ബ്യൂറോക്രസിയിൽ നിന്നും പൊളിറ്റിക്സിലേക്ക് മാറിയെങ്കിലും കിരൺബേദി പഴയ കിരൺബേദി ഐപിഎസ് തന്നെ. പൊലീസ് യൂണിഫോം അഴിച്ചുവച്ച് പുതുച്ചേരിയുടെ ഗവർണറുടെ കുപ്പായമണിഞ്ഞെങ്കിലും പഴയ ശൗര്യത്തിന് യാതൊരു കുറവുമില്ലെന്ന് തെളിയിക്കുന്നതാണ് കിരൺബേദി ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ.
പുതുച്ചേരിയിലെ രാത്രികളിൽ സ്ത്രീകൾ സുരക്ഷിതരാണോ എന്ന് അറിയാൻ ഗവർണർ തന്നെ സ്കൂട്ടറിൽ പട്രോളിങിന് ഇറങ്ങി. ആളെ തിരിച്ചറിയാതിരിക്കാൻ സീറ്റിൽ ദുപ്പട്ടകൊണ്ട് തലമറച്ച് പിൻസീറ്റിലിരിക്കുന്ന കിരൺബേദിയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്. പട്രോളിങിന്റെ വീഡിയോയും ബേദി പങ്കുവച്ചു.
തന്റെ നിരീക്ഷണത്തിൽ പുതുച്ചേരി രാത്രിയിലും സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നും. രാത്രിയാത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ എന്ന് അറിയാനാണ് മറ്റൊരു സ്ത്രീയോടൊപ്പം സ്ക്കൂട്ടറിൽ യാത്രനടത്തിയതെന്നും കിരൺബേദി കുറിച്ചു. ചിലപ്രദേശങ്ങളിലേക്ക് സുരക്ഷവിന്യസിക്കേണ്ട ആവശ്യമുള്ളത് നിരീക്ഷണത്തിൽ തിരിച്ചറിഞ്ഞെന്നും ഐപിഎസ് ഓഫീസർ കൂടിയായിരുന്ന പുതുച്ചേരി ഗവർണർ വ്യക്തമാക്കി.
ചിത്രത്തിന് താഴെ ഹെൽമെറ്റ് ഉപയോഗികാതെയുള്ള യാത്ര അപകടമാണെന്ന് ചിലരെങ്കിലും കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഹെൽമെറ്റിനല്ല പ്രസക്തി യാത്രയുടെ ലക്ഷ്യത്തിനാണെന്ന് എതിർവാദങ്ങളും ഉയരുന്നുണ്ട്.