മുറിയിലിരുന്നു മന്ത്രി കെ.കെ.ശൈലജ ബെല്ല് അമർത്തിയെങ്കിലും സർക്കാർ ഗെസ്റ്റ് ഹൗസ് ജീവനക്കാർ വിളി കേട്ടില്ല. മന്ത്രി വീണ്ടും വീണ്ടും ബെല്ലടിക്കുന്നു. ജീവനക്കാർ വരുന്നതേയില്ല. അര മണിക്കൂറിനു ശേഷം മുറിക്കു പുറത്തെത്തി ചൂടായപ്പോഴാണ് ഇക്കാര്യം ജീവനക്കാർ അറിയുന്നത്. വില്ലനായത് പ്രവർത്തിക്കാത്ത സ്വിച്ച് ആണെന്നു മനസിലായതോടെ മന്ത്രിയും ഒന്നു തണുത്തു.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ആരോഗ്യമന്ത്രിയെ രോഷാകുലയാക്കിയ രംഗം. ജില്ലയിൽ ഏതാനും പരിപാടികളിൽ പങ്കെടുക്കാൻ പുലർച്ചെ ഗെസ്റ്റ് ഹൗസിൽ എത്തിയ മന്ത്രി രാവിലെ റൂമിലെ ആവശ്യങ്ങൾക്കായാണ് ജീവനക്കാരെ വിളിച്ചത്. പല തവണ ബെൽ സ്വിച്ച് അമർത്തിയെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ തന്റെ പഴ്സനൽ ജീവനക്കാരെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവരും പ്രഭാതകൃത്യങ്ങളുടെ തിരക്കിലായിരുന്നു. പിന്നീട് റിസപ്ഷനിലെത്തി മന്ത്രി രോഷാകുലയായതോടെയാണു സ്വിച്ച് പ്രവർത്തിക്കാത്ത വിവരം ജീവനക്കാരും തിരിച്ചറിഞ്ഞത്.
സ്വിച്ച് അമർത്തുമ്പോൾ റിസപ്ഷനിൽ ബെൽ മുഴങ്ങുകയും ചുവപ്പ് ലൈറ്റ് തെളിയുകയുമാണു ചെയ്യുക. മന്ത്രി രാവിലത്തെ പരിപാടികൾക്കു പോയതിനു പിന്നാലെ വിവരം അറിഞ്ഞ് മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരെത്തി സ്വിച്ചിന്റെ തകരാർ പരിഹരിച്ചു.
ഇവിടെയുള്ള എട്ടു മുറികളിലും ഇപ്പോഴും ഫോണോ ഇന്റർകോമോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ബെല്ലടിക്കാതെ നിവൃത്തിയില്ല. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ തലേന്ന് ഗെസ്റ്റ് ഹൗസിൽ തങ്ങിയ മന്ത്രി കെ.ടി. ജലീൽ എയർ കണ്ടീഷണറിന്റെ സ്റ്റെബിലൈസറിൽ നിന്നു തീയും പുകയും കണ്ട് രാത്രി മുറി മാറി താമസിക്കേണ്ടി വന്നിരുന്നു.
ടൂറിസം വകുപ്പിനു കീഴിലുള്ള ഗെസ്റ്റ് ഹൗസിൽ തങ്ങാനെത്തിയ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനു വേണ്ടി ജീവനക്കാർ ഹീറ്റർ ഓൺ ചെയ്തപ്പോൾ കുളിരു കോരുന്ന വെള്ളം ലഭിച്ചത് ഏതാനും നാൾ മുൻപാണ.്ഹീ റ്റർ തകരാറിലാണെന്നു മനസിലാക്കിയ മന്ത്രി, പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി.
ഡപ്യൂട്ടി സ്പീക്കർ വി. ശശി താമസിക്കാനെത്തിയ ദിവസം രാത്രി വൈദ്യുതി നിലച്ചതോടെ താമസം കെഎസ്ഇബി ഐബിയിലേക്കു മാറ്റേണ്ടി വന്നതാണു മറ്റൊരു സംഭവം. കെഎസ്ഇബിയുടെ അറ്റകുറ്റപ്പണിയാണു അന്നു വില്ലനായത്.