കണ്ണൂർ∙ മയ്യിൽ ഐഎംഎൻഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒരു ഡെസ്ക്കിന്റെയും ബെഞ്ചിന്റെയും മാത്രം കഥയല്ലിത്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാൻ ജനപ്രതിനിധികൾ നാടുനീളെ നടന്ന അതേ ദിവസങ്ങളിൽ സർക്കാർ സ്കൂളിൽ പ്രവേശനത്തിനായി ഹൈക്കോടതി കയറേണ്ടി വന്ന ഒരു വിദ്യാർഥിനിയുടെ കഥ കൂടിയാണ്.
പാഠപുസ്തകത്തിൽ ഇടംപിടിക്കാൻ അർഹതയുള്ള ആ കഥ ഇങ്ങനെ:
അൺഎയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ പഠിക്കുകയായിരുന്ന മുല്ലക്കൊടി തവരക്കൊവ്വൽ വീട്ടിൽ കെ.അഫ്ര മയ്യിൽ ഗവ. സ്കൂളിൽ ഒൻപതാം ക്ലാസിലെ ഇംഗ്ലിഷ് മീഡിയം ഡിവിഷനിൽ പ്രവേശനത്തിന് അപേക്ഷിച്ചതു കഴിഞ്ഞ മേയിൽ. സൗകര്യങ്ങളില്ലെന്നു പറഞ്ഞ് സ്കൂൾ അധികൃതർ അപേക്ഷ നിരസിച്ചു.
അഫ്രയ്ക്കു മുൻപെത്തിയ അഞ്ചു വിദ്യാർഥികളുടെ അപേക്ഷകളും സ്വീകരിച്ചിരുന്നില്ല. കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കേണ്ടെന്നു സ്കൂളിലെ ചിലർ വാശിപിടിച്ചതാണു കാരണമത്രെ. സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിക്കരുതെന്നും വിദ്യാർഥികൾ വർധിക്കുമ്പോൾ പുതിയ ഡിവിഷനുണ്ടാക്കണമെന്നുമാണു ചട്ടം. ഇതു ചൂണ്ടിക്കാട്ടി അഫ്രയുടെ പിതാവ് ടി.കെ.അഷ്റഫ് പരാതിയുമായി മുന്നോട്ടു പോയി. അഫ്രയ്ക്കു പ്രവേശനം നൽകണമെന്നു ഡിഇഒയും ബാലാവകാശ കമ്മിഷനും പൊതുവിദ്യാഭാസ ഡയറക്ടറും ഉത്തരവിട്ടുവെങ്കിലും അധികൃതർ ഗൗനിച്ചില്ല.
ഉത്തരവു നടപ്പാക്കിക്കിട്ടാൻ അഷ്റഫ് വീണ്ടും ബാലാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും പ്രവേശനം നൽകേണ്ടെന്നായിരുന്നു രണ്ടാമത്തെ വിധി. ഇതോടെ, അഷ്റഫ് ഹൈക്കോടതിയെ സമീപിച്ചു. സ്കൂളിൽ സൗകര്യമില്ലെന്നു സർക്കാർ വാദിച്ചപ്പോൾ, കുട്ടിയുടെ പിതാവ് ഒരുക്കുമെന്നായി അഷ്റഫിന്റെ അഭിഭാഷകൻ. വാദം അംഗീകരിച്ച ഹൈക്കോടതി, അഫ്രയ്ക്കും മറ്റ് അഞ്ചു വിദ്യാർഥികൾക്കും പ്രവേശനം നൽകാൻ ഉത്തരവിട്ടു. മകൾക്ക് ഇരിക്കാൻ ഡെസ്ക്കും ബെഞ്ചും അഷ്റഫ് വാങ്ങിക്കൊടുത്തു. അഫ്രയ്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു.
Advertisement