വളർത്തു പൂച്ച പൂപ്പിയുടെ അസ്വാഭാവികമായ കരച്ചിലും വെപ്രാളവും സണ്ണിയുടെ കുടുംബത്തെ രക്ഷിച്ചത് രാജവെമ്പാലയുടെ പിടിയിൽ നിന്ന്. വീട്ടിലെ ഹാളിനുള്ളിൽ പരവേശം കാട്ടുന്ന പൂച്ചയെക്കണ്ടു പന്തികേടു തോന്നിയ വീട്ടമ്മ സോഫയ്ക്കടിയിൽ നോക്കിയപ്പോൾ കണ്ടതു വമ്പൻ രാജവെമ്പാലയെ! മൂക്കൻപെട്ടി വട്ടക്കുന്നേൽ സണ്ണിയുടെ വീടിനുള്ളിലാണ് ഇന്നലെ രാവിലെ 10ന് സണ്ണിയുടെ ഭാര്യ അമ്മിണി രാജവെമ്പാലയെ കണ്ടത്. വളർത്തു പൂച്ചയുടെ ഭയപ്പാടോടെയുള്ള കരച്ചിലാണ് ഇതിനു നിമിത്തമായത്.
പൂച്ച ഹാളിനുള്ളിലൂടെ ആക്രാന്തപ്പെട്ട് വട്ടത്തിലും നീളത്തിലും നടക്കുകയായിരുന്നു. സോഫയ്ക്കടിയിൽ രാജവെമ്പാലയെ കണ്ടു ഭയപ്പെട്ട അമ്മിണി വീടിനു പുറത്തിറങ്ങി, പൂച്ചയെയും പുറത്തിറക്കി. നാട്ടുകാരോടു വിവരം പറഞ്ഞെങ്കിലും ആരും അടുക്കാൻ ധൈര്യപ്പെട്ടില്ല. പിന്നീട് വാവാ സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടു. സുരേഷ് എത്തിയപ്പോൾ ഉച്ചയായി. രാജവെമ്പാലയുടെ ശൗര്യം വാവാ സുരേഷിന്റെ അടുത്ത് ഏശിയില്ല.
സോഫയുടെ അടിയിൽ ചുരുണ്ടുകൂടിക്കിടന്ന രാജവെമ്പാലയെ വാവാ നിഷ്പ്രയാസം കയ്യിലാക്കി. ശ്വാസമടക്കി നിന്ന നാട്ടുകാർക്ക് ഇതോടെ ആശ്വാസമായി. പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.വി. രതീഷ്, വാർഡ് അംഗങ്ങളായ അനീഷ് വാഴയിൽ, സോമൻ തെരുവത്തിൽ, വിഎസ്എസ് ചെയർമാൻ എം.എസ്. സതീഷ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.