വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയ്ക്കാണ് കഴിഞ്ഞ ദിവസം കേരളം മാത്രമല്ല ഇന്ത്യയൊന്നാകെ കേൾവിക്കാരായത്. സംഭവം ഇന്ത്യയും കടന്നു ബി ബി സി വഴി ആഗോള തലത്തിൽ പോലും വാർത്തയാകുമ്പോൾ സുകന്യ കൃഷ്ണയുടെയും ആരവ് അപ്പുക്കുട്ടന്റെയും പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ ശ്രദ്ധിക്കപ്പെടുന്നു.
ആശംസകളാണ് കൂടുതലെങ്കിൽ പോലും സദാചാരപ്പൊലീസെന്ന് സ്വയം വിശ്വസിക്കുന്നവരുടെ പ്രതികരണങ്ങൾ അസഹനീയമാണ്. അതിൽ ഏറ്റവുമധികം മലയാളികൾ തന്നെയാണെന്നുള്ളതാണ് പരമാർത്ഥം. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് മരിയയ ഷറപ്പോവയുടെ പേജിൽപ്പോയി അവരെ മലയാളത്തിൽ ചീത്തവിളിച്ച മനുഷ്യരുടെ അതേ നിലവാരം കുറഞ്ഞ ഭാഷ തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.
പ്രണയം വെളിപ്പെടുത്തിയ സുകന്യയുടെ പോസ്റ്റിനു താഴെയാണ് ആദ്യമായി ഒരു വധ ഭീഷണി ഇരുവർക്കുമായി വരുന്നത്. "ഇവർ കൊല്ലപ്പെടേണ്ടവരാണ്" എന്നായിരുന്നു ആ കമന്റ്. ഈ വിഷയം ചൂണ്ടിക്കാട്ടി സൈബർ പോലീസിൽ പരാതി നൽകാനും ഇരുവരും തീരുമാനിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ പോസ്റ്റുകളിൽ വരുന്ന അഭിപ്രായങ്ങൾ വധ ഭീഷണികൾക്കും മുകളിൽ സദാചാരത്തിന്റെ മേൽക്കൂരകൾ പൊളിച്ചുകൊണ്ടുള്ളതാണ്. അസഭ്യവും, ഇരുവരെയും പല പേരുകളിൽ വിളിച്ചുകൊണ്ടുള്ള ആക്ഷേപങ്ങളും അപഹസിക്കലുമൊക്കെ പോസ്റ്റുകൾക്ക് കീഴിൽ വരുന്നുണ്ട്.
പല കാര്യങ്ങൾക്കുമിടയിൽ മറന്നു പോയ ഒരു കാര്യം വീണ്ടുമോർമ്മിപ്പിക്കുന്നു. സുകന്യയും ആരവും പ്രണയിക്കാനും വിവാഹം കഴിക്കാനും വേണ്ടി ലിംഗ പരിവർത്തനം നടത്തിയവരല്ല. അവരവരുടെ അതിജീവനം ബുദ്ധിമുട്ടായി മാറിയെന്നു കണ്ടെത്തിയപ്പോൾ സ്വന്തം മനസ്സിനോടു നീതിപുലർത്തണമെന്നു തോന്നിയപ്പോൾ മനസ്സിന്റെ വിളി കേട്ട് ശരീരം മാറാൻ തീരുമാനിച്ചവരാണ്. അതിൽ ആരവിന്റെ സർജറി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇനി കുറച്ച് കറക്ഷൻ സർജറി ബാക്കിയുണ്ട്. സുകന്യയുടെ സർജറി മുക്കാൽ ഭാഗവും കഴിഞ്ഞിരിക്കുന്നു, എങ്കിലും സ്ത്രീത്വത്തിലേക്കുള്ള പൂർണമായ സർജറി ഒരു മാസത്തിനകം ഉണ്ടാകുമെന്നു തന്നെയാണ് ഇരുവരുടെയും പ്രതീക്ഷ. അതിനായി ഇരുവരും അവരുടെ പേരിൽ ഫണ്ട് റെയിസിംഗും തുടങ്ങിയിട്ടുണ്ട്.
സാമ്പത്തികം ട്രാൻസ്ജെൻഡേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നം തന്നെയാണ്. കാരണം ജീവിക്കാൻ ബുദ്ധിമുട്ടു തോന്നി തുടങ്ങിയപ്പോൾ. സ്വന്തം വീട്ടിൽ നിന്നു പോലും തിരസ്കരിക്കപ്പെട്ടപ്പോൾ അവിടെ നിന്നും ഇറങ്ങിയവളാണ് സുകന്യ. അതുകൊണ്ടു തന്നെ സുഹൃത്തുക്കളും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയും മാത്രമേ ഇവർക്കൊപ്പമുള്ളൂ. എന്താവും വധ ഭീഷണി മുഴക്കുന്ന മനുഷ്യരുടെ ആഗ്രഹം? അപഹസിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ പറയുമ്പോൾ എന്തുകൊണ്ട് മാനുഷികമായ ചിന്തകൾ അവരെ തടയുന്നില്ല. പലപ്പോഴും മനുഷ്യൻ പിറന്നു വീഴുന്നത് പൂർണരായി ആവണമെന്നില്ല. ക്രോമസോമുകളുടെ വ്യത്യാസങ്ങൾ കൊണ്ട് ലൈംഗികാവയവയവങ്ങൾ ചിലപ്പോൾ കൃത്യമായിക്കൊള്ളണമെന്നുമില്ല.
അതായത്ത് ട്രാൻസ്‌ജെൻഡർ ആയി ജനിക്കുന്നത് ഒരു മാനസിക രോഗമല്ല. ശാരീരികമായ പ്രശ്നമാണെന്ന് തന്നെ സാരം. അവരിൽ തന്നെ പലർക്കും പ്രകടമായ ശാരീരിക വൈകല്യം ഉണ്ടാവുകയും ചെയ്യാം. പക്ഷെ കുട്ടിക്കാലത്ത് അതത്ര പ്രകടമല്ലെങ്കിൽ പോലും പ്യൂബിറിറ്റിയുടെ സമയത്ത് കൃത്യമായും യഥാർത്ഥ ലൈംഗികത അതിന്റെ സ്വഭാവം കാട്ടി തുടങ്ങും. അതുവരെ ജീവിച്ച ശരീരത്തിൽ നിന്നും നേരെ എതിരു നിൽക്കുന്ന സ്വഭാവം പ്രകടിപ്പിക്കുക എന്നാൽ അത് അവരവർക്ക് മാനസികമായി നൽകുന്ന "ഷോക്ക്" ഒട്ടും നിസ്സാരമല്ല. ഇത്രയും നാൾ ജീവിച്ച ശരീരമായിരുന്നില്ല യഥാർത്ഥ സ്വത്വം എന്ന് തിരിച്ചറിയുന്നതോടെ എന്ത് ചെയ്യണമെന്ന തോന്നൽ അലട്ടിത്തുടങ്ങുന്നു.
സമൂഹം അറിയുമ്പോൾ ഉണ്ടാവുന്ന നാണക്കേടിനെത്തുടർന്ന് പലരും ഈ സത്യം മറച്ചു വയ്ക്കുകയും അതീവ രഹസ്യമായി താൻ ഒറ്റയ്ക്കുള്ളപ്പോൾ സ്വന്തം സ്വത്വത്തിലേയ്ക്ക് തിരികെപ്പോവുകയും ചെയ്യുന്നു. ഇതൊന്നുമറിയാതെ വിവാഹിതരാകുമ്പോൾ മുതലാണ് പ്രശ്നം രൂക്ഷമാകുന്നത്. പങ്കാളിയെ സംതൃപ്തിപ്പെടുത്താനോ ലൈംഗിക ബന്ധത്തിനോ പോലുമാകാതെ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ തുടങ്ങുന്ന ദാമ്പത്യ പ്രശ്നങ്ങൾ കഠിനമായ മനോവ്യഥകളിലേയ്ക്ക് അവരെ നയിച്ചേക്കാം.നശിക്കപ്പെടുന്ന പല ജീവിതങ്ങളിൽ നിന്നും സ്വയം രക്ഷപ്പെടണമെങ്കിൽ സ്വന്തം സ്വത്വം തിരിച്ചറിയുന്ന കാലത്തെങ്കിലും അത് ഉറക്കെ പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം ഇനിയെങ്കിലും ട്രാൻസ്ജെൻഡേഴ്സ് നേടിയെടുത്തേ കഴിയൂ.
അതേ ചങ്കൂറ്റമാണ് ഇവിടെ സുകന്യയും ആരവും കാട്ടിയത്. പരസ്പരം ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനം അവരുടെ സ്വകാര്യതയുമാണ്. ആ സ്വകാര്യത വാർത്തയാകുമ്പോൾ അവരെ പോലെയുള്ള പല ട്രാൻസ്ജെൻഡേഴ്സിനും അതൊരു മികച്ച അനുഭവമാവുകയും ഒളിച്ചിരിക്കൽ മതിയാക്കി പല ജീവിതങ്ങൾ തകർക്കാതെ അവനവന്റെ സ്വത്വത്തിലേയ്ക്ക് ജീവിക്കാനും കൂടുമാറാനുമുള്ള പ്രേരണയാവാനും സാധിക്കും. അതുമാത്രമാണ് ഏറെ സ്വകാര്യതയെന്നു പറയാവുന്ന ഒരു വിവാഹം പബ്ലിക്ക് ആവുമ്പോഴുള്ള ഗുണം. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിലാണ് സ്ത്രീയാവുക എന്ന തീരുമാനത്തിലേയ്ക്ക് സുകന്യ എത്തിച്ചേരുന്നത്.
അതിനു ആ പെൺകുട്ടിക്കു നഷ്ടമായത് അവളുടെ കുടുംബമാണ്. പക്ഷെ അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അപര ശരീരത്തിനുള്ളിൽ കൃത്യമായി തിരിച്ചറിയപ്പെടാതെ എത്രനാൾ ജീവിക്കും? അതുകൊണ്ടു തന്നെ സുകന്യ കാണിച്ച ആർജ്ജവം മാതൃകയാണ്. ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്ന അടയാളപ്പെടുത്തൽ പോലുമില്ലാതെ കഴിഞ്ഞ ഇരുപത്തിമൂന്നു വർഷം ജീവിച്ച സുകന്യയ്ക്ക് ഇപ്പോഴാണ് സ്വന്തമായി ആധാർ കാർഡ് പോലും ലഭിക്കുന്നത്. ട്രാൻസ് നിയമങ്ങൾ കേരള സർക്കാർ ഉദാരമാക്കുമ്പോഴും മാറാതെ കിടക്കുകയാണ് ഇവിടുത്തെ മനുഷ്യന്റെ സദാചാര പുഴുക്കുത്തു ബാധിച്ച മനസ്സ്. അവനവന്റെ പ്രശ്നങ്ങളെക്കാൾ കൂടുതൽ അപരന്റെ ബുദ്ധിമുട്ടുകളിലേയ്ക്ക് ഇറങ്ങി ചെന്ന് അവനെ അപഹസിക്കാൻ നേരം കണ്ടെത്തുന്ന മലയാളിയ്ക്ക് സ്വന്തം കുടുംബത്തിലെ പ്രണയമില്ലായ്മ പോലും ഒരുപക്ഷെ തിരിച്ചറിയാനായില്ലെന്നു വരും.
ട്രാൻസ്ജെൻഡേഴ്സിനെയും ക്രോസ്ഡ്രെസേഴ്‌സിനെയുമൊക്കെ വിവേചിച്ചറിയുന്നതിൽ നമ്മുടെ സമൂഹം വരുത്തുന്ന പിഴവാണ് ഇത്തരം അപഹസിക്കലുകളുടെ പ്രധാന കാരണം. ശാരീരികമായി മാറ്റങ്ങളില്ലാതെ മനസ്സുകൊണ്ട് മാത്രം അപര സ്വത്വത്തിൽ ജീവിക്കുന്ന മനുഷ്യരാണ് ക്രോസ്സ് ഡ്രസ്സേഴ്സ്. അതായത് വസ്ത്രത്തിൽ മാത്രം എതിർലിംഗ സ്വഭാവം പ്രകടിപ്പിക്കുന്നവർ. പക്ഷെ പൊതുസമൂഹം അവരെയുൾപ്പെടെ ട്രാൻസ്ജെൻഡേഴ്സ് എന്നു തന്നെയാണ് തെറ്റിദ്ധരിച്ച് വച്ചിരിക്കുന്നതും.
ട്രാൻസ്ജെൻഡേഴ്സ് നിയമങ്ങൾ ഉദാരമായപ്പോൾ ലിംഗ സംശയം തോന്നി ആര് അപേക്ഷിച്ചാലും ട്രാൻസ്ജെൻഡേഴ്സ് ഐഡി ലഭിക്കുന്ന ഒരു സാമൂഹികാവസ്ഥയും ഇവിടെയുണ്ട്. ആരെയും സദാചാരക്കണ്ണുകളോടെ പിന്തുടരാൻ പാടില്ല. ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ട്രാൻസ്ജെൻഡേഴ്്സ് എന്ന വിഭാഗം ഉറപ്പായും മാനുഷികമായ പരിഗണനയും അർഹിക്കുന്നുണ്ട്. അവർ അവരുടെ വഴിക്ക് പ്രണയിച്ചും ജോലിയെടുത്തതും സമാധാനമായി ജീവിച്ചോട്ടെ! ജീവിക്കൂ, ജീവിക്കാനനുവദിക്കൂ .. എന്ന് കേട്ടിട്ടില്ലേ... അങ്ങനെ തന്നെ!!