ഹിമാലയത്തിലേക്കുള്ള മോട്ടോർസൈക്കിൾ യാത്രയിൽ 500 സിസി എൻജിൻ മാത്രമായിരുന്നില്ല, മിനി അഗസ്റ്റിൻ എന്ന മലയാളി വനിതയുടെ കരുത്ത്. അമ്പത്തൊന്നാം വയസ്സിൽ മണാലിയും സർച്ചുവും ഖാർദുങ്‌ലാപാസുമെല്ലാം കടന്ന് ലേയിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന അറുപതുപേരും അഭിനന്ദിച്ചത് മിനിയുടെ മനക്കരുത്തിനെയാണ്. മഞ്ഞിനെയും മണ്ണിടിച്ചിലിനെയും തോൽപിച്ചു സ്വപ്നഭൂമിയിലെത്തിനിന്ന പെൺകരുത്തിനെ. കോട്ടയത്തു ജനിച്ച് കോയമ്പത്തൂരിൽ വളർന്ന മിനി ഇപ്പോൾ ചാലപ്പുറം കനറാ ബാങ്ക് റീജനൽ ഓഫിസിൽ സീനിയർ മാനേജരാണ്.
റോയൽ എൻഫീൽഡ് കഴിഞ്ഞമാസം സംഘടിപ്പിച്ച ഹിമാലയൻ ഒഡീസിയിൽ പങ്കെടുത്ത 61 അംഗ സംഘത്തിൽ മിനിയെ കൂടാതെ മൂന്നു വനിതകളുണ്ടായിരുന്നു. ഇരുചക്രവാഹനത്തിൽ ലേ യാത്ര നടത്തുന്ന വനിതകളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും 51 വയസ്സുള്ള വനിത ഇതാദ്യമായാണെന്നാണ് സംഘാടകർ പറയുന്നത്. ഡൽഹിയിൽ തുടങ്ങി ലേയിലെത്തി തിരികെ ചണ്ഡീഗഡിൽ അവസാനിച്ച 15 ദിവസത്തെ യാത്രയിൽ റോയൽ എൻഫീൽഡ് തണ്ടർബേഡിൽ പിന്നിട്ടത് 2400 കിലോമീറ്റർ. ജീവിതത്തിൽ ആദ്യമായി നടത്തിയ ഓഫ് റോഡ് റൈഡിൽ നേരിടാത്ത തടസ്സങ്ങളില്ല. കീലോങ്ങിനും സർച്ചുവിനുമിടയിൽ മണ്ണിടിച്ചിലുണ്ടായി. വഴിപുനർനിർമിച്ച് യാത്ര തുടരേണ്ട അവസ്ഥ. പലതവണ അരുവികൾ മുറിച്ചുകടന്നു. ഖാർദൂങ്‌ലാ പാസിൽ ശക്തമായ മഞ്ഞുവീഴ്ചയിൽ കുടുങ്ങി. 24 വർഷം തമിഴ്നാട്ടിലും കേരളത്തിലും ബംഗാളിലുമെല്ലാം ബൈക്കോടിച്ചിട്ടു വീണതിനേക്കാൾ കൂടുതൽതവണ നിലംപതിച്ചു.
സമുദ്രനിരപ്പിൽനിന്ന് 4300 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളിലെ യാത്ര പലപ്പോഴും ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാക്കി. ഒപ്പം രൂക്ഷമായ തണുപ്പും. ചിലപ്പോൾ യാത്ര രാത്രിയിലും തുടർന്നു. ടെന്റുകളിൽ താമസിക്കേണ്ടിവന്നു. സാഹസികതയ്ക്ക് പ്രായവും സ്ത്രീപുരുഷഭേദവുമില്ലെന്നു തെളിയിക്കുക എന്നലക്ഷ്യം കൂടിയുള്ളതിനാൽ ഓരോ തടസ്സത്തിനുമുന്നിലും മിനിയുടെ ആവേശം വർധിച്ചതേയുള്ളൂ.
24 വർഷം മുൻപ് ചെന്നൈയിലെ വഴികളിൽ ഭർത്താവ് ബിജു പോളിന്റെ ശിക്ഷണത്തിൽ ബൈക്കോടിക്കാൻ പഠിച്ചപ്പോൾമുതൽ കേട്ട വിലക്കിന്റെ സ്വരങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും ബൈക്കില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നാണ് മിനി പറയുന്നത്. ഓഫിസിൽ വരുന്നതും പലപ്പോഴും ബൈക്കിനുതന്നെ. രണ്ടുവർഷം മുൻപ് തണ്ടർബേഡ് വാങ്ങിയപ്പോൾ മുളപൊട്ടിയ സ്വപ്നമാണ് ലേ യാത്ര. ഇതിനുമുൻപ് ഭർത്താവിനൊപ്പം കൊൽക്കത്ത– നൈനിറ്റാൾ, കൊൽക്കത്ത –ഭൂട്ടാൻ യാത്രകളും ബൈക്കിൽ നടത്തിയിരുന്നു. കോഴിക്കോട്ട് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിൽ അസി. കമ്മിഷണറാണ് ബിജു പോൾ. മകൻ കെവിൻ ഓഡിയോ എൻജിനീയർ. മകൾ ആൻ എലിസബത്ത് ബികോം പഠിക്കുന്നു.