എന്റെ മകൾക്കു വെള്ളം പേടിയാണ്. അവളെ കാണാതായതു വെള്ളത്തിൽ വീണല്ല. കടലോളം ദുഃഖം ഉള്ളിലൊതുക്കി സന ഫാത്തിമയുടെ ഉപ്പയുടെ വാക്കുകളാണിവ. ഇതു കേൾക്കാതിരിക്കാൻ നമുക്കാവില്ല. കാരണം കുട്ടിയുടെ ചാപല്യങ്ങൾ അവരോളം മറ്റാർക്കുമറിയില്ല. എന്നിട്ടും തങ്ങളുടെ ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ചു നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമങ്ങളുമായി അവർ സഹകരിക്കുകയാണ്.
സനയ്ക്കു വെള്ളം പേടിയാണെന്ന് ഉപ്പ ഇബ്രാഹിം പറയുന്നു. സാധാരണ ഓവുചാലിൽ വെള്ളം നിറഞ്ഞാൽ കുട്ടി പുറത്തേക്കിറങ്ങാറില്ല. കുട്ടി പുറത്തേക്കിറങ്ങിയപ്പോൾ കൂടുതൽ ശ്രദ്ധിക്കാത്തതും അതുകൊണ്ടാണെന്നു ബന്ധുക്കൾ പറയുന്നു. എന്നാൽ വ്യാഴാഴ്ച വൈകിട്ട് അസാധാരണമായ എന്തോ സംഭവിച്ചു എന്നു വിശ്വസിക്കുകയാണ് ഇബ്രാഹിം. തൊട്ടടുത്തുള്ള മൂന്നു വീടുകളിൽ മാത്രമാണു സാധാരണ മകൾ പോകുന്നത്. കാണാതായ ഉടൻ ഈ വീടുകളിൽ അന്വേഷണം നടത്തിയിരുന്നുവെന്നും ഇബ്രാഹിം പറയുന്നു.
മറ്റെങ്ങനയോ ആണു മകളെ കാണാതായതെന്നും തങ്ങളുടെ സംശയം പൊലീസിനെ അറിയിച്ചിരുന്നതായും ഇവർ പറയുന്നു. പൊലീസ് ഇത്തരത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവദിവസം പ്രദേശത്തു നാടോടികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും സംഭവ ദിവസമോ മുൻപുള്ള ദിവസമോ പരിചയമില്ലാത്ത ആരും വീട്ടിലെത്തിയതായി ഓർക്കുന്നില്ലെന്നും ഇബ്രാഹിം പറയുന്നു. വീട്ടിലെ മുതിർന്നവരുടെ ഒരു നിമിഷത്തെ അശ്രദ്ധയാണ് ഇവരുടെ കണ്ണുനീരായി മാറിയത്; നാട്ടുകാരുടെയും.