ആ അച്ഛൻ പറയുന്നു.
ജെഎംബി ആകാശ് എന്ന ബംഗ്ലാദേശി ഫൊട്ടോഗ്രാഫർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിലൂടെയാണ് ഈ അച്ഛന്റെയും മകളുടെയും കഥ ലോകമറിഞ്ഞത്. 10 വയസ്സുകാരിയായ മകളെ ഇരുമ്പുചങ്ങല കൊണ്ടു ബന്ധിച്ച ശേഷമാണ് ആ അച്ഛൻ ജോലിക്കുപോകുന്നത്. ചെരുപ്പുകുത്തിയാണ് പെൺകുട്ടിയുടെ അച്ഛൻ. അദ്ദേഹത്തിന്റെ ജോലിയാണ് ആ കുടുംബത്തിലെ ഏക വരുമാന മാർഗവും. പെൺകുട്ടിക്ക് 7 വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ മരിച്ചത്. അന്നുമുതൽ അവളുടെ അച്ഛനായും അമ്മയായും അദ്ദേഹമവളെ പൊന്നുപോലെ നോക്കി.
ധാക്കയിലെ ചേരിയിലെ ഒരു കുഞ്ഞുകൂരയിലാണ് ഈ അച്ഛന്റെയും മകളുടെയും താമസം. അച്ഛന്റെ കണ്ണുതെറ്റിയാൽ ഈ മകൾ എവിടേക്കെങ്കിലും ഇറങ്ങിപ്പോയ്ക്കളയും. പിന്നെ ദിവസങ്ങളോളം അവളെ തിരഞ്ഞു നടക്കലാണ് അദ്ദേഹത്തിന്റെ പണി. അവസാനം അവളെ കണ്ടെത്തിയത് തെരുവിലെ മയക്കുമരുന്നുപയോഗിക്കുന്നവരുടെയും ലൈംഗികത്തൊഴിലാളികളുടെയും ഇടയില്‍ നിന്നാണ്
അച്ഛൻ ചെരിപ്പൊട്ടിക്കാനുപയോഗിക്കുന്ന പശമയക്കുമരുന്നെന്നപോലെ അവൾ ചിലപ്പോൾ മണപ്പിക്കും. മകളെ കൈവിട്ടുപോകാതിരിക്കാനാണ് അച്ഛൻ ഈ കടുംകൈ ചെയ്യുന്നത്. അവളെ മികച്ച രീതിയിൽ ചികിത്സിക്കാൻ ആ അച്ഛന്റെ കൈയിൽ പണമില്ല. മകളെ കാണാതായ ദിവസങ്ങളിൽ താൻ മരിച്ചു പോയതുപോലെയാണ് തോന്നിയതെന്നും അവളെ വീണ്ടെടുക്കുന്നതുവരെ ഒരു സമാധാനവുമില്ലായിരുന്നുവെന്നും ആ അച്ഛൻ പറയുന്നു.
10 ദിവസമായി ഞാനെന്റെ മകളെ ചങ്ങലയിൽ പൂട്ടിയിട്ടിട്ട് എന്ന് ബംഗ്ലാദേശ് സ്വദേശിയായ കമൽ ആകാശിനോട് പറയുകയും ആ അച്ഛന്റെ സങ്കടങ്ങൾ കണ്ടപ്പോൾ മകളെ നേരിൽക്കാണാനെത്തിയ ആകാശ് അവളുടെ ചിത്രം പകർത്തുകയും ഈ അച്ഛന്റെയും മകളുടെയും ദുരിതകഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.