പാടത്തും പറമ്പിലും ചുറ്റിത്തിരിഞ്ഞ്, ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിച്ച്, കയ്യും കാലും നിറയെ ചെളിയുമായി വീട്ടിലേക്ക് വരുമ്പോൾ ഗേറ്റിൽ വച്ചു തന്നെ അമ്മ പറയും: ‘കുളിച്ചിട്ട് കയറിയാൽ മതി അകത്തേക്ക്...’താൻ വൃത്തിയാക്കിയിട്ടിരിക്കുന്ന വീട്ടിൽ അഴുക്കും ചെളിയും ചവിട്ടിക്കയറ്റാതിരിക്കാനാണ് അമ്മയുടെ ഈ അധികാരപ്രയോഗം. അമേരിക്കയുടെ ബഹിരാകാശ ഏജൻസി നാസയും ഇപ്പോൾ അമ്മമാരെപ്പോലെത്തന്നെയായിരിക്കുകയാണ്. അതുപക്ഷേ വീട്ടിലേക്ക് ചെളി ചവിട്ടിക്കയറ്റുന്നതിനെതിരായല്ല, മറിച്ച് മറ്റ് ഗ്രഹങ്ങളെ മനുഷ്യൻ വൃത്തികേടാക്കാതിരിക്കാന്‍ വേണ്ടിയാണ്. കഴിഞ്ഞ മാസം 13നാണ് യുഎസ് സർക്കാരിന്റെ ഔദ്യോഗിക തൊഴിൽസൈറ്റിൽ ഇതു സംബന്ധിച്ച അറിയിപ്പു വന്നത്.
പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസർ എന്നതാണ് തസ്തികയുടെ പേര്. അതായത് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ ‘മലിനമാക്കുന്നതിൽ’ നിന്ന് മനുഷ്യനെ തടയുക എന്നതാണ് ജോലി. അതുപോലെത്തന്നെ മറ്റ് ഗ്രഹങ്ങളിൽ നിന്ന് ഭൂമിയിലേക്കെത്തുന്ന ‘ജീവൻ’ ഇവിടത്തെ അന്തരീക്ഷം ‘മലിന’പ്പെടുത്താതെ ശ്രദ്ധിക്കുക എന്നതും. ഇതെന്തു ജോലി എന്ന് ആരും അന്തംവിട്ടേക്കാം. നിലവിൽ ഈ ജോലി ചെയ്യുന്ന ഒരാൾ നാസയിൽ ഉണ്ടെന്നതാണു സത്യം. കാതറിൻ കോൺലി എന്ന ഗവേഷക 2006 മുതൽ നാസയുടെ പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസറാണ്.
വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്കും ചൊവ്വാഗ്രഹത്തിലേക്കും പേടകങ്ങൾ അയയ്ക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഒരാളുടെ കൂടി സേവനം നാസ തേടുന്നത്. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പേടകങ്ങൾ ഫോർവേഡ് കണ്ടാമിനേഷൻ, ബാക്ക് കണ്ടാമിനേഷൻ എന്നിങ്ങനെ രണ്ടു തരം ‘ദുഷിപ്പിക്കൽ’ പ്രക്രിയ നടത്തുന്നുണ്ട്. ഫോർവേഡ് എന്നാൽ ഭൂമിയിൽ നിന്നുള്ള ‘ജൈവ’ഘടകങ്ങൾ മറ്റ് ഗ്രഹങ്ങളിലെത്തിക്കുന്നത്. ബാക്ക് കണ്ടാമിനേഷൻ എന്നാൽ മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ജീവഘടകങ്ങൾ(ഉണ്ടെങ്കിൽ!) ഭൂമിയിലേക്ക് എത്തിക്കുന്നത്. ഇവ രണ്ടും ഒഴിവാക്കുകയാണ് പ്ലാനറ്ററി പ്രൊട്ടക്‌ഷൻ ഓഫിസറുടെ പ്രധാന ജോലി.