യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർക്ക് ബെംഗളൂരു സിറ്റി പൊലീസിന്റെ 25,000 രൂപ പാരിതോഷികം. ഓട്ടോ ഡ്രൈവർ അസ്കർ പാഷയ്ക്ക് കമ്മിഷണർ ടി.സുനീൽകുമാറാണ് സമ്മാനം കൈമാറിയത്. യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ ടെർമിനലിന് മുന്നിൽ വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. ചിത്രദുർഗ സ്വദേശിനിയെ തട്ടിക്കൊണ്ടുപോകാനാണ് മൂന്നംഗ സംഘം ശ്രമിച്ചത്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ എത്തിച്ചു മടങ്ങുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർ അസ്കർ പാഷ യുവതിയുടെ കരച്ചിൽ കേൾക്കുന്നത്.
തടയാൻ ശ്രമിച്ചെങ്കിലും മദ്യപിച്ച് ലക്കുകെട്ട മൂന്നുപേരും അസ്കറിനെ ആക്രമിക്കാനെത്തി. ഇതിനിടെ അസ്കർ യശ്വന്ത്പുര പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. രാത്രി പട്രോളിങ് സംഘം അഞ്ച് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയതോടെ മൂന്നു പേരും കടന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഫയാസ്, സുബൈർ ഖാൻ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ യുവതിയെ പൊലീസ് പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. മൂന്നാമൻ സൽമാനായുള്ള അന്വേഷണം ഊർജിതമാക്കി.