കണ്ണാടിയില്ലെന്ന കാരണം പറഞ്ഞു ലോഫ്ലോർ എസി വോൾവോ ബസ് ഇനി മുതൽ ഓടാതിരിക്കില്ല. കാൽ ലക്ഷം രൂപ വിലപിടിപ്പുള്ള വശത്തെ കണ്ണാടി (റയർവ്യൂ മിറർ) നഷ്ടപ്പെട്ടാൽ വെറും 1,000 രൂപ ചെലവഴിച്ചു ഹരിപ്പാട് അകംകുടി ആശാരിപറമ്പിൽ വീട്ടിൽ പി.രമേശൻ (52) രൂപകൽപ്പന ചെയ്ത കണ്ണാടിയുംവച്ചു ലോഫ്ലോർ എസി ബസിന് ഓടാം.
കെഎസ്ആർടിസി ബസുകളുടെ പണിക്കു വേണ്ടിവരുന്ന ജാക്കി സ്വന്തമായി രൂപകൽപ്പന ചെയ്തു രമേശൻ നേരത്തെ പ്രശംസ നേടിയിട്ടുണ്ട്. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ മെക്കാനിക്കൽ വിഭാഗത്തിൽ കൊല്ലപ്പണി ഉദ്യോഗസ്ഥനായ രമേശൻ അവിടുത്തെ രണ്ടു ലോഫ്ലോർ ബസുകൾക്ക് കണ്ണാടി നിർമിച്ചു വച്ചതോടെയാണ് വീണ്ടും ശ്രദ്ധേയനായത്.
തുടർന്ന് തിരുവനന്തപുരം ഇഞ്ചക്കൽ ഡിപ്പോയിലെ ഒരു ബസിന്റെയും കണ്ണാടി മാറ്റി. ആലപ്പുഴയിലെ ആറ് ബസുകളുടെ കണ്ണാടി നഷ്ടപ്പെട്ടപ്പോൾ മാറ്റിവെയ്ക്കുന്നതിനായി ഇന്നലെ രമേശനെ വിളിച്ചുവരുത്തി. ഇന്നലെത്തന്നെ ആറു കണ്ണാടികളും മാറ്റിവച്ചു. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് രമേശൻ വഴി ഇന്നലെ മാത്രം 1.5 ലക്ഷം രൂപയുടെ ലാഭം.
കണ്ണാടി നശിച്ചാൽ മാറ്റിവയ്ക്കണമെങ്കിൽ എറണാകുളത്തോ തിരുവനന്തപുരത്തോ ബസ് എത്തിക്കണം. സാങ്കേതിക തടസങ്ങളെല്ലാം പരിഹരിച്ച് ബസ് കൊണ്ടുപോകുകയും തിരികെ എത്തിക്കുകയും ചെയ്യുന്നതിന് ദിവസങ്ങളെടുക്കും. ഓരോ ദിവസവും വോൾവോ ബസിന്റെ വരുമാന നഷ്ടം കുറഞ്ഞത് 35,000 രൂപയാണ്. ഇതും കണക്കിലെടുക്കുമ്പോൾ രമേശന്റെ കണ്ണാടിയിലൂടെ നേട്ടം ലക്ഷങ്ങളുടേതാണ്.