ഈ വള ഉണ്ടെങ്കിൽ പെൺകുട്ടികൾക്കിനി ധൈര്യമായി പുറത്തിറങ്ങാം. ഉറ്റവരുടെ സഹായം ഒപ്പമുണ്ടെന്ന ധൈര്യം. അലങ്കാരമായി അണിഞ്ഞിരുന്ന വള സുരക്ഷയുടെ കവചമായി രൂപപ്പെടുത്തി ‘ഷീ ഗാർഡ്’ എന്ന പേരിൽ നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണു രൂപപ്പെടുത്തിയത്.
അടിയന്തര സാഹചര്യം ഉണ്ടായാൽ വളയിലെ സുരക്ഷാബട്ടൺ അമർത്തുകയെ വേണ്ടു. ഒരേസമയം വേണ്ടപ്പെട്ട ബന്ധുക്കൾക്ക് ഉൾപ്പെടെ വളയിൽ നിന്ന് അപായ സൂചനാ സന്ദേശം പായും. ശല്യം ചെയ്യുന്നവരുടെ ശബ്ദവും ദൃശ്യങ്ങളും പകർത്തും. വള ധരിച്ചയാൾ എവിടെയാണു നിൽക്കുന്നതെന്നു കൃത്യമായി അറിയാനാകുന്നതോടെ ബന്ധുക്കൾക്ക് ഉടൻ സഹായം എത്തിക്കാനാകും.
യുവനടി ആക്രമിക്കപ്പെട്ട സംഭവമാണു വിദ്യാർഥിനികൾക്ക് ഇത്തരത്തിലൊരു വള നിർമിക്കാൻ പ്രചോദനമായത്. അക്രമികൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയാണ് ആദ്യം ചെയ്യുക. കയ്യിൽ അണിയുന്ന വളയിൽ സുരക്ഷാ മാർഗങ്ങൾ കൊണ്ടുവരാമെന്ന ചിന്തയാണു ഷീഗാർഡ് വളയ്ക്കു രൂപം നൽകിയത്.
നൈപുണ്യ ബിസിനസ് സ്കൂളിലെ വിദ്യാർഥിനികളായ സാമന്ത വർഗീസ്, ശാലിനി പോൾ, സോണ സേവ്യർ, മിന്നു മോൾ സേവ്യർ എന്നിവരാണ് ശിൽപികൾ. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിൽ (ജിപിഎസ്) ട്രാക്കർ സൗകര്യത്തോടെയാണ് വളയുടെ പ്രവർത്തനം. ആൻഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് പ്രവർത്തനം. സിം ഇടാനാകും. കൂടാതെ ബ്ലൂടൂത്ത്, ഡിജിറ്റൽ വോയ്സ്, വിഡിയോ റെക്കോർഡിങ് സൗകര്യങ്ങളുണ്ട്.
രണ്ട് ജിബി ഇന്റേണൽ മെമ്മറിയുണ്ട്. എ2300 എംഎഎച്ച് ബാറ്ററി ഉള്ളതിനാൽ 48 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും. ബിസിനസ് സ്കൂളിന്റെ അമരക്കാരായ ഫാ. സജി പീറ്റർ, ഫാ. ഡോ. പോൾ കൈത്തോട്ടുങ്കൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ വിദ്യാർഥികൾക്കു പൂർണപിന്തുണ നൽകി.