നാലുവർഷം മുൻപു ജൂണിലെ ഒരുദിവസം കരുനാഗപ്പള്ളിയിൽ നിന്നു ചോരയിൽ കുളിച്ചൊരു പിഞ്ചുശരീരവുമായി അജ്ഞാതനായ ഓട്ടോ ഡ്രൈവർ കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ പഞ്ഞെത്തി. മാതാപിതാക്കൾക്കും ഒരു വയസ്സുള്ള അനിയത്തിക്കുമൊപ്പം റെയിൽവേ ട്രാക്കിൽ ചതഞ്ഞരഞ്ഞു തീരേണ്ടതായിരുന്നു ആ ജീവനും. എങ്ങനെയോ ദൂരേക്കു തെറിച്ചുപോയ അഞ്ചു വയസ്സുകാരിയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പു ശേഷിച്ചു.
രോഹിണി എന്ന ആ പെൺകുട്ടി ഇന്നു താരമാണ്. ജയസൂര്യ നായകനായ ചിത്രത്തിൽ അഭിനയിക്കുന്നു. രണ്ട് ആൽബത്തിൽ അഭിനയിച്ചു. കരുനാഗപ്പള്ളി ടൗൺ എൽപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായ രോഹിണി നൃത്തത്തിലും പാട്ടിലും പഠനത്തിലും മിടുക്കി. കൂട്ടിരിക്കാൻ ആളില്ലെന്നും ഡോക്ടർ ഇല്ലെന്നും പറഞ്ഞ് അവളെ അന്നു മടക്കി അയച്ചിരുന്നെങ്കിൽ... പാലോലിക്കുളങ്ങര റെയിൽവേ ഗേറ്റിനു സമീപമാണു നാലംഗ കുടുംബം ദുരന്തത്തിൽപ്പെട്ടത്. രോഹിണിയുടെ മാതാപിതാക്കളായ ശ്രീകുമാർ (29), വിജി (മായ–23), അനിയത്തി രേവതി എന്നിവരുടെ ജീവൻ നഷ്ടമായി.
ശങ്കേഴ്സിൽ പീഡിയാട്രിക് സർജൻ ഡോ.എൻ.സുരേന്ദ്രന്റെ കൈകളിലാണു രോഹിണി എത്തിയത്. കൂടെ ആരുമില്ല. എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.എൻ.ജയദേവൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ചു. മൂന്നാംദിനമാണു രോഹിണിയെ തേടി അമ്മൂമ്മ അംബിക എത്തിയത്.
വെന്റിലേറ്ററിലായിരുന്നു കുട്ടി. അമ്മൂമ്മ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ നാട്ടിലെ പഞ്ചായത്ത് അംഗത്തെ ഡോക്ടർ വിളിച്ചുവരുത്തി. ഒരാഴ്ചയിലേറെ രോഹിണി അബോധാവസ്ഥയിലായിരുന്നു. ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് അവൾ സാധാരണ നിലയിലായത്. ഇതിനിടെ ഒന്നിലേറെ ശസ്ത്രക്രിയകൾ.