ആലപ്പുഴ ∙ ‘ചേച്ചീ...’ എന്ന ഒരു വിളിയിൽ കെഎസ്ആർടിസി കണ്ടക്ടർ എ.ജി.സെബാസ്റ്റ്യൻ റദ്ദാക്കിയതു മരണത്തിലേക്കു ടിക്കറ്റെടുത്ത ഒരു വീട്ടമ്മയുടെ യാത്രയാണ്. ബസ് ബ്രേക്ഡൗൺ ആയതു കാരണം പതിവിലും വൈകി ഡ്യൂട്ടി തീർന്നു മടങ്ങിയ കഴിഞ്ഞ 25ന് അർധരാത്രിയാണ് ചേർത്തല കെഎസ്ആർടിസി ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ സെബാസ്റ്റ്യൻ ട്രെയിനിനു മുന്നിൽ ചാടാനെത്തിയ വീട്ടമ്മയുടെ രക്ഷകനായത്. കലവൂർ ജംക്‌ഷനിൽ നിന്നു സൈക്കിളിൽ കലവൂർ ലവൽക്രോസിനടുത്ത് എത്തിയപ്പോഴാണ് പാളത്തിലേക്ക് ഓടിക്കയറുകയായിരുന്ന സ്ത്രീയെ സെബാസ്റ്റ്യൻ കണ്ടത്. ബാക്കി കഥ സെബാസ്റ്റ്യൻ പറയുന്നു:
‘ട്രെയിനിന്റെ വെളിച്ചത്തിലാണ് ആളെ കണ്ടത്. ആത്മഹത്യയ്ക്കുള്ള ഒരുക്കമാണെന്നു മനസ്സിലായയുടൻ ‘ചേച്ചീ’ എന്നുറക്കെ വിളിക്കുകയായിരുന്നു. അമ്പരപ്പിൽ സ്ത്രീ ഒരു നിമിഷം നിന്നു തിരിഞ്ഞു നോക്കിയപ്പോഴേക്കും ട്രെയിൻ ചൂളംവിളിച്ചു കടന്നുപോയി. തിരിച്ചിറങ്ങിവന്ന അവർ, എന്തിനെന്നെ വിളിച്ചു? ഞാൻ മരിച്ചിരിക്കും...എന്നു വെല്ലുവിളിച്ചതോടെ ഭയമായി.
അവരെ ബലമായി പിടിച്ചുനിർത്തി ഗേറ്റ്കീപ്പറുടെ സഹായത്തോടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. അതിനിടയിൽ അവർ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച സംഭവം പറഞ്ഞു. ഈ മാസം വിവാഹം ഉറപ്പിച്ചിരുന്ന മകൾ കാമുകനൊപ്പം വീട്ടിൽ നിന്നിറങ്ങിപ്പോയതിന്റെ നൈരാശ്യമാണത്രേ ആ അമ്മയെ തളർത്തിയത്.’ അവരെ പൊലീസിനൊപ്പം അയച്ച സെബാസ്റ്റ്യന് അന്നു രാത്രി ഉറങ്ങാനായില്ല.
ഒരു ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച സിപിഎം കലവൂർ ലോക്കൽ കമ്മിറ്റിയംഗവും ശാസ്ത്ര സാഹിത്യപരിഷത് പ്രവർത്തകനുമായ കാട്ടൂർ അരശർകടവിൽ സെബാസ്റ്റ്യന് ഇപ്പോൾ നാടുനീളെ സ്വീകരണങ്ങളാണ്. സ്ഥിരമല്ലാത്ത ജോലിയുമായി നാടുനീളെ അലയുമ്പോഴും, തന്റെ ഡ്യൂട്ടി തീരാൻ വൈകിച്ച് ഒരു ജീവൻ രക്ഷിക്കാനിടയാക്കിയ പ്രകൃതിയുടെ നിശ്ചയത്തിനുമുന്നിൽ സെബാസ്റ്റ്യൻ ശിരസു നമിക്കുന്നു.
അമ്മ ജീവനൊടുക്കാനൊരുങ്ങിയെന്ന് മകൾ വിശ്വസിച്ചില്ല
കഴിഞ്ഞ ദിവസം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ മറ്റൊരു ആവശ്യത്തിനു പോയ സെബാസ്റ്റ്യൻ അവിടെ താൻ രക്ഷിച്ച സ്ത്രീയുടെ മകളെ കണ്ടു. പൊലീസ് വിളിപ്പിച്ചതായിരുന്നു അവരെ. മകൾ ഇറങ്ങിപ്പോയ വിഷമത്തിന് അമ്മ ആത്മഹത്യയ്ക്കൊരുങ്ങിയെന്നു പറഞ്ഞപ്പോൾ ആ മകൾ വിശ്വസിച്ചില്ല. അമ്മ തന്റെ മനസ്സു മാറ്റാൻ നുണ പറയുകയാണെന്നായിരുന്നു അവളുടെ വിശ്വാസം. താൻ നേരിൽക്കണ്ട അനുഭവം സെബാസ്റ്റ്യൻ ആ മകളോടു വിവരിച്ചു. ശേഷം എന്തായെന്നു കാണാൻ നിൽക്കാതെ സ്റ്റേഷനിൽ നിന്നിറങ്ങുകയും ചെയ്തു.