ബ്ലൂവെയിൽ എന്ന മരണക്കളി ഭീതിപരത്തുന്നതോടൊപ്പം തന്നെ കൗതുകവും ആളുകൾക്കിടയിൽ വർദ്ധിപ്പിക്കുന്നുണ്ട്. ലിങ്ക് ഒന്ന് കിട്ടിയാൽ കളിച്ചു നോക്കാമായിരുന്നു, ഇത് എന്താണെന്ന് അറിയാമായിരുന്നു എന്നിങ്ങനെയുള്ള ആകാംഷ മൂലം ബ്ലൂവെയിലിനെ തേടിപ്പോകാനുള്ള പ്രവണത കുറച്ചുപേർക്ക് എങ്കിലും ഉണ്ട്. എന്നാൽ ഈ ആകാംഷ തന്നെയായിരിക്കും അവർ മുതലെടുക്കുന്നതും അവസാനം നിങ്ങളെ അപകടത്തിലേക്ക് എത്തിക്കുന്നതും.
ആപ്പ് പോലെ ഡൗൺലോഡ് ചെയ്യാൻ പറ്റില്ല എങ്കിലും ബ്ലൂവെയിലിനെക്കുറിച്ച് നിരന്തരം ഇന്റർനെറ്റിൽ തിരഞ്ഞാൽ അത് നിങ്ങളെത്തേടി വരും. മരണത്തിലേക്കും അപകടങ്ങളിലേക്കുമുള്ള പാതസ്വയം തിരഞ്ഞെടുക്കുന്നതിന് തുല്യമാണ് ഇത്തരം തിരയലുകൾ. താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ച് നമ്മുടെ അക്കൗണ്ടുകളിൽ നിന്ന് ഗൂഗിളിൽ കയറി തിരഞ്ഞുകഴിഞ്ഞ് വിൻഡോ ക്ലോസ് ചെയ്താലും പിന്നീട് സമൂഹമാധ്യമങ്ങളും മെയിലുകളും തുറക്കുമ്പോൾ ഇതേ വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ വരാറുണ്ട്. കുക്കീആഡുകളെന്നാണ് ഇവയെ വിളിക്കുന്നത്.
ഇതേരീതി തന്നെയാണ് ബ്ലൂവെയിലും സ്വീകരിച്ചിരിക്കുന്നത്. സേർച്ച് ചെയ്യുന്നവരെ തേടി ബ്ലൂവെയില്‍ എത്തും. രാവ് എന്നും പകലെന്നുമില്ലാതെ സമൂഹമാധ്യമങ്ങളും ഗെയിമുകളിലും വിഹരിക്കുന്ന കൗമാരമനസുകളെയാണ് ബ്ലൂവെയിൽ നോട്ടമിട്ടിരിക്കുന്നത്. രഹസ്യഗ്രൂപ്പുകൾ വഴിയാണ് ഇത് കൈകളിലെത്തുന്നത്.
സാധാരണ ഗെയിംപോലെ ഓൺലൈനിലോ, പ്ലേസ്റ്റോറിലോ തപ്പിയാൽ ബ്ലൂവെയ്ലിലെ കണ്ടെത്താനാകില്ലെന്ന് വിദഗ്ദർ പറയുന്നു. അതുകൊണ്ടുതന്നെ ഉറവിടം എവിടെയെന്നോ , സെർവർ പ്രവർത്തിപ്പിക്കുന്നത് എവിടെനിന്നാണെന്നോ അറിയാന്‍ സാധിക്കില്ല. ഇതേകാരണത്താൽ നിരോധനം എന്നത് അപ്രായോഗികമാണ്.
ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല. ഫോണലുള്ള സ്വകാര്യ വിവരങ്ങളൾ എല്ലാം ചോർത്തിയ ശേഷമാകും, ഗെയിമിലേക്ക് കുട്ടികളെ വിളിക്കുക. താൽപര്യം പ്രകടിപ്പിക്കാത്തവരെ ഭീഷണിപ്പെടുത്തി കളിയിലേക്ക് എത്തിക്കും. മാതാപിതാക്കളെ അപായപ്പെടുത്തും സഹോദരങ്ങളെ തട്ടിക്കൊണ്ടുപോകും തുടങ്ങിയതരത്തിലുള്ള ഭീഷണിയാണ് നടത്തുന്ന. സ്വതവേദുർബലഹൃദയരായിട്ടുള്ളവർ ഭീഷണിഭയന്ന് കളി തുടരും. പ്രായം, ആകാംഷ, സാഹസികതയോടുള്ള പ്രിയം, ഒറ്റപ്പെടൽ എന്നിവയെല്ലാം ഈ മരണക്കളിയിലോട്ടു നയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
താൽപര്യംകൊണ്ടോ, ഭീഷണിമൂലമോ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക്, ഗെയിംമാസ്റ്റർ പുതിയ ചലഞ്ച് അഥവാ വെല്ലുവിളി നൽകും. പൊതുവേ ഒറ്റപെടൽ പോലെയുള്ള മാനസികസംഘർഷങ്ങൾ അനുഭവിക്കുന്ന കുട്ടികളാണ് ഗെയിമിന്റെ വലയത്തിൽ വീഴുന്നത്. ഒറ്റപ്പെടലിൽ നിന്നും ആത്മവിശ്വാസമില്ലായ്മയിൽ നിന്നുമുള്ള മോചനമെന്ന നിലയിലായിരിക്കും പലരും കളിച്ചുതുടങ്ങുക. ചലഞ്ചുകൾ വിജയിക്കുന്നവർക്ക് പ്രോത്സാഹനവും നൽകും. മറ്റുള്ളവരിൽ നിന്നും കിട്ടാത്ത പ്രശംസ അജ്ഞാതനായ ഒരാളിൽ നിന്നും കിട്ടുമ്പോൾ കളിക്കാനുള്ള പ്രേരണകൂടും.
ആദ്യഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരയ്ക്കൻ ആവശ്യപ്പെടും. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂവെയ്ല്‍ കളിക്കേണ്ടത്. പിന്നെ, സാഹസികതയും, പ്രേതസിനിമകൾ കാണുന്നതിലുമൊക്കെ കാര്യങ്ങൾ എത്തും. ഇതിൻറെ സെൽഫി ദൃശ്യങ്ങൾ ഗെയിംമാസ്റ്റർക്ക് തെളിവായി അയച്ചുകൊടുക്കണം. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കളി കാര്യമാകും. അപ്പോഴേക്കും കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്റർ മാത്രമായിരിക്കും. മാസ്റ്ററുടെ നിർദേശങ്ങൾമാത്രം അതേപടി അനുസരിക്കുന്ന ഒരുപാവയെ പോലെയാകും പിന്നെ ഈ കൗമാരക്കാർ. ഒന്നരമാസം പിന്നിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് അവർ സ്വയംഅടുക്കും. മാസ്റ്റർ നിർദേശിക്കുന്ന രീതിയിൽ ജീവനൊടുക്കും
ഇൻറർനെറ്റ് ധാരാളമായി ഉപയോഗിക്കുന്ന കൗമാരക്കാരിലേക്ക് ബ്ലൂവെയ്ൽ നേരിട്ടെത്തുകയാണ്. അതും അവരുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കിയശേഷം. പ്രതിരോധം- ജാഗ്രതമാത്രം.