കുട്ടികളോടു മുതിർന്നവർ ചോദിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചോദ്യമുണ്ട്: വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം? മിക്ക കുട്ടികളും ഏറ്റവും ആദർശപരമായ മറുപടികളാകും നൽകുക. പക്ഷേ പ്രായം കൂടുമ്പോൾ, കാഴ്ചയും കാഴ്ചപ്പാടുകളും മാറുമ്പോൾ ആഗ്രഹങ്ങൾക്കും മാറ്റം വരാം. ചിലർ ഹൈസ്കൂൾ ക്ലാസുകളിൽ എത്തുമ്പോഴേക്കും തങ്ങളുടെ ലക്ഷ്യത്തിൽ മനസ്സുറപ്പിച്ചിരിക്കും.വ്യതിചലിക്കാതെ അവർ മുന്നോട്ടുതന്നെ പോകും. ചിലരാകട്ടെ വളർച്ചയുടെ ഏതെങ്കിലുമൊക്കെ ഘട്ടത്തിലായിരിക്കും ലക്ഷ്യങ്ങൾ രൂപപ്പെടുത്തുക.
പദ്ധതികൾ എന്തായിരുന്നാലും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും എങ്ങനെയായിരുന്നാലും ജീവിതം ചിലപ്പോഴെങ്കിലും പ്രതീക്ഷയ്ക്കൊത്തായിരിക്കില്ല. നാടകീയമായ സംഭവങ്ങൾ, അത്ഭുതങ്ങൾ, വിസ്മയങ്ങൾ അങ്ങനെ ജീവിതം ഒരിക്കലും പിടിതരാതെ മുന്നോട്ടുതന്നെ പോകുന്നു. സംശയമുണ്ടെങ്കിൽ ബ്രാഡ്–ലിസ് ദമ്പതികളുടെ ജീവിതം തന്നെ നോക്കുക. ആഗ്രഹിച്ചതെല്ലാം നേടിയ ദമ്പതികൾ. വിവാഹത്തിനും മുമ്പേ ഒരുമിച്ചുകണ്ട് വരാനിരിക്കുന്ന ജീവിതത്തെ ഒരുമിച്ചുവരിച്ചവർ.അവർ കണ്ടത് ഒരേ സ്വപ്നങ്ങൾ.
പുലർത്താൻ ആഹ്രഹിച്ചത് ഒരേ മൂല്യങ്ങൾ. ആഗ്രഹങ്ങൾക്കും സമാനതകൾ. സന്തോഷം നിറഞ്ഞുനിൽക്കുന്ന ഒരു ആഹ്ലാദഗാനമായിരുന്നു അവർക്കു ജീവിതം ഏതാനും മാസങ്ങൾക്കു മുമ്പുവരെ. സന്തോഷവും സാഹസികതയും ഒരുമിച്ചുചേർന്ന ദിവസങ്ങൾ. ആഗ്രഹിച്ച പ്രവൃത്തികളിലെല്ലാം ഏർപ്പെട്ടും സ്നേഹം പ്രസരിപ്പിച്ചും അവർ ആടിപ്പാടി ജീവിതം ആസ്വദിച്ചു. പക്ഷേ എല്ലാം തകിടം മറിഞ്ഞത് കുറച്ചുനാൾ മുമ്പ്.
ബ്രാഡും ലിസും മൂന്ന് ആൺമക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി കാറിന്റെ മുൻവശത്തെ ഇടതുടയർ പൊട്ടി. നിയന്ത്രണംവിട്ടു കാർ റോഡിൽനിന്നു തെറിച്ചു. മൂന്ന് ആൺമക്കൾക്കും കാര്യമായ പരുക്ക് ഉണ്ടായില്ല. ചെറിയ പരുക്കുകളോടെ അവർ രക്ഷപ്പെട്ടു. ബ്രാഡിന്റെ ഇടതുകാൽ ഒടിഞ്ഞെങ്കിലും മറ്റു ഗുരുതര പരുക്ക് ഉണ്ടായില്ല. പക്ഷേ ലിസ്. അത്യന്തം ഗുരുതരമായിരുന്നു ലിസിന്റെ പരുക്ക്. അപകടത്തെത്തുടർന്ന് ലിസിന്റെ അര മുതൽ താഴേക്കു തളർന്നു. ലിസിനും കുടുംബത്തിനും ഒരുതരത്തിലും പൊരുത്തപ്പെടാനാവാത്ത ദുരിതം.