പി സി ജോർജ് എം എൽ എ,പറയേണ്ട കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കിയും സ്നേഹത്തോടെയോ, ക്ഷുഭിതനായോ പറയാൻ മടിയില്ലാത്ത രാഷ്ട്രീയ നേതാവ്. കേരള രാഷ്ട്രീയത്തിൽ 'പിസി ഭാഷ' എന്നൊരു വിഭാഗം തന്നെയുണ്ട്. രാഷ്ട്രീയ എതിരാളികൾ ആ വാക്കുകളുടെ ചൂട് ശരിക്കറിഞ്ഞിട്ടുണ്ട്. എന്നാൽ വ്യക്തിപരമായി എല്ലാവരോടും സ്നേഹം സൂക്ഷിക്കുന്ന 'പൂഞ്ഞാറിന്റെ ആശാനായ ' പിസിയുടെ ചില വ്യത്യസ്ഥമായ ചിത്രങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതു ഫോട്ടോഷോപ്പ് ആണോയെന്നു പലരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും, അതല്ല അത് ഒറിജിനൽ തന്നെയാണെന്നു വെളിപ്പെടുത്തുകയാണു പിസി. 'എന്റെ തല വെട്ടി ഫോട്ടോഷോപ്പിൽ വയ്ക്കാം എന്നാൽ ഇതുപോലെ ഒരു വയർ നിങ്ങൾക്ക് വേറെ കിട്ടുമോ ' എന്നാണ് പിസിയുടെ ചിരിയോടെയുള്ള ചോദ്യം.
കേരള നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ പഠനയാത്രയുടെ ഭാഗമായി പിസി ജോർജ് ഉൾപ്പെടെ 18 പേരടങ്ങുന്ന സംഘം ഈയിടെ ഒരു യാത്രയ്ക്കിറങ്ങി. രണ്ടു സംസ്ഥാനങ്ങൾ സന്ദർശിച്ചു. നിരവധി ഉൾഗ്രാമങ്ങളിലൂടെ യാത്ര ചെയ്തു. അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ചു. തന്റെ ജീവിതത്തിൽ തന്നെ ഒരു പുത്തൻ അനുഭവം സമ്മാനിച്ച യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് പിസി ജോർജ്.
'അതൊരു ഒന്നൊന്നര യാത്രയായിരുന്നു! എംഎൽഎമാരും പഴ്സണൽ സ്റ്റാഫുകളും അടക്കം ഏകദേശം18 പേരായിരുന്നു നമ്മുടെ യാത്രാ സംഘത്തിലുണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളുടെ പ്രിവിലേജ് കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ച്ച, പാർലമെന്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ പഠിക്കൽ, ഗ്രാമങ്ങൾ സന്ദർശിക്കുക, ഗ്രാമവാസികളുമായി ഇടപഴകുക, അവരുടെ കൃഷിരീതികളും ജീവിതരീതികളും കണ്ടു മനസ്സിലാക്കുക എന്നിവയൊക്കെയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. രാജസ്ഥാനിലേക്കാണ് ആദ്യം പോയത്. അവിടുത്ത ഗ്രാമങ്ങൾ സന്ദർശിച്ചു. ആളുകളുമായി സംസാരിച്ചു. പിന്നീട് അമൃത്സർ, വാഗാ അതിർത്തി, ചരിത്ര പ്രാധാന്യമുള്ള കാൾസ കൊളേജ് എന്നിവിടങ്ങളിൽപോയി. അവിടെയൊക്കെ താമസിക്കുന്ന സാധാരണക്കാരുടെ ജീവിതം അടുത്തറിയാൻ ശ്രമിച്ചു. അവരുടെ ജീവിതരീതിയും ആചാരങ്ങളും സംസ്കാരവും കൃഷിരീതിയുമെല്ലാം കണ്ടു മനസിലാക്കുകയും ചോദിച്ചറിയുകയും ചെയ്തു.
കൗതുകം തോന്നി; എടുത്തുടുത്തു
പലരും ഉത്തരേന്ത്യ സന്ദർശിച്ച് അവിടെയുള്ള പരമ്പരാഗത വസ്ത്രങ്ങളൊക്കെ ധരിച്ചു നിൽക്കുന്ന ഫോട്ടോകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അതുമാത്രമല്ല, വളരെ മനോഹരമായതും സമ്പുഷ്ടമായതുമായ ചരിത്രമുള്ള നാടാണ് രാജസ്ഥാൻ. അവരുടെ സംസ്കാരം ഇന്ത്യയിൽ വളരെയധികം വേറിട്ട് നിൽക്കുന്ന ഒന്നാണ്. വസ്ത്രങ്ങളുടെ കാര്യത്തിലാണെങ്കിലും, കലയുടെ കാര്യത്തിലാണെങ്കിലും ഉത്സവങ്ങളുടെ കാര്യത്തിലാണെങ്കിലുമൊക്കെ ഈ വ്യത്യസ്ഥത കാണാൻ കഴിയും. എല്ലാം വളരെ കളർഫുൾ ആണ്. നിറങ്ങളോട് അവർക്ക് വലിയ ഇഷ്‌ടമാണ്. അത് അവരുടെ വസ്ത്രധാരണത്തിലും കാണാം. ആഭരണങ്ങളിലും കാണാം.
വളരെ ഭംഗിയായിട്ടാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുപോലെ അവ നിറമുള്ളതുമാണ്. ആ വസ്ത്രങ്ങൾ കണ്ടാൽ ഒന്നു ഇട്ടുനോക്കാൻ ആർക്കാണ് തോന്നാത്തത്? എനിക്കും കൗതുകം തോന്നി. പഗ്രി, പൈജാമ, ദോത്തി എന്നിങ്ങനെയുള്ള കുറെ പേരുകൾ ഉണ്ട്. പഗ്രി തലപാവ് ആണ്. എല്ലാം കൂടി കണ്ടപ്പോൾ ആകെയൊരു കൗതുകം. പിന്നെ ഒന്നും നോക്കിയില്ല. നമ്മുടെ മുണ്ടിനെ വേറെ ഒരു രീതിയിൽ ഉടുക്കുന്നതാണ് അവരുടെ ദോത്തി. അതിനാൽ അതുമാത്രം ഞാൻ മാറ്റിയില്ല. ബാക്കി മേൽ വസ്ത്രങ്ങളൊക്കെ ഇട്ട് വാളും വച്ച് രണ്ട് ഫോട്ടോയങ്ങ് എടുത്തു.
കാണേണ്ടതാണ് വാഗ അതിർത്തി
ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഇന്ത്യാക്കാരെല്ലാം പോകേണ്ട സ്ഥലമാണ് വാഗ അതിർത്തി. അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് വാഗ. ഒരു ഗ്രാമം. അതിലൂടെയാണ് നമ്മുടെ വിവാദ അതിർത്തി രേഖ ഒക്കെ കടന്നു പോകുന്നത്. വാഗ അതിർത്തിയിലെ പതാക താഴ്ത്തൽ കാണാൻ പോയി. വിഡിയോയിൽ മാത്രമേ മുൻപ് കണ്ടിട്ടൂള്ളൂ. ഉഗ്രൻ കാഴ്ചയാണ്. ഇന്ത്യൻ സൈനികനും പാക് സൈനികനും നേർക്ക് നേർ നിന്നും കാലുയത്തി സല്യൂട്ട് അടിച്ച് പതാക താഴ്ത്തുന്ന രംഗം. ആവേശം തോന്നും അതുകാണുമ്പോൾ. ഞങ്ങൾ നേരത്തെ അറിയിച്ചിട്ട് ചെന്നതിനാൽ വിഐപി പരിഗണന ലഭിച്ചു. ഇതു നടക്കുന്നതിന്റെ വളരെ അടുത്ത് തന്നെ സീറ്റ് കിട്ടി.
അതും കഴിഞ്ഞ് അവിടുത്തെ പട്ടാള ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അവർ രാജ്യത്തെ സംരക്ഷിക്കുന്നത് എങ്ങനെയാണ്. അവർ എന്ത് കഷ്‌ടപ്പാടുകൾ അനുഭവിച്ചാണ് അവിടെ കഴിയുന്നത് എന്നതൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. അവിടെ നിന്നും അവർ കുറച്ച് കൂടി അതിർത്തിയിലേക്ക് കൊണ്ടു പോയി. അതായത് ഇന്ത്യയുടെയും പാകിസ്ഥാന്റെയും യഥാർത്ഥ അതിർത്തി. നോ മാൻസ് ലാൻഡ് എന്ന് പറയും. അവിടെ അങ്ങനെ സന്ദർശകരെ അനുവദിക്കാറില്ല. പൂർണ്ണമായും പട്ടാളസുരക്ഷയിലുള്ള സ്ഥലം. കിലോമീറ്ററുകൾ നീളമുള്ള മുള്ളുകമ്പികൾ കൊണ്ട് മതിൽ തീർത്തിരിക്കുകയാണവിടെ. മതിലിന് അപ്പുറത്ത് പാകിസ്ഥാൻ അധിനിവേശ പ്രദേശമാണ്. മിക്കവാറും വെടിവയ്പ്പ് ലംഘനവും മറ്റുമൊക്കെ നടക്കുന്ന സ്ഥലവും.
മനസ് നിറച്ച് സുവർണ ക്ഷ്രേത്രം
ഈ യാത്രയിലെ മറ്റൊരു മനസ് നിറഞ്ഞ യാത്ര അമൃതസറിലെ സുവർണക്ഷേത്രത്തിലേക്കുള്ള യാത്രയായിരുന്നു. സിഖുക്കാരുടെ അതിവിശുദ്ധമായ ഗുരുദ്വാറാണ്. അവിടെ ജാതി, മതം അങ്ങനത്തെ വ്യത്യാസങ്ങൾ ഒന്നുമില്ല. ആർക്ക് വേണമെങ്കിലും ഇവിടെ കയറാം. അവിടെ ഉള്ളിലൊന്നു കയറി പറ്റണമെങ്കിൽ മണിക്കൂറുകൾ ക്യൂ നിൽക്കണം.ഒരിക്കലെങ്കിലും കാണേണ്ട ഒരു ആരാധനാലയം തന്നെ.
നിയമസഭാ എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി അംഗങ്ങൾ
പ്രദീപ് കുമാർ( കമ്മിറ്റി ചെയർമാൻ), പി.സി. ജോർജ് , ജോർജ് എം തോമസ്, ജോൺ ഫെർണാണ്ടസ്, വികെസി മമ്മദ് കോയ, വികെ മുരളി, വിഎസ് ശിവകുമാർ, ഇ.ടി. തൈസൺ മാസ്റ്റർ, മോൻസ് ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.