തലകൾ ഒട്ടിച്ചേർന്ന നിലയിൽജനിച്ച സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ആദ്യഘട്ട ശസ്ത്രക്രിയ വിജയം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) തിങ്കളാഴ്ച രാവിലെ ഒൻപതിനാരംഭിച്ച ശസ്ത്രക്രിയ ഇന്നലെ പുലർച്ചെ 4.55ന് ആണു പൂർത്തിയായത്. രണ്ടേകാൽ വയസ്സുള്ള ഒഡിഷ സ്വദേശികളായ ജഗനാഥ്, ബൽറാം എന്നിവരെ വേർപെടുത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്.
ഒക്ടോബർ ആദ്യമാകും ഇരുവരെയും വേർപെടുത്താനുള്ള നിർണായക ശസ്ത്രക്രിയ നടത്തുക. ആദ്യഘട്ടം വിജയമായിരുന്നെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും എയിംസ് അധികൃതർ വ്യക്തമാക്കി. ഒഡീഷയിലെ കന്ധമാലിൽ കർഷകരായ ബുയിയന്റെയും പുഷ്പയുടെയും മക്കളായ ജഗനാഥും ബൽറാമും 2015 ജൂണിലാണു ജനിച്ചത്.
ചികിൽസാച്ചെലവിലേക്ക് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഒരുകോടി രൂപ അനുവദിച്ചിരുന്നു. 1952നു ശേഷം ഇത്തരം 50 ശസ്ത്രക്രിയകൾ മാത്രമാണു ലോകത്താകെ നടന്നിട്ടുള്ളത്. വിജയിച്ചതാകട്ടെ, നാലിലൊന്നും.