കുട്ടനാട് ∙ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ഭീമൻ കൂൺ കണ്ടെത്തി. കുട്ടനാട്ടിലെ തനതായ കൂണിനങ്ങളെ തിരിച്ചറിയുക എന്ന ഗവേഷണപദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലാണു ഭീമാകാരനായ കൂൺ കണ്ടെത്തിയതെന്നു മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. റീന മാത്യു അറിയിച്ചു.
2.600 കിലോ തൂക്കവും 47 സെന്റീമീറ്റർ വ്യാസമുള്ള കുടയോടു കൂടിയ കൂൺ ചമ്പക്കുളം നടുഭാഗത്തു കാട്ടാമ്പള്ളിയിൽ കെ.എം.മാത്യുവിന്റെ പുരയിടത്തിലെ തെങ്ങിൻ ചുവട്ടിലാണു കാണപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതികവിഭാഗത്തിന്റെ സാമ്പത്തിക സഹായത്തോടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിനു കീഴിൽ സസ്യ രോഗ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. ഡോ. റീനി മേരി സഖറിയ, സീനിയർ റിസർച്ച് ഫെലോ കെ.ദീപ എന്നിവരുടെ നേതൃത്വത്തിലാണു സർവേ നടന്നത്.
ഇതു പാൽ കൂൺ വിഭാഗത്തിൽപെടുന്ന കാലോ സൈബി സ്പീഷിസ് ആണെന്നും കഴിക്കുവാൻ സാധിക്കുന്ന തരത്തിൽപെടുന്ന കൂണാണെന്നും വെള്ളായണി കാർഷിക കോളജിലെ പ്രഫ. ഡോ. ഡി.ഗീത സ്ഥിരീകരിച്ചു. കൂണിന്റെ കൾച്ചർ അസംസ്കൃത മാധ്യമത്തിൽ ഉരുത്തിരിച്ചെടുക്കുവാൻ സാധിച്ചിട്ടുണ്ട്.
മാതൃവിത്ത്, മാധ്യമമായ നെല്ലിൽ വളർത്തുവാനുള്ള സാധ്യതയും പരീക്ഷിച്ചു വരികയാണ്. കൂടുതൽ വിളവു പ്രതീക്ഷിക്കുന്ന ഈ ഇനം കൂൺ കർഷകർക്ക് ഒരു മുതൽകൂട്ടാവുമെന്നാണു ഗവേഷകർ കരുതുന്നത്. കൂൺ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. കർഷകരായ നടുഭാഗം സ്വദേശി തോമസ് കുര്യൻ കിഴക്കുംവേലിത്തറയാണു കൂണിനെ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനും ശാസ്ത്രസംഘത്തെ സഹായിച്ചത്.