വർഗീസ് അംബികയെ ആദ്യം കാണുമ്പോൾ അവൾ നിലമ്പൂരിനടുത്തു നെടുങ്കയം പുഴയിൽ കുളിക്കുകയായിരുന്നു. മഴക്കോളുള്ള സായാഹ്നം. തേച്ചുകുളിക്കുമ്പോൾ തെളിഞ്ഞുവരുന്ന നല്ല കറുപ്പാണ് ആദ്യം കണ്ണിൽ തട്ടിയത്. അടുത്തേക്കു പോകാൻ മടി. പക്ഷേ, പോകാതിരിക്കാനാവില്ലല്ലോ... ഇനിയുള്ള രണ്ടു മാസം വിദേശയാത്രയിൽ അവളും ഞാനും തനിച്ചാണ്. പരിചയത്തിന്റെ ആദ്യപാലം ഇവിടെ, ഈ കാട്ടരുവിയിൽനിന്നു തുടങ്ങണം.
അടുത്തു നിന്ന പാപ്പാൻമാർ അപരിചിത ഭാവത്തിൽ വർഗീസിനെ നോക്കി. പാന്റ്‌സും ഷർട്ടും ഷൂസുമൊക്കെയിട്ട് ഒരു പച്ചപ്പരിഷ്‌കാരി ആനയെ മേയ്‌ക്കാൻ വന്നിരിക്കുന്നു! കോന്നിയിൽ അപ്പൂപ്പന്റെ കൂപ്പിൽ അകലെ നിന്ന് ആനയെ കണ്ട പരിചയമേ വർഗീസിനുള്ളൂ.
ഈ കടൽയാത്രയുടെ കഥയ്‌ക്ക് 62 വർഷം പഴക്കമുണ്ട്. കൊൽക്കത്ത സെന്റ് സേവ്യേഴ്‌സ് കോളജിൽനിന്ന് അൻപതുകളിൽ ബിരുദം നേടിയ വർഗീസ് എന്ന യുവാവ് ആനപ്പാപ്പാനായി കാനഡയിലേക്കു കപ്പലിൽ യാത്രചെയ്‌ത കഥയ്‌ക്കു കടൽച്ചൂരും ആനച്ചൂരും അകമ്പടിയുണ്ട്.
പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കാനഡയിലെ ഗ്രാൻബി നഗരത്തിലെ മേയർ പിയറി ബൊയ്‌വീനു സമ്മാനിക്കാൻ വിചിത്രമായ സമ്മാനം കണ്ടെത്തി – ഒരു കുട്ടിയാന. ഗ്രാൻബിയിലെ മൃഗശാലയിലേക്കു കുട്ടികൾക്കായി ഒരു ആനയെ വേണമെന്ന് 1953ൽ കാനഡക്കാരനായ പീറ്റർ ആർ മറൈക്ക് എന്ന ബാലൻ നെഹ്റുവിനു കത്തെഴുതിയതിനെ തുടർന്നായിരുന്നു ചാച്ചാജിയുടെ സമ്മാനം. ഇവിടെ കുട്ടികൾ ഇതുവരെ ആനയെ കണ്ടിട്ടില്ലെന്നായിരുന്നു പീറ്ററിന്റെ കത്തിൽ.
സമ്മാനം ആനയായതുകൊണ്ടു കേന്ദ്രസർക്കാരിന്റെ അന്വേഷണം കേരളത്തിലെത്തി. കൊച്ചി വില്ലിങ്ഡൺ ദ്വീപിലെ ജയ് ഹിന്ദ് ഏജൻസീസിനാണ് ആനയെ കയറ്റി അയയ്ക്കാനുള്ള കരാർ ലഭിച്ചത്. ആനയ്‌ക്കൊപ്പം അയയ്ക്കാൻ ഇംഗ്ലിഷ് അറിയാവുന്ന പാപ്പാൻ വേണം എന്നായിരുന്നു സർക്കാരിന്റെ നിർദേശം. ഒന്നര മാസത്തെ കപ്പൽയാത്രയ്ക്കിടെ ആനയെ അത്യാവശ്യം ഇംഗ്ലിഷ് പഠിപ്പിച്ച് കാനഡയിലെ മൃഗശാലയ്‌ക്കു കൈമാറണം.
നിലമ്പൂർ വനത്തിൽനിന്നു വനംവകുപ്പിനു കിട്ടിയ അംബികയ്‌ക്കു മൂന്നു വയസ്സാണു പ്രായം. അവൾ വളർന്നത് അവിടെ സർക്കാർ തടി ഡിപ്പോയിൽ. ഇംഗ്ലിഷ് അറിയാവുന്ന പാപ്പാനെ കണ്ടെത്തുക പ്രായോഗികമല്ലെന്ന് ഏജൻസിക്ക് ആദ്യമേതന്നെ തോന്നി. കാലം 1955 ആണെന്നോർക്കണം. അങ്ങനെയാണ് അടൂർ മണ്ണിക്കോയിക്കൽ എം.ഒ.വർഗീസ് എന്ന ഇരുപത്തിനാലുകാരൻ ആ ദൗത്യം ഏറ്റെടുക്കുന്നത്. ജയ് ഹിന്ദിലെതന്നെ ഉദ്യോഗസ്ഥനായിരുന്നു വർഗീസ് അന്ന്.
‘‘പ്രായത്തിന്റെ ചോരത്തിളപ്പ്; യൂറോപ്പ് കാണാനുള്ള സുവർണാവസരം.’’ – കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ എൺപത്തിയാറു വയസ്സിന്റെ ചുറുചുറുക്കിൽ വർഗീസ് ഒരു സാഹസിക യാത്രയുടെ കരിയോർമകളെ തേച്ചുമിനുക്കി.
ഞാൻ അംബികയെ കാണാൻ നിലമ്പൂരിലെത്തുമ്പോൾ പാപ്പാൻമാർക്ക് എന്നോടു ദേഷ്യമായിരുന്നു. അവരുടെ അവസരം ഞാൻ കളഞ്ഞതിന്റെ ദേഷ്യം. എന്നാൽ, വനംവകുപ്പിലെ ഉദ്യോഗസ്ഥർ എന്നെ സഹായിച്ചു. അംബിക ആകട്ടെ, എന്നെ മൈൻഡ് ചെയ്‌തില്ല. അവൾ നാട്ടാനയാണെങ്കിലും കാടിന്റെ എല്ലാ സൗഭാഗ്യത്തിലും വളരുന്ന കാലം.
കൊച്ചി തുറമുഖത്തുനിന്ന് അംബിക കപ്പൽകയറുന്നതു കാണാൻ മാധ്യമങ്ങളുടെ പടതന്നെ എത്തിയിരുന്നു. സിറ്റി ഓഫ് സ്റ്റഫോർഡ് എന്ന ബ്രിട്ടിഷ് ചരക്കുകപ്പലിലായിരുന്നു യാത്ര. അംബികയെ എടുത്തുയർത്താനുള്ള ക്രെയിൻ റെഡിയായി നിൽക്കുന്നു. നിലമ്പൂർ കാടിന്റെ സ്വച്ഛതയിൽ വളർന്ന അംബിക നഗരജീവിതത്തിന്റെ യന്ത്രക്കൈകൾ കണ്ടു വിരണ്ടു. അവൾ കുതറിയോടി. വേലിയിറക്കമായതിനാൽ കപ്പൽ പുറപ്പെടാൻ വൈകി. കപ്പൽത്തട്ടിൽ അവൾക്കുള്ള വയ്ക്കോലും പനമ്പട്ടകളും പുല്ലുമെല്ലാം റെഡി. 1955 ഓഗസ്റ്റ് പതിനൊന്നിന് അംബികയുമായി കപ്പൽ യാത്രതിരിച്ചു. അഴിമുഖം വിട്ടപ്പോൾ അവൾ ജനിച്ച മണ്ണിലേക്കു ദൈന്യതയോടെ ഒരിക്കൽക്കൂടി നോക്കി. ഇത്രയും മനോഹരമായ എന്റെ ജൻമനാട്ടിൽനിന്ന് എന്നെ വേർപെടുത്തുകയാണോ എന്ന് അവളുടെ മനസ്സു ചോദിച്ചതുപോലെ.
വേമ്പനാട്ടുകായലിൽനിന്ന് അറബിക്കടലിലേക്കുള്ള ആദ്യ ഇളക്കത്തിൽത്തന്നെ അവൾ വീണു. എല്ലാവർക്കും പരിഭ്രാന്തിയായി. ഞാൻ ആൾക്കൂട്ടത്തിനു നടുവിൽ നിസ്സഹായനെപ്പോലെ നിന്നു. ആദ്യത്തെ ആറു ദിവസം തുള്ളിവെള്ളം കുടിച്ചില്ല. എനിക്കും അവൾക്കും കടൽച്ചൊരുക്കു പിടിപെട്ടു. ക്രമേണ അവൾ കപ്പലിൽ ബാലൻസ് ചെയ്യാൻ പഠിച്ചു. എന്നോടുള്ള അടുപ്പവും വർധിച്ചു. ഞാൻ അടുത്തു ചെല്ലുമ്പോൾ തുമ്പിക്കൈ നീട്ടി സ്നേഹപ്രകടനം. കുറച്ചു ദിവസത്തിനുള്ളിൽത്തന്നെ ഡെക്കിൽ സൂക്ഷിച്ച പുല്ലിനു തീപിടിച്ചു. എല്ലാം എടുത്തു കടലിലിട്ടു. അവളുടെ ഒരു മാസത്തെ ഭക്ഷണം കടൽ തിന്നു. പിന്നെ ഞങ്ങൾക്കുള്ള കേക്കും റൊട്ടിയുമെല്ലാം അവൾക്കു നൽകി; കുറച്ചു വയ്ക്കോലും.
ഏഡൻ തുറമുഖത്താണ് ആദ്യം കപ്പലടുപ്പിച്ചത്. ഏഴു ദിവസത്തെ യാത്രയ്ക്കൊടുവിൽ ഏഡന്റെ മലനിരകളിലെ വെളിച്ചം ദൂരെ നിന്നു കണ്ടത് അംബികയെ ആഹ്ലാദിപ്പിച്ചു. അവൾ ചിന്നംവിളിച്ചു. വലിയ ക്രെയിനുകളുടെ തലപ്പൊക്കങ്ങൾക്കു നടുവിൽ ഞങ്ങളുടെ കപ്പലടുത്തു. തേയിലയും കൽക്കരിയും വാങ്ങാൻ വിദേശികളെത്തി. അവർ അംബികയെ കൗതുകപൂർവം നോക്കി. ഇതു കരയാനയാണെന്നും കടലാനയാണെന്നും അറബികൾ തമ്മിൽ തർക്കിക്കുന്നതു ഞാൻ കേട്ടു.
ഞങ്ങളുടെ ക്യാപ്റ്റൻ ബ്രാഡ്ബെറി അംബികയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉപഹാരം ഉലയാതിരിക്കാൻ പലപ്പോഴും അതീവ ശ്രദ്ധയിലാണ് അദ്ദേഹം കപ്പലോടിച്ചത്. സൂയസ് കനാൽ എത്തിയപ്പോൾ കപ്പലോടിക്കാൻ പുതിയൊരു കപ്പിത്താനെത്തി. അതാണു സൂയസിന്റെ രീതി. കൂടുതൽ ജാഗ്രത വേണം അവിടെ. 80 അടി വീതിയുള്ള സൂയസിൽ കര ഇടിയാതിരിക്കാൻ പരിശീലനം സിദ്ധിച്ച പൈലറ്റുമാർ കപ്പലിന്റെ ചുമതലയേറ്റെടുക്കും. മെഡിറ്ററേനിയനും ജിബ്രാൾട്ടറും കടന്ന് അറ്റ്ലാന്റിക്കിലെത്തിയപ്പോൾ കടലിന്റെ പ്രൗഢി വ്യക്തമായി. കടൽ ക്ഷോഭിക്കുന്ന ദിവസം അലമാരയിലെ പാത്രങ്ങളെല്ലാം താഴെ വീണ് ഉടയും. പാചകവും അസാധ്യം. കോൾഡ് മീറ്റ് കഴിച്ച് ആറു ദിവസംവരെ കഴിഞ്ഞു. അറ്റ്ലാന്റിക്കിലൂടെ കടന്നുപോകുമ്പോഴായിരുന്നു അംബികയുടെ മൂന്നാം പിറന്നാൾ. ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. കടലുമായി അവൾ എളുപ്പം പൊരുത്തപ്പെട്ടു. നമ്മൾ മനുഷ്യർ കരയറിയുന്നത് ദൂരെ പൊട്ടുപോലെ കാണുന്ന വൈദ്യുത വിളക്കുകൾ കാണുമ്പോഴാണ്. അംബിക പക്ഷേ, കരയുടെ സാന്നിധ്യം നേരത്തേ അറിഞ്ഞു. അവളുടെ മാറ്റത്തിൽനിന്നു ഞാനും കരയുടെ വരവറിഞ്ഞു.
9300 മൈലും 42 ദിവസവും പിന്നിട്ട് സെപ്റ്റംബർ 23നു കപ്പൽ കാനഡയിലെ ക്യുബെക് സെന്റ് ജോൺസ് തുറമുഖത്തെത്തി. കപ്പലിറങ്ങിയ ഞാനും അംബികയും അവിടെ നാട്ടുപത്രങ്ങളുടെ ഒന്നാം പേജിലെത്തി. ടെലിവിഷൻ ചാനലുകളിൽ എന്റെ അഭിമുഖവും വന്നു. അവിടെനിന്നു ട്രെയിനിലും കപ്പലിലും യാത്രചെയ്താണ് ഗ്രാൻബി മൃഗശാലയിലെത്തിയത്. എല്ലായിടത്തും വലിയ ജനക്കൂട്ടം. അവിടെ ഇന്ത്യൻ താപനിലയ്ക്കനുസരിച്ച് എയർകണ്ടിഷൻ ചെയ്ത കൂട്ടിലായിരുന്നു താമസം. രണ്ടാം ദിവസം മുറിയിലേക്കു വന്ന ഫോൺ എന്നെ പരിഭ്രാന്തനാക്കി. ഓടിപ്പിടിച്ചു മൃഗശാലയിലെത്തുമ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു. അംബികയുടെ പുതിയ പരിശീലകനാകാൻ വന്ന സായിപ്പിനെ അവൾ തുമ്പിക്കൈക്ക് അടിച്ചു നിലത്തു വീഴിച്ചിരിക്കുന്നു. ആനക്കാരന്റെ ജോലി അനായാസമാണെന്നു കരുതിയ ആ മൃഗശിക്ഷകൻ പോയ വഴി കണ്ടില്ല.
ഞാൻ കുറച്ചു ദിവസംകൂടി അവിടെ നിന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയുടെ സ്നേഹസ്മരണയിൽ ഒരിക്കൽക്കൂടി അവളുടെ തുമ്പിക്കൈയിൽ തലോടി ഞാൻ മടങ്ങി. അവൾ പുതിയ പരിശീലകനും ഭക്ഷണ രീതികളുമായി ഇണങ്ങി. ലണ്ടൻ വഴിയായിരുന്നു എന്റെ മടക്കം. അന്നു ബ്രിട്ടിഷ് ഹൈക്കമ്മിഷണർ വിജയലക്ഷ്മി പണ്ഡിറ്റാണ്.
‘എ മഹൗട്ട് ഈസ് കമിങ് ഫ്രം ഇന്ത്യ, അറേഞ്ച് എ റൂം’ എന്നതാണ് ഹൈക്കമ്മിഷനു ലഭിച്ച സന്ദേശം. അതുകൊണ്ടാകണം അവർ എനിക്കൊരു തല്ലിപ്പൊളി മുറിയാണ് ഒരുക്കിയത്. ഞാൻ നേരിട്ടു പോയി പരാതി പറഞ്ഞപ്പോൾ നല്ല മുറിയിലേക്കു മാറ്റി. എനിക്ക് ഒരു യൂറോപ്യൻ യാത്ര തരപ്പെട്ടുവെന്നതൊഴിച്ചാൽ പ്രതിഫലമൊന്നുമില്ലായിരുന്നു. യാത്ര പുറപ്പെടുമ്പോൾ പോക്കറ്റിൽ രണ്ടു രൂപയുണ്ടായിരുന്നു. ചെലവെല്ലാം ഇന്ത്യൻ സർക്കാരാണു വഹിച്ചത്. നാട്ടിൽ മടങ്ങിയെത്തിയപ്പോൾ കമ്പനി 100 രൂപ ശമ്പളം 125 രൂപയാക്കി ഉയർത്തി.
കൊച്ചി പനമ്പിള്ളി നഗറിൽ വെസ്റ്റ് എൻഡ് ടയേഴ്സിന്റെ ഒന്നാം പാപ്പാനാണ് ഇപ്പോൾ താനെന്നു വർഗീസ് പറയും. സമൂഹ മാധ്യമങ്ങൾവഴി സുഹൃത്തുക്കളുമായി അടുത്ത ബന്ധം. ഭാര്യ ഓമനയ്ക്കും മകൻ ബെന്നിക്കുമൊപ്പം ഏറക്കുറെ വിശ്രമജീവിതം. അംബിക ഇപ്പോഴും ഗ്രാൻബി മൃഗശാലയിലുണ്ടോ എന്നു വർഗീസ് അന്വേഷിച്ചിരുന്നു. 1985 വരെ അംബിക അവിടെ ഉണ്ടായിരുന്നുവെന്നാണു രേഖകൾ പറയുന്നത്. പിന്നീടു മറ്റേതെങ്കിലും മൃഗശാലയിലേക്കു മാറ്റിയോ? അതോ, ഈ ലോകംതന്നെവിട്ടു പോയോ? – വർഗീസിന്റെ അന്വേഷണത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല.