ദേര സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരായ കേസിനു തുടക്കമിട്ടത് ഒരു ഊമക്കത്താണ്–2002ൽ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കു ലഭിച്ചൊരു കത്ത്. ഹരിയാന സിർസയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ദേര തലവൻ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഊമക്കത്ത് ഹരിയാന-പഞ്ചാബ് ഹൈക്കോടതിക്കും ലഭിച്ചു.
∙ 2002 സെപ്റ്റംബർ സിർസ സെഷൻസ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുക്കാൻ സിബിഐക്കു ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ നിർദേശം. 2002 ഡിസംബർ സിബിഐ കേസ് റജിസ്റ്റർ ചെയ്യുന്നു.
∙ 2006 ജുലൈ ദേര തലവൻ തങ്ങളെ പീഡിപ്പിച്ചതായി ചോദ്യംചെയ്ത 18ൽ രണ്ടുപേരുടെ മൊഴി.
∙ 2007 ജുലൈ 30 റാം റഹിം 1999നും 2001നും ഇടയിൽ രണ്ടു വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു സിബിഐ കുറ്റപത്രം.
∙ 2007 സെപ്റ്റംബർ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
∙ 2008 സെപ്റ്റംബർ ആറ് വിചാരണയ്ക്കു തുടക്കം
∙ 2009 ഫെബ്രുവരി ദേര തലവൻ പീഡിപ്പിച്ചെന്നു വിചാരണയ്ക്കിടെ അനുയായിയുടെ മൊഴി.
∙ 2010 സെപ്റ്റംബർ പീഡനത്തിന് ഇരയായതായി മജിസ്ട്രേട്ടിനു മുന്നിൽ മറ്റൊരു അനുയായിയുടെ സത്യവാങ്മൂലം.
∙ 2017 ഓഗസ്റ്റ് ഒന്ന് കേസ് വിധിപറയാൻ പ്രത്യേക സിബിഐ കോടതി മാറ്റുന്നു
∙ 2017 ഓഗസ്റ്റ് 25 ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു കോടതി വിധി. ശിക്ഷ പ്രഖ്യാപിക്കുന്നത് 28ന്.