മികവുറ്റ പാർലമെന്റേറിയന്മാരെ തിരിച്ചറിയുന്നതിൽ വൈഭവമുള്ള മലയാളിയായ വനിതാ ലോക്സഭാംഗം ചില പണ്ഡിതോചിത പ്രസംഗങ്ങൾ കേൾക്കുമ്പോൾ പറയും. ‘ഓറു പഠിച്ചതു വേറെ ഉസ്കൂളിലാ. കേട്ടില്ലേ പ്രസംഗം!’ രാഷ്ട്രീയം നോക്കാതെയുള്ള ഹൃദയഹാരിയായ ഈ അഭിനന്ദനം അവർ കുറച്ചുനാൾ മുൻപു മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനു മേൽ ചൊരിഞ്ഞിരുന്നു. ‘സംഘടിത പിടിച്ചുപറിയും നിയമവിധേയമായ കൊള്ളയു’മെന്നു വിളിച്ച് അദ്ദേഹം നോട്ട് റദ്ദാക്കലിനെ നിരാകരിച്ചപ്പോഴായിരുന്നു അത്.
മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2% വരെ കുറയാൻ പോകുന്നുവെന്നും തൊഴിലവസരങ്ങളെയും വളരുന്ന സമ്പദ്‌വ്യവസ്ഥയെയും അതു ദോഷകരമായി ബാധിക്കുമെന്നും കഴിഞ്ഞ വർഷം നവംബറിൽ മൻമോഹൻ നൽകിയ മുന്നറിയിപ്പ് ഇപ്പോൾ സത്യമാകുന്നു. കഴിഞ്ഞ മൂന്നുമാസത്തെ ആഭ്യന്തര വളർച്ചയിലുണ്ടായ ഇടിവു രണ്ടു ശതമാനത്തോളമായിരുന്നു (6.1). ഇത്തവണ വളർച്ച 5.7%.
‘വേറെ സ്കൂളിൽ’ പഠിച്ചിറങ്ങിയ മൻമോഹന്റെ സാമ്പത്തിക ശാസ്ത്രമിതായിരുന്നു: പ്രചാരത്തിലുള്ള നോട്ടുകൾ അപ്പാടേ പിൻവലിച്ചാൽ സാമ്പത്തിക ഇടപാടുകൾ കുറയും. ചെറുകിട സ്ഥാപനങ്ങളും വ്യവസായങ്ങളും പൂട്ടിപ്പോകും. സമ്പദ്‌വ്യവസ്ഥ ചുരുങ്ങും. 1991ലെ വിപ്ലവകരമായ പരിഷ്കാരങ്ങളിലൂടെ താൻ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്കു നൽകിയ ദിശാബോധം നഷ്ടമാകുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. മറുവശത്ത്, റദ്ദാക്കിയതിൽ മൂന്നുലക്ഷം കോടി രൂപയെങ്കിലും തിരിച്ചെത്താനിടയില്ലെന്ന നിഗമനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്.
സമ്പദ്‌വ്യസ്ഥയ്ക്കുണ്ടാകുന്ന ക്ഷീണം മറികടക്കാൻ ഈ പണം മതിയാകുമെന്ന് അദ്ദേഹം കരുതി. പ്രധാനമന്ത്രിയും ബിജെപിയും മൻമോഹന്റെ പ്രസ്താവനയ്ക്കു പിന്നിൽ കണ്ടതു രാഷ്ട്രീയം മാത്രമാണ്. രാഷ്ട്ര പുനർനിർമാണത്തിനു ഹാർവഡല്ല, കഠിനാധ്വാനമാണു (ഹാർഡ് വർക്) വേണ്ടതെന്നു യുപിയിലെ റാലിയിൽ പറഞ്ഞ മോദി കയ്യടി നേടി; വൻ തിരഞ്ഞെടുപ്പു വിജയവും.
പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത നീക്കത്തെ ചെറുക്കാതിരുന്നതിനു മുൻ ധനമന്ത്രി പി.ചിദംബരം, ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയെ കുറ്റപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. വാചകക്കസർത്തും പ്രചാരണതന്ത്രവും ചേർന്നപ്പോൾ യുക്തിസഹമായ തീരുമാനങ്ങളുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.