ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റൺ ദുരിതക്കയത്തിൽ. ഒട്ടേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വർധിപ്പിക്കുന്നു. ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളിൽ ഒഴുകിയെത്തിയതായി ഫൊക്കാന ഭാരവാഹികളായ പോൾ കരുകപള്ളി, രഞ്ജിത് പിള്ള എന്നിവർ മനോരമയോടു പറഞ്ഞു.
പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകർന്നു. ജോർജ് ബുഷ്, ഹോബി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റൺ ഒറ്റപ്പെട്ടു.
എത്രയും വേഗം രക്ഷാബോട്ടുകളിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അധികൃതർ നിർദേശം നൽകി. താമസസ്ഥലങ്ങൾ നഷ്ടമായവർക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നൽകുന്നുണ്ട്.