E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:14 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭർത്താവിൽ നിന്നും ഭാര്യ ആഗ്രഹിക്കുന്നത് സമൂഹം വിചാരിക്കുന്നത് മാത്രമല്ല- വൈറലായ പോസ്റ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

love-stage
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹം കഴിഞ്ഞ സ്ത്രീ ഭർത്താവിനെ ഉപേക്ഷിച്ച് പോകുന്നതിനെ കാമഭ്രാന്ത് എന്ന് വിളിക്കുന്നതിനെ ശക്തമായി വിമർശിച്ച് യുവാവ് എഴുതിയ പോസ്റ്റ് വൈറലാകുന്നു. എന്ത് കുറ്റവും സ്ത്രീയിൽ മാത്രം ആരോപിക്കുന്ന സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾക്കെതിരെയുള്ള ചൂണ്ടുവിരലാണ് യുവാവിന്റെ പോസ്റ്റ്. നജീബ് മൂടാടി എന്ന യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമത്തിൽ വൈറലാണ്. 

ജീവപര്യന്തം തടവായി മാറുന്ന ദാമ്പത്യം

കെട്ടിയവനെ വേണ്ടെന്ന് വെച്ച് ഒരു പെണ്ണ് വേറൊരുത്തന്റെ കൂടെ പോയി എന്ന് കേട്ടാലുടൻ, 'കാമഭ്രാന്ത് മൂത്തിട്ട് ഇറങ്ങിപ്പോയവൾ' എന്നാണ് നമ്മുടെ വിധിയെഴുത്ത്. ഇതിലും മോശമായൊരു ആക്ഷേപം ഒരു പെണ്ണിനെ കുറിച്ച് പറയാനില്ല എന്നത് കൊണ്ട് തന്നെ, 'വേലിചാടാൻ' ഉദ്ദേശമുള്ള സകല 'അവളുമാർക്കും' ഒരു താക്കീത് എന്ന നിലക്ക് കൂടിയാണ് ഈ കടുത്ത പ്രയോഗം. 'മാനവും മര്യാദയും' ഉള്ള, 'കുടുംബത്തിൽ പിറന്ന' ഒരുത്തിക്കും മേലിൽ ഈ തോന്നൽ ഉണ്ടാവാൻ പാടില്ല എന്നൊരു ഉദ്ദേശം കൂടി 'കാമഭ്രാന്ത്' എന്ന മോശപ്പെട്ട പ്രയോഗത്തിന് പിന്നിൽ ഉണ്ട്.

വിവാഹപ്പിറ്റേന്ന് തന്നെ ഭർത്താവിനെ വേണ്ടെന്ന് വെക്കുന്നത് മുതൽ, പേരക്കുട്ടികൾ ആയ ശേഷം, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവന്റെ കൂടെ ഒളിച്ചോടുന്നതും, അമ്മയുടെ സഹായത്തോടെ കാമുകനായ ബംഗാളിയെ കൊണ്ട് ഭർത്താവിനെ കൊല്ലിച്ചത് വരെയുമുള്ള വാർത്തകൾ കേൾക്കുമ്പോഴും നമ്മളിങ്ങനെ കോലായയിലെ ചാരുകസേരയിൽ കിടന്ന് അകത്തു കേൾക്കാൻ വിധം ഉറക്കെ, 'പെണ്ണിന്റെ കാമപ്രാന്ത്' എന്ന് രോഷം കൊണ്ട് കാലു വിറപ്പിക്കുമ്പോഴും, അകത്തളങ്ങളിൽ അമർന്നു പോകുന്ന നിശ്വാസങ്ങളുടെ കാരണം ഇത് മാത്രമല്ല എന്ന് തിരിച്ചറിയുന്നുണ്ടോ.

ദാമ്പത്യത്തിൽ രതി മാത്രമല്ല, സ്നേഹം പ്രണയം ആദരവ് അംഗീകാരം പരിഗണന മതിപ്പ് കരുതൽ ഉത്തരവാദിത്തബോധം സുരക്ഷിതത്വം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ജീവിത പങ്കാളിയിൽ നിന്ന് പെണ്ണ് ആഗ്രഹിക്കുന്നുണ്ടെന്നും, അങ്ങിനെ പലതിന്റെയും അഭാവത്തിൽ നിന്നുണ്ടാകുന്ന അങ്ങേയറ്റം മടുപ്പിൽ നിന്നാണ് പലപ്പോഴും ഒരു കുടുംബിനി അവിഹിതബന്ധത്തിന് മുതൽ ഒളിച്ചോട്ടത്തിന് വരെ ധൈര്യം കാണിക്കുന്നതെന്നും അറിയാത്തവരല്ല എല്ലാറ്റിനും 'കാമഭ്രാന്ത്' എന്ന ലേബൽ ചാർത്തി ഒതുക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസവും അറിവും ആത്മവിശ്വാസവും തന്റേടവും പ്രതികരണശേഷിയും 

ഉള്ള വനിതകൾ ഏറി വരുമ്പോൾ, 'ഇരുട്ടു കൊണ്ടുള്ള ഈ ഓട്ടയടക്കൽ' എത്രകാലം തുടരാൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

'കാമഭ്രാന്ത്' എന്ന് നാം മോശപ്പെടുത്തി പറയുന്ന ലൈംഗിക അസംതൃപ്തി തന്നെയാണ് പ്രശ്നം എന്ന് കരുതുക. യഥാർത്ഥത്തിൽ വിവാഹിതയായ ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന് ലഭിക്കേണ്ട ന്യായമായ ഒരു അവകാശം മാത്രമല്ലേ അത്. ജീവിവർഗ്ഗങ്ങളിൽ പലതിനും ലൈംഗികത എന്നത് സാന്താനോത്പാദനതിനുള്ള ഉപാധി മാത്രമാണെങ്കിൽ, മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഏറ്റവും മനോഹരമായ അനുഭൂതിയാണല്ലോ രതി. മാനസികമായും ശാരീരികമായും അതിലൂടെ ലഭിക്കുന്ന അനന്ദത്തിന് പകരം വെക്കാൻ പറ്റുന്ന ഒന്നും ഇല്ലെന്നും, ആണിന്റെയും പെണ്ണിന്റെയും ശരീരഘടന പോലും അത് ഏറ്റവും മനോഹരമായി ആസ്വദിക്കാൻ പറ്റിയ രീതിയിൽ ആണ് സൃഷ്ടിക്കപ്പെട്ടത് എന്നുമിരിക്കെ ഒരാളുടെ വിരക്തിയോ കഴിവുകേടോ മൂലം പങ്കാളിക്ക് ആയുഷ്കാലം മുഴുവൻ

ആ അനുഭൂതി നിഷേധിക്കപ്പെടുന്നത് ന്യായമാണോ?

ലൈംഗിക ശേഷിക്കുറവ് ആണ് പ്രശ്നമെങ്കിൽ വിവാഹത്തിന് മുമ്പ് തന്നെ കണ്ടെത്താം എന്നിരിക്കെ, അത് മറച്ചു വെച്ചു കൊണ്ട് ഒരു പെണ്ണിനെ വിവാഹം ചെയ്യുന്നത് അക്രമമല്ലേ. അതിനുമപ്പുറം, അശ്‌ളീല കഥകളും ദൃശ്യങ്ങളും സൃഷ്ടിച്ച മിഥ്യാധാരണയാണ് പലരുടെയും കിടപ്പറയിലെ ശത്രു. അതുപോലൊന്നും ആയില്ലെങ്കിൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയില്ല എന്ന അബദ്ധധാരണയിൽ സംഗതി വേണ്ടെന്ന് വെക്കുന്നവരും, ഉത്കണ്ഠമൂലം എവിടെയും എത്തിക്കാൻ കഴിയാത്തവരുമാണ് ഇക്കൂട്ടർ.

പണവും പൊങ്ങച്ചവും സാമൂഹ്യമാന്യതയും ഒക്കെയാണ് ജീവിതം എന്ന ധാരണയിൽ അതിനുവേണ്ടിയുള്ള മണ്ടിപ്പാച്ചിലിൽ ഊണിലും ഉറക്കത്തിലും പിരിമുറുക്കത്തോടെ കഴിയുന്നവരാണ് മറ്റൊരു കൂട്ടർ. കിടപ്പറയിൽ പോലും ഇവ്വിധ ചിന്തകളുമായി കഴിയുന്ന ഇവർക്ക് രതി പോലും ഒരു ചടങ്ങ് മാത്രമാണ്. മദ്യത്തിനും മയക്കുമരുന്നിനും മൊബൈൽ ഫോണിനും അടിമകളായിപ്പോയവരുടെ കാര്യവും വിഭിന്നമല്ല.

ഇവർക്കൊക്കെയും ഭാര്യയെ ലൈംഗീകമായി തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല എന്ന അപകർഷത, അവളെ നിരന്തരമായി കുറ്റപ്പെടുത്തുന്നതിലും ദേഷ്യവും വഴക്കും അധികാരം കാണിക്കലും ഒക്കെയായി ദാമ്പത്യത്തെ നരകമാക്കി മാറ്റുന്നു എന്നതല്ലേ സത്യം. ഭർത്താവിൽ നിന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ലൈംഗികസുഖം മാത്രമല്ല. തന്നോട് ഏറെ നേരം സംസാരിക്കാനും നിസ്സാര കാര്യങ്ങൾ ആണെങ്കിലും ക്ഷമയോടെ കേൾക്കാനും. മസിലുപിടിത്തം ഇല്ലാതെ ഇടപെടാനും തമാശ പറയാനും സ്നേഹിക്കാനും പരിഗണിക്കാനും അംഗീകരിക്കാനും ഗംഭീരമായി പ്രണയിക്കാനും കഴിയുന്ന പുരുഷനെയാണ് അവൾ ഇഷ്ടപ്പെടുന്നത്. ശരീര സൗന്ദര്യമോ രൂപ സൗകുമാര്യമോ പണമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും അവളുടെ വിഷയമേ അല്ല. ഇതൊക്കെ ഉള്ളവനെ വിട്ട് കൂലിപ്പണിക്ക് വന്ന അന്യ സംസ്ഥാനക്കാരന്റെ കൂടെ പെണ്ണ് ഒളിച്ചോടിപ്പോകുന്നതിന്റെ കാരണം ആലോചിച്ചാൽ ഇത് മനസ്സിലാവും.

ലൈംഗികതയാണ് പെണ്ണിന്റെ ഒളിച്ചോട്ടത്തിന് കാരണമെങ്കിൽ, ജന്മനാ ചലനശേഷിയില്ലാത്തവരെ പ്രണയിച്ചു ഭർത്താവായി സ്വീകരിക്കുന്ന, അപകടത്തിൽ നട്ടെല്ല് തകർന്നുപോയ ഭർത്താവിനെ ശുശ്രൂഷിച്ച് ആഹ്ലാദത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റും ഇല്ലേ. പെണ്ണിനാണ് ഇങ്ങനെ ഒരു അവസ്ഥയെങ്കിൽ ഇങ്ങനെ കൂടെ നിൽക്കാൻ എത്ര പുരുഷന്മാർ ഉണ്ടാകും എന്നും ഓർക്കുക. അപ്പോൾ ആർക്കാണ് കാമം അടക്കാൻ കഴിയാത്തത്.

കൊല്ലങ്ങളോളം കൂടെ കഴിഞ്ഞ ഭർത്താവ് ഒരിക്കൽ പോലും നല്ലത് പറയാത്ത തന്റെ സൗന്ദര്യത്തെ, ശാരീരത്തെ, പാചകത്തെ കുറിച്ചൊക്കെ ഏതോ ബംഗാളിയിൽ നിന്ന് അഭിനന്ദനത്തോടെയും ആദരവോടെയും നല്ല വാക്ക് കേൾക്കാൻ കഴിഞ്ഞവൾ ഇനിയുള്ള ജീവിതം അവന്റെ കൂടെയങ്ങ് പൊറുക്കാം എന്ന് കരുതിയാൽ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു പോലും പ്രിയപ്പെട്ടവരുടെ ശ്രദ്ധയും പരിഗണനയും കിട്ടാൻ എങ്ങനെയൊക്കെ ശ്രമിക്കും എന്നോർത്താൽ അംഗീകാരവും പരിഗണനയും ഒക്കെ ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണെന്നു മനസ്സിലാവും. സ്ത്രീകൾക്ക് പ്രത്യേകിച്ചും. ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നുള്ള അംഗീകാരമാണ് ആരും ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കപ്പെടാതെ പോയാൽ എന്ത്‌ ചെയ്യും?

അവഗണന മാത്രമല്ല വഴക്കും പരിഹാസവും ഒന്നിനും കൊള്ളാത്തവൾ എന്ന കുറ്റപ്പെടുത്തലും ഒക്കെ ഒരു പെണ്ണിന്റെ ദാമ്പത്യ ജീവിതത്തെ നരകമാക്കുന്നുണ്ട്. സ്വവർഗ്ഗരതിയും മദ്യപാനവും സിഗരറ്റ് വലിയും മുതൽ വൃത്തിയില്ലായ്മയും വായ്നാറ്റവും വരെ സഹിക്കേണ്ടി വരുന്ന പെണ്ണിനോട് മാത്രം ക്ലാസ്സെടുത്തു കൊടുക്കേണ്ട കാര്യമല്ല ദാമ്പത്യത്തിന്റെ പവിത്രതയും മഹത്വവും. മറ്റുള്ളവർക്ക് മുന്നിൽ മാതൃകാ ദമ്പതികളായി അസൂയപ്പെടുത്തുന്ന പലരുടെയും ദാമ്പത്യം പൊരുത്തപ്പെടാനാകാത്ത വിയോജിപ്പിന്റെയും പൊട്ടിത്തെറികളുടെയും പുകയുന്ന അഗ്നി പർവ്വതങ്ങളാണ്.

കുഞ്ഞുങ്ങളെ ഉപേക്ഷിച്ചും ഭർത്താവിനെ വേണ്ടെന്ന് വെച്ചും ആരുടെയെങ്കിലും കൂടെ ഇറങ്ങിപ്പോകുന്നത് മഹത്തായ കാര്യമാണ് എന്നല്ല പറഞ്ഞു വരുന്നത്. ഇത്രയും തന്റേടം കാണിക്കുന്ന പെണ്ണിന് ദാമ്പത്യം അത്രക്ക് മടുത്തെങ്കിൽ നിയമപ്രകാരം വേർപിരിയാനും പുനർവിവാഹം ചെയ്യാനും ഉള്ള മാന്യമായ വഴിയുണ്ട്. വീട്ടുകാരെയും കുടുംബക്കാരെയും ഒക്കെയും മാനം കെടുത്തിയും വേദനിപ്പിച്ചും മക്കളെ എന്നെന്നേക്കുമായി അപകർഷതയിലേക്കും അപമാനത്തിലേക്കും തള്ളിവിട്ടും ഉള്ള ഒളിച്ചോട്ടവും അവിഹിതവുമൊന്നും ഒരിക്കലും ന്യായീകരിക്കപ്പെടാവുന്നതല്ല.

എന്നാൽ അത്തരം വാർത്തകൾ കേൾക്കുമ്പോൾ കാമഭ്രാന്ത് എന്ന് ഒറ്റയടിക്ക് അടക്കിക്കളയുന്ന നാം, കുടുംബത്തിന്റെ മാനമോർത്തും, ഒളിച്ചോടാൻ ധൈര്യമില്ലാതെയും ദാമ്പത്യം ഒരു ജീവപര്യന്തം തടവുശിക്ഷയായി അനുഭവിച്ചു തീർക്കുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റും ഉണ്ടെന്ന് ഓർക്കണം. ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാനുള്ള മോഹത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് മക്കളുടെ മുഖം മാത്രമാണ്.

അതുകൊണ്ട് തന്നെ ഏതെങ്കിലും പെണ്ണിന്റെ ഒളിച്ചോട്ടത്തിന്റെയും അവിഹിതത്തിന്റെയും കഥ കേൾക്കുമ്പോൾ അതൊക്കെ മറ്റേതിന്റെ കുറവാണ് എന്ന് ആക്ഷേപിക്കുന്നത് മുഴുത്ത അശ്ലീലമാണ്.

ദാമ്പത്യം എന്നത് അടിമ ഉടമ ബന്ധം അല്ലെന്നും ജീവിത പങ്കാളി എന്നാൽ തുല്യ അവകാശമുള്ള ഒരു വ്യക്തിയാണ് എന്നും, വിശേഷിച്ചും പെണ്ണിനെ സംബന്ധിച്ചെടുത്തോളം സ്നേഹവും പരിഗണനയും ലാളനയും ഒക്കെ മറ്റെന്തിനേക്കാളും വലുതാണ് എന്നതും അവളെ കേൾക്കാനും ചേർത്തു പിടിക്കാനും കൂടെ ഉണ്ടെന്ന് ധൈര്യം പകരാനും ഒക്കെ മനസ്സുള്ള ആണിനെ ആണ് മസിൽ പവറിനെക്കാൾ അവൾ ഇഷ്ടപ്പെടുന്നത് എന്ന ബോധവും ഇല്ലാതെ എല്ലാറ്റിനും കാമഭ്രാന്ത് എന്ന് ഒച്ചവെച്ചുകൊണ്ടിരുന്നാൽ മതിയോ?

പരസ്പരം മനസ്സിലാക്കുന്നവരുടെ സന്തോഷം നിറഞ്ഞ ദാമ്പത്യമാണ് ആഹ്ലാദം നിറഞ്ഞ കുടുംബവും സമൂഹവും സൃഷ്ടിക്കുന്നത്.

കൂടെക്കിടക്കുമ്പോഴും മനസ്സ് കൊണ്ട് ഒളിച്ചോടുന്ന ദമ്പതികൾ ഏറി വരുന്നൊരു കാലത്ത് പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള 

തിരിച്ചറിവുകൾ ഉണ്ടാകട്ടെ.

ഇതേപോലെ ദാമ്പത്യജീവിതത്തിൽ സ്നേഹരാഹിത്യവും അവഗണനയും ലൈംഗിക അസംതൃപ്തിയും ഒക്കെ അനുഭവിക്കുന്ന പുരുഷന്മാരില്ലേ എന്ന് സ്വാഭാവികമായും ചോദ്യമുണ്ടാകും. തീർച്ചയായും ഉണ്ട്. പക്ഷെ പെണ്ണിനെ പോലെ ഇതൊന്നും തുറന്നു പറയാനോ പരിഹാരം തേടാനോ കഴിയാത്ത അവസ്ഥയല്ല പുരുഷന് എന്നതൊരു യാഥാർഥ്യം മാത്രമാണല്ലോ.