ആഡംബര വിവാഹം. കാമുകനൊപ്പം ജീവിക്കാൻ വിവാഹത്തിന്റെ രണ്ടാംദിനത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം. ഇതിനിടെ ഭർത്താവിന്റെ മൊഴിചൊല്ലൽ. ഒടുവിൽ വിവാഹം കഴിക്കാമെന്നു പൊലീസിന്റെ സാന്നിധ്യത്തിൽ കാമുകന്റെ കുടുംബത്തിന്റെ ഉറപ്പ്. സിനിമക്കഥയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ. കഴിഞ്ഞ 20ന് ആതിര ഓഡിറ്റോറിയത്തിലായിരുന്നു അരുവിക്കര സ്വദേശി വരന്റെയും പറണ്ടോട് സ്വദേശിനി വധുവിന്റെയും വിവാഹം. ആചാരപ്രകാരം വിവാഹശേഷം യുവതിയുടെ വീട്ടിലായിരുന്നു താമസം. ഇൗ സമയം വിവരങ്ങൾ ഇവർ ഭർത്താവിനോടു വെളിപ്പെടുത്തി.
അടുത്തദിവസം രാവിലെ ബന്ധുക്കളെത്തി ഇരുവരെയും ഭർത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. തനിക്കു കാമുകനുണ്ടെന്നും അയാൾക്കൊപ്പമേ താമസിക്കൂവെന്നും വീട്ടിലെത്തിയ യുവതി ശാഠ്യം പിടിച്ചു. തുടർന്നാണ് ഇവർ കയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇതെല്ലാം കണ്ടു പ്രവാസിയായ ഭർത്താവിന്റെ കുടുംബം ഭയന്നു. ഒടുവിൽ മതാചാരപ്രകാരം മൊഴി ചൊല്ലി. യുവതിയുടെ വീട്ടുകാർ നഷ്ടപരിഹാരവും നൽകി. തുടർന്നു തിങ്കൾ വൈകിട്ടോടെ യുവതിയുടെ വീട്ടുകാർ പനവൂർ സ്വദേശിയായ കാമുകനെതിരെ പരാതിയുമായി അരുവിക്കര സ്റ്റേഷനിലെത്തി. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞിട്ടു കബളിപ്പിച്ചെന്നായിരുന്നു പരാതി. ചൊവ്വ ഉച്ചയോടെ ഇരുപക്ഷത്തെയും സ്റ്റേഷനിൽ വിളിപ്പിച്ചു.
ഇൗ സമയം കാമുകന്റെ കുടുംബം യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതം അറിയിച്ചു. കാമുകനൊപ്പം കറങ്ങിയിട്ടുണ്ടെന്നും അതിനാൽ ഇയാൾക്കൊപ്പമേ താമസിക്കൂ എന്നുമായിരുന്നു യുവതിയുടെ നിലപാട്. യുവതിയുടെ സ്വദേശം പറണ്ടോട് ആയതിനാൽ തുടർന്നു പരാതി ആര്യനാട് സ്റ്റേഷനിലേക്കു കൈമാറി. ചൊവ്വ രാത്രി ആര്യനാട് പൊലീസിന്റെ സാന്നിധ്യത്തിൽ യുവതിയുടെയും കാമുകന്റെയും കുടുംബങ്ങൾ ചർച്ച നടത്തി. ഒടുവിലാണ് യുവതിയെ വിവാഹം കഴിക്കാമെന്നു കാമുകന്റെ കുടുംബം ഉറപ്പു നൽകിയതെന്നു പൊലീസ് പറഞ്ഞു. കാമുകന് 20 വയസേ ആയിട്ടുള്ളൂവെന്നതിനാൽ തൽക്കാലം മതാചാരപ്രകാരം ചടങ്ങുകൾ നടത്താനും ഒരു വർഷത്തിനു ശേഷം വിവാഹത്തിനും തീരുമാനമെടുത്തതായി ആര്യനാട് സിഐ അനിൽകുമാർ അറിയിച്ചു.