ഹരിപ്പാട് ∙ കുടുംബവീടിനു സമീപത്തെ തെങ്ങിൻതൈ കാണുമ്പോൾ രാജേഷിന്റെ മനസ്സിൽ എപ്പോഴുമൊരു ഞെട്ടലുണരും. പന്ത്രണ്ടു വർഷം മുൻപു ‘രാജേഷിന്റെ സംസ്കാരം’ നടത്തിയ ഭാഗമാണത്. ജയിൽ അധികൃതർക്കു പറ്റിയ പിഴവാണു രാജേഷിനെ അന്നു ‘പരേതനാക്കിയത്’. അബ്കാരി കേസിൽപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന രാജേഷ് ജയിൽ അധികൃതരുടെ കണക്കിൽ 2005 ജൂലൈയിൽ രോഗം മൂലം മരിച്ചു. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി വീട്ടിൽ എത്തിച്ച് ‘സംസ്കാരം നടത്തി’.
സഞ്ചയന കർമങ്ങളും നടത്തി. മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ ബന്ധുക്കളിൽ ചിലർ നേരിയ സംശയം പ്രകടിപ്പിച്ചെങ്കിലും, ജയിലിലുള്ളപ്പോൾ രാജേഷിനു വണ്ണം കൂടിയതാണെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. യഥാർഥത്തിൽ മരിച്ചതു തിരുവനന്തപുരം കളിയിക്കാവിള സ്വദേശി അനിൽകുമാറാണെന്നു വ്യക്തമായതു പിന്നീടുള്ള അന്വേഷണത്തിലാണ്. ജയിലിൽ രാജേഷിന്റെ നമ്പർ 7273, അനിൽകുമാറിന്റേത് 7372. നമ്പർ തെറ്റി രാജേഷിന്റെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. ജയിലിലുള്ളപ്പോഴേ ഈ പിഴവ് രാജേഷ് അറിയുകയും ചെയ്തു. പക്ഷേ, അനിൽ കുമാറിന്റെ ബന്ധുക്കളൊന്നും രാജേഷിന്റെ വീട്ടിൽ പിന്നീടു വന്നതേയില്ല.
ഒരു വർഷത്തെ ജയിൽവാസം കഴിഞ്ഞു വീട്ടിലെത്തിയ രാജേഷിനു കാണേണ്ടിവന്നതു ‘തന്നെ സംസ്കരിച്ച’ കുഴിമാടമായിരുന്നു. ആദ്യം അവിടെ വാഴ നട്ടിരുന്നു; പിന്നീടു തെങ്ങിൻതൈയും. പരിഹാസങ്ങൾ കൂരമ്പുകളായപ്പോൾ, ജീവിച്ചിരിക്കെ ‘പരേതനായ’ രാജേഷ് പൊതുചടങ്ങുകളിൽനിന്നു മാറിനിന്നു. ജയിൽ അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിച്ചതിനെ തുടർന്നു 15,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ‘രാജേഷിന്റെ സംസ്കാരച്ചടങ്ങിന്’ ചെലവായ തുകയായിരുന്നു ഇത്. മാംസപേശികൾ ശോഷിക്കുന്ന രോഗമുള്ള രാജഷിനു ബ്ലോക്ക് പഞ്ചായത്ത് മുച്ചക്രവാഹനം നൽകിയിരുന്നു. ഇതിൽ കുറെക്കാലം മത്സ്യക്കച്ചവടം നടത്തിയെങ്കിലും വാഹനത്തിന്റെ ചേസിസ് ഒടിഞ്ഞതിനാൽ അതും മുടങ്ങി.