ഡിവിഷനിലെ താമസക്കാരും മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരുമായ എൻ.അജിത് (22), സി.എബി (22), എം.ഗൗതം (22) എന്നിവരാണു രക്ഷപ്പെട്ടത്. ഓട്ടോ കാട്ടാന എടുത്തുയർത്തി നിലത്തടിച്ച തകർത്തു. കടലാർ തേയില എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ തിങ്കളാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ഓട്ടം കഴിഞ്ഞു ഗൗതമിന്റെ ഓട്ടോയിൽ മൂവരും മറ്റൊരു സുഹൃത്ത് പ്രവീണിനൊപ്പം എസ്റ്റേറ്റിൽ ഇവർ താമസിക്കുന്ന ലയത്തിനു മുന്നിലെത്തി.
ഓട്ടോ വീടിനോടു ചേർത്തുനിർത്തി പ്രവീൺ പുറത്തിറങ്ങി പടുതയിട്ടു മറയ്ക്കുന്നതിനിടെയാണ് ഇരുളിൽ നിന്നു കൊമ്പൻ പാഞ്ഞടുത്തത്. ഇതോടെ പ്രവീൺ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. മറ്റു മൂന്നുപേരും വാഹനത്തിനുള്ളിലായിരുന്നു. മുന്നിലെത്തിയ ആന ഓട്ടോ എടുത്തുപൊക്കിയപ്പോൾ മൂവരും പുറത്തേക്കു ചാടി. വീഴ്ചയിൽ പരുക്കേറ്റെങ്കിലും ഇവർ എഴുന്നേറ്റോടി. ഇതിനിടെ ആന ഓട്ടോ നിലത്തടിച്ചു. ശബ്ദംകേട്ട് ആളുകൾ ശബ്ദമുണ്ടാക്കിയതോടെയാണു കൊമ്പൻ പിൻവാങ്ങിയത്. അജിത്തിനു നട്ടെല്ലിനും ഗൗതമിനു തോളെല്ലിനും എബിക്കു കാലിനുമാണു പരുക്ക്. ഇവരെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ ഒറ്റയാൻ തന്നെ കടലാർ ഈസ്റ്റ് ഡിവിഷനിലെത്തി മനോജ് എന്നയാളുടെ ഓട്ടോയും തകർത്തു.