മരണത്തെ ജയിക്കാനുള്ള വഴികളെക്കുറിച്ചാകും മനുഷ്യന്‍ ഏറെ ചിന്തിച്ചിട്ടുണ്ടാകുക. ആ വഴിക്കുള്ള അന്വേഷണവും പരീക്ഷണവും ശാസ്ത്രലോകം തുടരുന്നുമുണ്ട്. ഭാവിയില്‍ മരണത്തെ അതിജീവിക്കാനുള്ള മാര്‍ഗം കണ്ടുപിടിക്കുമെന്ന പ്രതീക്ഷയും ചിലര്‍ക്കെങ്കിലുമുണ്ട്. അത്തരമൊരു പ്രതീക്ഷയുടെ കഥ പറയുന്നു ചൈന.
ശ്വാസകോശ അര്‍ബുദം മൂലം മേയില്‍ മരിച്ച സാന്‍ വെന്‍ലിയന്‍ (49) എന്ന വീട്ടമ്മയുടെ മൃതദേഹം കുടുംബത്തിന്റെ ആവശ്യപ്രകാരം ശീതീകരിച്ചു സൂക്ഷിക്കുകയാണ്; വൈദ്യശാസ്ത്രം ജയിക്കുമെന്നും സാന്‍ തിരിച്ചുവരുമെന്നുമുള്ള വിശ്വാസത്തോടെ. ‘ക്രയോണിക്സ്’ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു സാനിന്റെ ‘കാത്തിരിപ്പ്’.
ഇത്തരത്തില്‍ സൂക്ഷിക്കുന്ന ചൈനയിലെ ആദ്യ മൃതദേഹവും ഇതാണ്. ഷാങ്ഡോങ് പ്രവിശ്യയിലെ യിന്‍ഫെങ് ലൈഫ് സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതിനു ചുക്കാന്‍ പിടിച്ചത്.
മൈനസ് 196 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലുള്ള 2000 ലീറ്റര്‍ ദ്രവീകൃത നൈട്രജന്‍ നിറച്ച ടാങ്കിലാണു സാനിന്റെ വിശ്രമം. ചെലവായത് 1.9 കോടി രൂപ. നൈട്രജൻ മാറ്റിനിറയ്ക്കാൻ വര്‍ഷംതോറും അഞ്ചുലക്ഷത്തോളം രൂപ നല്‍കണം.
ക്രയോണിക്‌സ്
ദ്രവരൂപത്തിലുള്ള നൈട്രജൻ ഉപയോഗിച്ചു സൃഷ്‌ടിക്കുന്ന വളരെ താഴ്‌ന്ന താപനിലയില്‍ ശരീരം സൂക്ഷിക്കുന്നു. ആന്തരാവയവങ്ങളോ, ശരീരം മുഴുവനായോ ഇത്തരത്തില്‍ വർഷങ്ങളോളം ശീതീകരിച്ചു സൂക്ഷിക്കാം.
ഈ ആധുനിക സൗകര്യം ആദ്യം വിഭാവനം ചെയ്‌തത് എച്ച്.ജി. വെൽസ് ആയിരുന്നു. വെൻ ദ് സ്‌ലീപ്പർ വേക്‌സ് എന്ന കഥയിൽ. ലോകത്താകെ മുന്നൂറോളം ശരീരങ്ങള്‍ ഇത്തരത്തില്‍ ശീതീകരിച്ചു സൂക്ഷിച്ചിട്ടുണ്ട്.