മരിച്ചുപോയവർ... ചിലപ്പോൾ ഒരുപാടു ചോദ്യങ്ങളവശേഷിപ്പിച്ചാകും അവർ യാത്രയായത്. അവയുടെ ഉത്തരങ്ങളിലേക്ക് നമുക്കുള്ള സൂചനകളിൽ പ്രധാനമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എങ്ങനെയാണ് ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടാകുന്നതെന്നു വിശദീകരിക്കുകയാണ് ആലപ്പുഴ ടി.ഡി മെഡിക്കൽകോളജിലെ ഫോറൻസിക് മെഡിസിൻ അസിസ്റ്റന്റ് പ്രഫസറും ഡപ്യൂട്ടി പൊലിസ് സർജനുമായ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ എഴുതുന്നു.
എല്ലാവരുടേയും കാര്യം എനിക്കറിയില്ല. എന്റെ കാര്യം പറയാം. ഞാൻ എന്റെ ടേബിളിൽ കിടക്കുന്നവരോട് സംസാരിക്കും, കമ്മ്യൂണിക്കേറ്റ് ചെയ്യും. അവർ എന്നോടും. അതിന് ഒരു ഭാഷയുണ്ട്. നിശ്ശബ്ദമാണത്. പക്ഷേ അതീവസുന്ദരവും.
ഇന്നുവരെ പരേതന്റെ EXPLICIT സമ്മതത്തോടെയാണ് (മൗനാനുവാദം അല്ല) ഞാൻ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുള്ളത്. ഈ ഭാഷ പൂർണ്ണമായും മനസ്സിലാകുന്ന ചില സന്ദഭങ്ങളിൽ എനിക്ക് ശ്വാസംമുട്ടാറുണ്ട്, നെഞ്ചുപിടയ്ക്കാറുണ്ട്, ചിരിവരാറുണ്ട്, ചിലപ്പോൾ പൊള്ളാറുണ്ട്. കരച്ചിൽ വരും മറ്റുചിലപ്പോഴൊക്കെ. പരിശോധന കഴിഞ്ഞും റിപ്പോർട്ട് എഴുതി തീരുന്നത് വരേയും ചിലർ സംസാരിച്ച് കൊണ്ടേയിരിക്കും. ചിലർ വളരെ വളരെ അപൂര്‍വമായി ഇങ്ങ് കൂടെപ്പൊരും.
പരിശോധനയുടെ PEAK DEFINING മോമന്റ് ഒരാളുടെ BRAIN നമ്മുടെ കൈകളിരിക്കുമ്പോഴാണ്. ഒരു മനുഷ്യന്റെ ആകെത്തുകയാണത്. അതിലടങ്ങിയിരിക്കുന്നു അവന്റെ സന്തോഷങ്ങളും ദുഖങ്ങളും, അവനിലെ വീരനും ഭീരുവും കാമുകനും വഞ്ചകനും, പ്രേമവും കാമവും ക്രോധവും, പകയും സ്നേഹവും വാത്സല്യവും, വിശപ്പും ദാഹവും, കരുണയും വൈരാഗ്യവും, ആശകളും നിരാശകളും... എല്ലാം... എല്ലാം... ഒരു മനുഷ്യനേ അവനാക്കിയ അവന്റെ BRAIN.
അത് എന്റെ കൈകളിൽ എത്തുന്ന ആ നിമിഷമാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ ZENITH, most overwhelming. വല്ലാതെ അങ്ങ് ചെറുതാവും ആ നിമിഷം നമ്മൾ. ഒരു കഥ പറയാനാണ് ഏൽപ്പിച്ചിരിക്കുന്നത്. ഒരു ജീവിതത്തിന്റെ കഥ. മരണത്തിന്റെയും.