ഞാൻ Mx. റിയ, കോഴിക്കോട് സ്വദേശിയാണ്. ഫാഷൻ ഡിസൈനറായി ജോലിനോക്കുന്നു. പല സന്നദ്ധപ്രവർത്തനങ്ങളിലുമുണ്ട്. മലപ്പുറത്ത് മഞ്ചേരിയിൽ കഴിഞ്ഞദിവസം നടന്ന ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മെഗാ അദാലത്തിന്റെ പാനലിൽ ഞാനുമുണ്ടായിരുന്നു – ചരിത്രത്തിൽ ആദ്യമായി അത്തരമൊരിടത്ത് ഒരു ട്രാൻസ്ജെൻഡർ. ലീഗൽ സർവീസ് അതോറിറ്റിയുടെ പരിശീലനം ലഭിച്ച ശേഷമാണ് അദാലത്തിന്റെ ന്യായാധിപ സമിതിയിൽ പരാതി കേൾക്കാനായി ഞാനും ഇരുന്നത്.
വലിയ ആത്മവിശ്വാസം
നിയമസ്ഥാപനങ്ങളിലും പരിപാടികളിലും അവസരം ലഭിക്കുന്നതു ട്രാൻസ്ജെൻഡറുകൾക്കു വലിയ ആത്മവിശ്വാസമുണ്ടാക്കും. കഴിഞ്ഞ വർഷമാണു ജില്ലാ ജഡ്ജിയെ കാണുന്നതും അദാലത്തിലും മറ്റു പരിപാടികളിലും ട്രാൻസ്ജെൻഡറുകൾ ഇല്ലാത്തതിനെക്കുറിച്ചു ചർച്ചചെയ്യുന്നതും. ലീഗൽ സർവീസ് അതോറിറ്റി വേദികളിൽ ട്രാൻസ്ജെൻഡറുകൾ വേണമെന്ന് അവർക്കു തോന്നിയതിൽ വലിയ സന്തോഷം. നിയമവശങ്ങളിലും കോടതിനടപടികളിലും പരിശീലനക്ലാസുകൾ ഉണ്ടായിരുന്നു.
സോഷ്യൽ വർക്കർ എന്ന നിലയിലാണു ന്യായാധിപസമിതിയിൽ ഉൾപ്പെടുത്തിയത്. പരാതികൾ സൂക്ഷ്മമായി കേൾക്കുകയും ഒത്തുതീർപ്പിലേക്കോ ജഡ്ജിയുടെ പരിഗണനയിലേക്കോ വഴിതുറക്കുകയും വേണം. രാജ്യത്ത് ആദ്യമായാണ് അദാലത്തിൽ ഒരു ട്രാൻസ്ജെൻഡർ പരാതി കേൾക്കുന്നത് എന്നാണു വിശ്വാസം. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ ലീഗൽ സർവീസ് അതോറിറ്റികൾക്കു കീഴിലും ട്രാൻസ്ജെൻഡറുകൾ വരുന്നതായി അറിഞ്ഞു.
കരുത്ത് അനുഭവജ്ഞാനം
കോഴിക്കോടാണു സ്വദേശം. മഞ്ചേരിയിൽ താമസം. പ്ലസ്ടു കഴിഞ്ഞു വീട്ടുകാരുടെ പിന്തുണയോടെ ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് കോഴ്സിനു ചേർന്നു. അവിടെവച്ചു ബൈക്ക് അപകടത്തിൽപെട്ടു സാരമായി പരുക്കേറ്റ് ആറുമാസം വിശ്രമത്തിലായിരുന്നു. ഈ സമയത്ത് ഇൻഷുറൻസ് ലഭിക്കാൻ നടത്തിയ നിയമപോരാട്ടമാണു സാധാരണക്കാരനു നീതി ലഭിക്കുന്നതിനുള്ള പ്രയാസം മനസ്സിലാക്കിത്തന്നത്. ജഡ്ജിക്ക് നിയമജ്ഞാനം എന്നപോലെ സോഷ്യൽവർക്കർക്കു വേണ്ടത് അനുഭവജ്ഞാനമാണ്.
ജീവിതം അഭിമാനത്തോടെ
ബ്രൈഡൽ ഫാഷൻ ഡിസൈനിങ് ആണ് പ്രധാനമേഖല. ‘ദ്വയ’ ഫാഷൻ കൂട്ടായ്മയുടെ മോഡൽ ആണ്. വെഡ്ഡിങ് ഇവന്റ് മാനേജ്മെന്റും ചെയ്യുന്നു. പല ജോലികളും പലതരം ആളുകളെ അറിയാനുള്ള അവസരമാണ്. എങ്കിലും ട്രാൻസ്ജെൻഡറുകളെ ഉൾക്കൊള്ളാനുള്ള പക്വത ഇപ്പോഴും നമ്മുടെ സമൂഹം ആർജിച്ചിട്ടില്ല. ട്രാൻസ്ജെൻഡറുകൾ പഠിക്കുകയും സ്വയം കണ്ടെത്തുകയും ജോലി ചെയ്യുകയും അഭിമാനകരമായ ജീവിതം നയിക്കുകയും ചെയ്യട്ടെ. അവർക്കു സ്കോളർഷിപ് നൽകേണ്ടതു ഡിഗ്രിക്കും അതിനുശേഷവുമാണ്.
ഏറെയുണ്ട് ചെയ്യാൻ
ട്രാൻസ്ജെൻഡറുകൾക്കായി പണം നീക്കിവയ്ക്കണമെന്ന നിർദേശം പല തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ല. പെരിന്തൽമണ്ണ നഗരസഭയെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും അവർ രണ്ടുലക്ഷം രൂപ മാറ്റിവയ്ക്കുകയും ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ ട്രാൻസ്ജെൻഡർ അയൽക്കൂട്ടം രൂപവൽക്കരിച്ചു. സാമൂഹികനീതി വകുപ്പുമായി ബന്ധപ്പെട്ടു വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ട്രാൻസ്ജെൻഡറാണെന്ന വെളിപ്പെടുത്തലുമായി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മർദനം ഏറ്റുവാങ്ങേണ്ടിവന്നയാളുടെ കേസ് നടത്തുന്നു. വിവിധവകുപ്പുകളുടെ സഹായത്തോടെ ഷെൽറ്ററുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ്.
തയാറാക്കിയത്: മുസ്തഫ കൂടല്ലൂർ