കേരള നമ്പർ 1 എന്ന ആപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ആരാണ് ഈ ആപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്ന അന്വേഷണം അവസാനിക്കുന്നത് തൊടുപുഴയിലാണ്. വെങ്ങല്ലൂർ രേവതിയിൽ സജിത് പ്രഭനാണ് ഈ ആപ്പിനു പിന്നിലെ വ്യക്തി. 'കേരള നമ്പര്‍ വണ്‍ ഇന്ത്യ' എന്ന പരസ്യം ഫോട്ടോഷോപ്പില്‍ ചെയ്‌ത് ആപ്ലിക്കേഷനാക്കി ഫെയ്‌സ്‌ബുക്കില്‍ അവതരിപ്പിക്കുകയായിരുന്നു സജിത്. സജിത്ത് തയാറായാക്കിയ ആപ്പ് സോഷ്യൽമീഡിയ സ്വീകരിക്കാൻ അധികം സമയം വേണ്ടിവന്നില്ല.
സുഹൃത്തുക്കളെങ്കിലും പങ്കുവച്ചാൽ മതി എന്ന പ്രതീക്ഷയോടെ ചെയ്ത ആപ്പ് സജിത്തിനെ അമ്പരപ്പിച്ചുകൊണ്ടാണ് നമ്പർ 1 ആയത്. മുന്നു ലക്ഷത്തോളം പേർ ഇതുവരെ ആപ്പ് ഷെയർ ചെയ്തു. പരസ്യം വന്ന അന്ന് വൈകുന്നേരമാണ് സജിത്ത് ഇത് ഡിസൈൻ ചെയ്ത് ഫേസ്ബുക്ക് അപ്രൂവലിന് അയച്ചത്.
പ്രഭന്‍സ് വീഡിയോ എന്ന പേജിലാണ് ഈ ആപ്ലിക്കേഷന്റെ ലിങ്കുള്ളത്. കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയ തലത്തില്‍ കേരളത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരള സര്‍ക്കാര്‍ ഈ പരസ്യം പ്രസിദ്ധീകരിച്ചത്.
ഇടതുപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടുകളും കാഴ്‌ച്ചപ്പാടുകളുമുള്ള സജിത്ത് ഇതൊരു ആപ്പായി അവതരിപ്പിക്കുകയായിരുന്നു. ധനമന്ത്രി തോമസ് ഐസക്ക്, സംവിധായകന്‍ ആഷിക് അബു അടക്കമുള്ള പ്രമുഖരും ഇത് ഷെയര്‍ ചെയ്‌തിട്ടുണ്ട്. താന്‍ അവതരിപ്പിച്ച ആശയം വൈറലായതിന്റെ സന്തോഷത്തിലാണ് സജിത്ത് ഇപ്പോള്‍. 1990 മുതല്‍ വീഡിയോ എഡിറ്ററായി ജോലി ചെയ്യുകയാണ് സജിത്ത്. പഠിക്കുന്ന കാലംമുതല്‍ ഇടതുപക്ഷ സഹയാത്രികനാണ്.
എസ്.എഫ്.ഐയുടെ ഏരിയ പ്രസിഡന്റും ജില്ലാ കമ്മറ്റിയംഗവുമായിരുന്നു. പാര്‍ട്ടി പോസ്‌റ്ററുകളും കാമ്പയിനുകളും ഡിസൈന്‍ ചെയ്‌തിരുന്നതും സജിത്തായിരുന്നു. ഭാര്യ സൗമ്യ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ടീച്ചറാണ്. മക്കള്‍: ദേവനാഥന്‍, ദേവനന്ദന്‍. ആപ്പിനൊപ്പം സജിത്തിന്റെ സുഹൃദ് വലയവും വികസിക്കുകയാണ്. ഫെയ്സ്ബുക്കിൽ ആയിരക്കണക്കിന് പുതിയ ഫ്രണ്ട്സ് റിക്വസ്റ്റുകളാണ് എത്തുന്നത്.