യൂറോപ്പിലെ ജനങ്ങളിൽ 30 മുതൽ 60 ശതമാനത്തെ വരെ കൊന്നൊടുക്കിയ ഒരു രോഗം പെയ്തിറങ്ങിയിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. പ്ലേഗ് എന്ന ആ ‘കറുത്ത മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിയേണ്ടി വന്നത് 20 കോടിയിലേറെ പേർക്കായിരുന്നു. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. 1793ൽ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളിൽ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടർന്നുപിടിക്കാനും തുടങ്ങി. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്കു മുന്നിൽ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ.
ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി വമ്പൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപിൽ ഉപേക്ഷിച്ച് അധികൃതർ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതജീവിതത്തിനൊടുവിൽ എത്ര പേർ യഥാർഥത്തിൽ അവിടെ മരിച്ചുവീണുവെന്നതിന് ഇപ്പോഴും ഔദ്യോഗിക കണക്കില്ല. പക്ഷേ പൊവേലിയയിലെ മേൽമണ്ണിന്റെ പാതിയും അഴുകിപ്പൊടിഞ്ഞ മനുഷ്യശരീരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നൂറ്റാണ്ടുകൾക്കു മുൻപേ പൊവേലിയയിൽ ആൾതാമസമുണ്ടായിരുന്നു. പിന്നീട് പലരും കീഴടക്കി ഇവിടത്തെ ജനങ്ങളെയെല്ലാം ആട്ടിപ്പായിച്ചു. വെനീസിലേക്കു വരുന്ന കപ്പലുകളെ നിരീക്ഷിക്കാനായി വാച്ച് ടവറും ഏതാനും വമ്പൻ കോട്ടകളും ഇവിടെ പണികഴിപ്പിച്ചതോടെയാണ് പിന്നെയും ദ്വീപിൽ ആൾതാമസമുണ്ടായത്. പക്ഷേ പ്ലേഗ് ബാധിതരെ കൂട്ടത്തോടെ കുഴിച്ചിട്ടതോടെ വെനീസ് അധികൃതർ പൂർണമായും ദ്വീപിനെ കയ്യൊഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭയാനകമായ ദ്വീപ് എന്ന കുപ്രസിദ്ധിയോടെയാണ് പൊവേലിയ നിലനിൽക്കുന്നത്. സാഹസികത മൂത്ത് ആർക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കിൽ പ്രദേശവാസികൾ ആരും തയാറാകില്ല. ഇനി ബോട്ട് കിട്ടണമെങ്കിൽ വൻതുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും കാത്തു നിൽക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകൾ സ്ഥലം വിടും. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല– ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപിൽ അലയുന്നത്. ലോകപ്രശസ്തരായ പ്രേതാന്വേഷകർക്ക് അവർ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങൾ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപിൽ നിന്നാണെന്നാണ് പറയുന്നത്. അത്രയേറെ പ്രേതാനുഭവങ്ങളുണ്ടായിട്ടുണ്ട് സാധാരണക്കാർക്കും പാരാനോർമൽ ഗവേഷകർക്കും.