ഒരൊറ്റ നോട്ടത്തിൽ ബോളിവുഡ് നടന്മാര്‍ ആരോ ആണെന്നേ തോന്നൂ. പക്ഷേ വെള്ളിവെളിച്ചത്തിനുടമയല്ല മറിച്ച് ചട്ടം പഠിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം, പേര് സച്ചിൻ അതുല്‍ക്കർ. മധ്യപ്രദേശിലെ പൊലീസ് സൂപ്രണ്ടന്റ് ആയ സച്ചിന് സമൂഹമാധ്യമത്തിൽ പല താരങ്ങളെയും വെല്ലുന്ന വിധത്തിലാണ് ആരാധകരുള്ളത്. ചുരുക്കി പറഞ്ഞാൽ പുതുതലമുറയിൽ പലരും ഈ സച്ചിൻ പൊലീസിന്റെ കട്ടഫാനാണ്.
ഭഗൽപൂർ എന്ന ചെറുഗ്രാമത്തിൽ നിന്നും പഠിച്ചു വന്ന സച്ചിൻ 2007 ഐപിഎസ് ബാച്ചുകാരനാണ്. പൊലീസിൽ ഉദ്യോഗം നേടിക്കഴിഞ്ഞാൽ പിന്നെ ആരോഗ്യസംരക്ഷണമൊക്കെ അതിന്റെ വഴിക്കു പോകും എന്നു ചിന്തിക്കുന്നവർക്കൊരു അപവാദമാണ് സച്ചിൻ. സിനിമകളിൽ നാം കണ്ടുശീലിച്ചിട്ടുള്ള കുടവയറൻ പൊലീസ് സങ്കൽപങ്ങളിൽ നിന്ന് സച്ചിനെ മാറ്റി നിർത്തുന്നതും ഫിറ്റ്നസിനോടുള്ള ആ നിശ്ചയദാർഢ്യം തന്നെയാണ്.
യോഗ ചെയ്യുന്നതിൽ മുടക്കം വരാത്ത സച്ചിൻ ഏറ്റവും വലിയ വ്യായാമമായി കരുതുന്നത് ശാന്തയും സമാധാനവും അർപ്പണബോധവുമാണത്രേ. ഉജ്ജയിനിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഈ പൊലീസുകാരനൊപ്പം സെൽഫിയെടുക്കാനും ആളുകളുടെ മൽസരമാണത്രേ. സച്ചിൻ പങ്കുവെക്കുന്ന ഫോട്ടോകൾക്കു കീഴെ ഏറെയും സ്ത്രീആരാധകരുടെ കമന്റുകളാണ്. ചിലർക്ക് സച്ചിനെ ഒന്നു കണ്ടാൽ മതി, ചിലർക്കാകട്ടെ അദ്ദേഹത്തിനൊപ്പം നിന്നൊരു സെൽഫി എടുക്കണം.
ഇനി കാഴ്ച്ചയില്‍ സിനിമാ സ്റ്റൈൽ ലുക്കിലുള്ള ഈ പൊലീസുകാരന്റെ ഏറ്റവും വലിയ പ്രചോദനം വെല്ലുവിളികളാണ്. താൻ നേരിടുന്ന വെല്ലുവിളികളിൽ നിന്നാണ് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നതെന്ന് സച്ചിൻ പറയുന്നു. എന്തായാലും പൊലീസുകാരെല്ലാം സച്ചിനെ കണ്ടു ഫിറ്റ്നസ് പഠിക്കണമെന്നാണ് ഇപ്പോൾ ആരാധകരുടെ വാദം.