ആപ്പിളിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ എൻജിനീയര്‍മാര്‍ക്കായി രഹസ്യമായി ഒരുക്കിവെച്ച തൊഴിലവസരം കണ്ടെത്തി. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ള എൻജിനീയര്‍മാരെ തേടുന്നുവെന്ന ആപ്പിള്‍ പരസ്യം തുടങ്ങുന്നത്, 'നിങ്ങള്‍ ഞങ്ങളെ കണ്ടെത്തി'യെന്ന് പറഞ്ഞുകൊണ്ടാണ്. സാധാരണ ആപ്പിള്‍ വെബ് സൈറ്റില്‍ തിരയുന്നവര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്ത വിധത്തിലാണ് തൊഴില്‍ പരസ്യം സജ്ജീകരിച്ചിരുന്നത്.
സൈബര്‍ സുരക്ഷാ വിദഗ്ധനായ സാക്ക് വിറ്റാക്കറാണ് അബദ്ധത്തില്‍ ആപ്പിളിന്റെ ഈ രഹസ്യ പദ്ധതി കണ്ടെത്തിയത്. ഐഫോണ്‍ ആപ്പുകളിലെ ചില വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് സാക്ക് ആപ്പിളിന്റെ എൻജിനീയര്‍മാരെ വിളിച്ചുകൊണ്ടുള്ള രഹസ്യ തൊഴില്‍ പരസ്യം കാണുന്നത്. എന്നാല്‍ അദ്ദേഹം ജോലിക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള ആളല്ലാത്തതിനാല്‍ ആപ്പിളിന്റെ തന്ത്രം പുറത്താവുകയായിരുന്നു. ഇതോടെ ആപ്പിള്‍ വെബ് സൈറ്റിലെ ഈ രഹസ്യ പരസ്യം അപ്രത്യക്ഷമായിരിക്കുകയാണ്. മറ്റേതെങ്കിലും രൂപത്തില്‍ പരസ്യം വെബ് സൈറ്റിലുണ്ടോ എന്നും വ്യക്തമല്ല.
ടെക് വെബ് സൈറ്റായ സിനെറ്റില്‍ സൈബര്‍ സുരക്ഷാ എഡിറ്ററാണ് വിറ്റാക്കര്‍. ആപ്പിള്‍ പോലുള്ള കമ്പനികള്‍ കഴിവുള്ളവരെ കണ്ടെത്തുന്നതിന് ഇത്തരം പുതുമയുള്ള രീതികള്‍ പരീക്ഷിക്കുന്നത് അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. ഇഷ്ടപ്പെട്ട ജോലി കണ്ടെത്തുന്നത് പലപ്പോഴും ഭാഗ്യത്തിന്റെ കൂടി അകമ്പടിയിലാണ് പലര്‍ക്കും സാധിക്കാറ്. കമ്പനികളുടെ ഇത്തരം നീക്കങ്ങള്‍ തൊഴിലന്വേഷണത്തെ കൂടുതല്‍ രസകരമാക്കുമെന്നും വിക്കാക്കര്‍ പറയുന്നു. തന്നെ പോലുള്ള ഒരാളെയല്ല ആപ്പിള്‍ ഇത്തരം രഹസ്യ പരസ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അറിയുന്നതിനാല്‍ അപേക്ഷിച്ചില്ലെന്നാണ് വിറ്റാക്കറുടെ വിശദീകരണം.
ഇത്തരം വിചിത്രമായ മാര്‍ഗ്ഗങ്ങളിലൂടെ കഴിവുള്ളവരെ കണ്ടെത്താന്‍ നേരത്തെയും കമ്പനികള്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് രഹസ്യ കോഡുകള്‍ കണ്ടെത്തുന്നതിന് കഴിവുള്ളവരെ തിരഞ്ഞെടുക്കാന്‍ പത്രങ്ങളില്‍ ബുദ്ധിമുട്ടേറിയ പസിലുകള്‍ നല്‍കാറുണ്ടായിരുന്നു. 2016ല്‍ ബ്രിട്ടീഷ് കമ്പനിയായ ഡൈസണ്‍ ജീവനക്കാരെ തിരഞ്ഞെടുത്തത് നാല് കുഴപ്പംപിടിച്ച വെല്ലുവിളികളിലൂടെയായിരുന്നു. ഒരു യുട്യൂബ് വിഡിയോയില്‍ ഒളിപ്പിച്ചുവെച്ച സൂചനയായിരുന്നു ഇതില്‍ ആദ്യത്തേത്.
സാങ്കേതികവിദ്യകള്‍ പഠിപ്പിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ കുഴപ്പങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയാണ് പല കമ്പനികളും ഇതുവഴി ജീവനക്കാരില്‍ പരീക്ഷിക്കുന്നത്. സൈബര്‍ സുരക്ഷാ രംഗത്തെ പല ജോലികളിലും പസിലുകള്‍ പ്രധാന പങ്ക് വഹിക്കുന്നത് അതുകൊണ്ടാണ്. നേരത്തെപഠിച്ച ചോദ്യത്തിന്റെ ഉത്തരം പറയുന്നതിനേക്കാള്‍ ആദ്യമായി കാണുന്ന ഒരു പസില്‍ എങ്ങനെ പരിഹരിക്കുമെന്നതാണ് പല കമ്പനികളും ഉദ്യോഗാര്‍ഥികളോട് പരീക്ഷിക്കുന്നത്.