വിശാലമായി പരന്നുകിടക്കുന്ന പുൽമൈതാനങ്ങളിൽ പലപ്പോഴും ഒരു അദ്ഭുത പ്രതിഭാസം നടക്കാറുണ്ട്. പലയിടത്തായി പുല്ലൊന്നും ഇല്ലാതെ വൃത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതാണത്. ചെറുതും വലുതുമായി പല വലുപ്പത്തിൽ ചിതറിക്കിടക്കുന്ന വൃത്തങ്ങൾ ആരാണ് നിർമിക്കുന്നതെന്നതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. നമീബിയയിലെ പുൽമൈതാനങ്ങളിൽ ഇത്തരത്തിലുള്ള ഒട്ടേറെ ‘നിഗൂഢ വൃത്തങ്ങൾ’ കണ്ടെത്തിയിട്ടുണ്ട്. ചില സൂക്ഷ്മജീവികളുടെ പ്രവർത്തനം കൊണ്ടാണ് ഇവ സംഭവിക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ അന്യഗ്രഹജീവികളുമായി പറക്കുംതളികകൾ വന്നിറങ്ങുമ്പോൾ വൃത്താകൃതിയിൽ പുല്ല് കരിയുന്നതാണെന്നാണ് ഇതുസംബന്ധിച്ച് ചിലരുടെ വിശ്വാസം. അതുകൊണ്ടാണ് അവിടെ പിന്നീട് പുല്ല് വളരാത്തതെന്നും അവർ പറയുന്നു. അതല്ല രണ്ടാം ലോകമഹായുദ്ധ കാലത്തെ വിഷബോംബുകളുടെ സ്വാധീനം കാരണം പുല്ല് വളരാത്തതാണെന്ന് വേറൊരു കൂട്ടർ.
ശാസ്ത്രജ്ഞരും നിഗൂഢതാസൈദ്ധാന്തികരും തമ്മിലുള്ള തർക്കം ഇങ്ങനെ മുറുകുമ്പോഴാണ് 2008ൽ മറ്റൊന്നു സംഭവിക്കുന്നത്. ഡെന്മാർക്കിൽ തീരത്തോടു ചേർന്ന് കടലിൽ വ്യാപകമായി ‘നിഗൂഢ വൃത്തങ്ങൾ’ പ്രത്യക്ഷപ്പെട്ടതായിരുന്നു അത്! ഭൗമോപരിതലത്തിലെ തങ്ങളുടെ ‘ലാൻഡിങ്’ കേന്ദ്രങ്ങൾ കണ്ടുപിടിക്കപ്പെട്ടതോടെ അന്യഗ്രഹജീവികൾ കടലിന്നടിയിലേക്ക് മാറിയെന്നായിരുന്നു അതോടെ വാദം ഉയർന്നത്. പക്ഷേ അതിനെയും ഗവേഷകർ ഖണ്ഡിച്ചു. കടലിന്നടിയിൽ സൾഫൈഡിന്റെ അളവ് കൂടിയതിനാൽ പായലുകൾ വൃത്താകൃതിയിൽ നഷ്ടപ്പെട്ടതായിരുന്നു പ്രശ്നം. കാർഷികമാലിന്യങ്ങളും കീടനാശിനിപ്രയോഗവുമെല്ലാമായിരുന്നു സൾഫൈഡിന്റെ അളവ് കൂടാൻ കാരണം. ഇത് കടൽപ്പായലുകൾ വളരുന്ന ചതുപ്പ് പ്രദേശത്ത് ചില പ്രത്യേക ‘പോയിന്റുകളിൽ’ കേന്ദ്രീകരിക്കപ്പെട്ടു. സൾഫൈഡ് നിറഞ്ഞ മണ്ണിലെ പായലുകളെല്ലാം വൃത്താകൃതിയിൽ നശിച്ചു പോയതാണ് അന്യഗ്രഹജീവികളുണ്ടാക്കിയതെന്ന് തെറ്റിദ്ധരിക്കപ്പെട്ടത്. പിന്നീട് പലയിടത്തും ഇത്തരം വൃത്തങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.