സാങ്കേതിക ലോകം അതിവേഗമാണ് കുതിക്കുന്നത്. വേണ്ടുവോളം ഇന്റർനെറ്റ് ഉപയോഗിക്കാൻ അത്യാധുനിക സ്മാർട്ട് ഡിവൈസുകൾ ലഭ്യമായി തുടങ്ങിയതോടെ ഒരു വിഭാഗം കുട്ടികളുടെ സമനില തന്നെ തെറ്റി. വെറുതെ ഇരിക്കുമ്പോൾ പോലും ഫോണിൽ കളിച്ചുക്കൊണ്ടിരിക്കുന്ന കുട്ടികളെയാണ് കാണുക. ആർക്കും ആരോടും സംസാരിക്കാനില്ലാത്ത കുട്ടികൾ ഇന്റർനെറ്റ് ലോകത്ത് കുത്തിയിരിക്കുന്നു. നേരത്തെ ഉറങ്ങിയിരുന്ന വിദ്യാർഥികൾ പോലും അർദ്ധരാത്രി വരെ സോഷ്യൽമീഡിയകളിലാണ്. അതെ, എല്ലാം സോഷ്യൽമീഡിയകളുടെ രഹസ്യമായ പരസ്യ മിഷനുകളാണെന്ന് പറയേണ്ടി വരും, നേരിട്ട് ബന്ധമില്ലെങ്കിൽ പോലും. ഇത്തരം മിഷനുകൾ ചിലപ്പോൾ ജീവനൊടുക്കുന്നതിലേക്ക് വരെ എത്തുന്നു, എല്ലാം സോഷ്യൽമീഡിയകളിൽ തന്നെ ലൈവ്. ഇതോടെ ഒരാളുടെ മിഷൻ അവസാനിക്കുന്നു.
ഫെയ്സ്ബുക്ക്, സ്കൈപ്പ് ലൈവിലൂടെ ലോകം മുഴുവന്‍ എന്തു ദൗത്യവും കാണിക്കുന്നത് പുതിയ മിഷനാണ്. ആത്മഹത്യ, പീഡനം, കയ്യിൽ മുറിവേൽപ്പിക്കൽ... എല്ലാം ഈ മിഷനിൽ ഉൾപ്പെടും. ആത്മഹത്യകൾ, കൊലപാതകങ്ങൾ, ലൈംഗിക പീഡനങ്ങള്‍, മുറിവേൽപ്പിക്കുന്നത് വരെ ഇങ്ങനെ ലൈവായി കാണിക്കുന്നവര്‍ കൂടിവരികയാണ്. ലൈവിന് സാധിക്കാത്തവർ ഫോട്ടോ ഷെയർ ചെയ്യുന്നു. തീര്‍ച്ചയായും ഇതും കില്ലർ മിഷൻ തന്നെയാണ്.
യുട്യൂബ്, പെരിസ്‌കോപ്പ്, ഫെയ്സ്ബുക്ക് ലൈവ് തുടങ്ങി സംവിധാനങ്ങൾ വഴിയാണ് സാധാരണയായി ഇത്തരം സംഭവങ്ങള്‍ ലൈവായി ടെലികാസ്റ്റ് ചെയ്യുന്നത്. മനസമാധാനം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ സോഷ്യൽമീഡിയയിലൂടെ ലൈവ് ചെയ്യുന്നത് പലപ്പോഴും തലവേദനയായി മാറുന്നുണ്ട്. എന്നാൽ ആത്മഹത്യയും അക്രമങ്ങളും പോലുള്ള ഇത്തരം സംഭവങ്ങള്‍ കാഴ്ചക്കാരില്‍ നിന്ന് മറയ്ക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിൽ ടെക് കമ്പനികൾ പരാജയമാണ്.
ബ്ലുവെയിൽ ഗെയിം പോലെ സോഷ്യൽമീഡിയ ലോകത്തും കില്ലർ മിഷനുകൾ നടക്കുന്നുണ്ട്. മിക്ക ലൈവ് ആത്മഹത്യകളും വേണ്ടപ്പെട്ടവരെ കാണിക്കാനുള്ള മിഷനായി കണക്കാക്കാം. കാരണം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽമീഡിയകളിൽ തന്നെയുണ്ട്. കേവലം ഒരു പോസ്റ്റിന്റെ പേരിൽ പോലും ആത്മഹത്യ നടന്നിട്ടുണ്ട്. പോസ്റ്റിനോടു പ്രതികരിക്കാൻ മിഷനായി ആത്മഹത്യ തന്നെ തിരഞ്ഞെടുത്തവരുണ്ട്.