ലോകത്തെ ഭീതിപ്പെടുത്തുന്ന ബ്ലുവെയ്‌ൽ ഗെയിം ശരിക്കും ഒരു ഗെയിമല്ലെന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ശരിക്കും ഡൗൺലോഡ് ചെയ്ത് കളിക്കുന്ന ഗെയിമോ, പ്ലേ സ്റ്റോർ, ഐസ്റ്റോർ പോലുള്ള ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന ആപ്പോ അല്ല. മറിച്ച് ചാറ്റ്, ഫോറങ്ങൾ, സോഷൽമീഡിയ വഴിയാണ് ഈ കില്ലർ മിഷൻ വ്യാപിക്കുന്നതും കണ്ടെത്തുന്നതും.
സോഷ്യൽമീഡിയകളിൽ നിന്നു തന്നെയാണ് മിക്കവരും ഈ മിഷനിലേക്കുള്ള വഴി കണ്ടെത്തിയിരിക്കുന്നത്. ബ്ലുവെയ്‌ൽ അഡ്മിനിസ്ട്രേഷൻമാരെ തേടിയുള്ള നിരവധി പോസ്റ്റുകൾ ഫെയ്സ്ബുക്കിലും മറ്റു ചില ഗെയിം ഫോറങ്ങളിലും കണ്ടെത്താനാകും. ഇവിടെ നിന്നാണ് ചിലർ സ്വയം അഡ്മിനിസ്ട്രേഷൻമാരായി ചമഞ്ഞ് കുട്ടികളെ കില്ലർ മിഷനിലേക്ക് നയിക്കുന്നത്.
ഇവർ ആദ്യം എത്തുന്നത് മെസഞ്ചറുകൾ, ചാറ്റ് ആപ്ലിക്കേഷനുകൾ വഴി തന്നെയാണ്. ആദ്യം ഒരു ലിങ്ക് അയച്ചു കൊടുക്കുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ അവർ ബ്ലുവെയിൽ വലയിൽ വീഴുന്നു. പിന്നീട് മിഷനുകൾ നൽകുന്നു. ഇതിനകം തന്നെ അവരുടെ സ്മാർട്ട്ഫോണുകൾ ബ്ലുവെയ്ൽ അഡ്മിനിസ്ട്രേറ്റർമാർ കയ്യിലെടുത്തിരിക്കും. പിന്നെ തുടർച്ചയായ ചാറ്റിങ്, മെസേജിങ്. ഇതോടെ മിഷനിൽ പങ്കെടുത്തവർ മാനസികമായി തകർന്നു ബ്ലുബെയ്ൽ അഡ്മിനിസ്ട്രേറ്റർക്ക് കീഴടങ്ങി നിർദ്ദേശങ്ങൾ ഓരോന്നായി പാലിക്കും. അവസാനം ജീവനൊടുക്കും. ഇതോടെ കില്ലർ മിഷൻ അവസാനിക്കുന്നു.
മനോജിനു സംഭവിച്ചത്
മരണത്തിലേക്കു വാ പിളർന്നിരിക്കുന്ന കൊലയാളി ഗെയിം ബ്ലൂ വെയിലിന് അടിപ്പെട്ടാണ് പതിനാറുകാരൻ മകൻ മരണത്തിലേക്ക് നടന്നുപോയതെന്ന് തിരുവനന്തപുരം സ്വദേശിനി അനു വെളിപ്പെടുത്തുമ്പോൾ, ഞെട്ടലോടെയാണ് കേരളം ഈ വാർത്തയ്ക്കു ചെവി കൊടുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേരുടെ ജീവൻ ഈ കൊലയാളി ഗെയിം കവർന്നെടുത്തിട്ടുണ്ടെങ്കിലും, നിനച്ചിരിക്കാത്ത നേരത്താണ് കേരളത്തെ ആശങ്കപ്പെടുത്തി ഇത്തരമൊരു വെളിപ്പെടുത്തൽ വരുന്നത്.
മരണത്തിനു മുൻപുള്ള മാസങ്ങളിൽ മനോജിന്റെ പ്രവർത്തികൾ ദുരൂഹമായിരുന്നുവെന്ന് അമ്മ അനു പറയുന്നു. ഇത്തരത്തിൽ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിർദേശങ്ങൾ വായിച്ചു നോക്കിയാണ് ഡൗൺലോഡ് ചെയ്തതെന്നും മകൻ പറഞ്ഞത് അനുവിന് ഓർമയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ് ഇവർ സംശയിക്കുന്നത്. നവംബറിനു ശേഷം മനോജിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നിരുന്നുവെന്നും അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. ബ്ലൂ വെയിൽ ഗെയിമിനെക്കുറിച്ചുള്ള വാർത്തകൾ സജീവമാവുകയും ഗെയിമിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വായിക്കുകയും ചെയ്തപ്പോഴാണ് മകന്റെ മരണത്തിൽ രക്ഷിതാക്കൾക്ക് സംശയം തോന്നിയത്.
ഒറ്റയ്ക്ക് ഒരിടത്തും പോകാറില്ലാത്ത മനോജിൽ ചില മാറ്റങ്ങൾ വന്നതായി അനു ഓർക്കുന്നു. സിനിമകൾക്ക് പോയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. എന്നാൽ, ഇതു കള്ളമാണെന്ന് പിന്നീടു മനസിലായി. സെമിത്തേരികളിലേക്കായിരുന്നു ഈ രാത്രി യാത്രകളത്രെ. ചോദിച്ചപ്പോൾ, അവിടെ നെഗറ്റീവ് എനർജിയാണോ പോസിറ്റീവ് എനർജിയാണോ ഉള്ളത് എന്നു നോക്കാനാണ് പോയത് എന്നായിരുന്നു മറുപടി. പ്രേത സിനിമകൾ കാണുന്നതും മരണ വീടുകളിൽ പോകുന്നതും മനോജ് പതിവാക്കിയിരുന്നു.
ഇടക്കാലത്ത് കടൽ കാണാൻ ശംഖുമുഖത്ത് പോയതും അനു ഓർക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര എന്നാണ് മനസിലാക്കാൻ സാധിച്ചത്. ജനുവരിയിൽ കയ്യിൽ കോമ്പസു കൊണ്ട് ‘എബിഐ’ എന്നു മുദ്രകുത്തി. ഒറ്റയ്ക്ക് സാധിക്കാത്തതിനാൽ സുഹൃത്തിനെക്കൊണ്ട് നിർബന്ധിച്ചാണ് ചെയ്യിച്ചത്. നീന്തൽ അറിയാത്ത മനോജ് പുഴയിലെ ചുഴിയുള്ള ഭാഗത്ത് ചാടുകയും അതിന്റെ വിഡിയോ സുഹൃത്തിനെക്കൊണ്ട് മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു.
ഒൻപതു മാസത്തിനിടെ വീട്ടുകാരുമായി അകലുകയും ചെയ്തു. പുലർച്ചെ അഞ്ചു മണിക്കാണ് മനോജ് ഉറങ്ങിയിരുന്നത്. എഴുന്നേൽക്കുമ്പോൾ രാവിലെ 11 കഴിയും. എന്താണ് വൈകുന്നത് എന്നു ചോദിച്ചാൽ, രാത്രി ചാറ്റ് ചെയ്യുകയായിരുന്നു എന്ന മറുപടിയാണ് ലഭിക്കുക. ഇതേക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോൾ കൂട്ടുകാരോടല്ല സംസാരിച്ചിരുന്നതെന്ന് വ്യക്തമായി. ഈ സമയമത്രയും മനോജ് ഫോണിൽ ബ്ലൂ വെയിൽ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ രക്ഷിതാക്കൾ സംശയിക്കുന്നത്. സുഹൃത്തുക്കളോട് മനോജ് ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെന്നും അനു പറയുന്നു.